പത്തു ദിവസം പരിശീലിച്ചുകഴിഞ്ഞപ്പോഴാണ് വള്ളംകളി മാറ്റിവച്ചത്. കഴിഞ്ഞയാഴ്ച താരങ്ങള്‍ മടങ്ങിയെത്തി. ദിവസവും രാവിലെയും വൈകുന്നേരവും ഠിന പരിശീലനം നടത്തി. ഇവരെ എത്തിച്ചതില്‍ ഇക്കൊല്ലം ബോട്ടു ക്ലബ്ബുകള്‍ക്ക് ഇരട്ടിച്ചെലവാണുണ്ടായത്. നെഹ്റു ട്രോഫി പരിശീലനത്തിന് എണ്പതു ലക്ഷം രൂപ വരെ ഇക്കൊല്ലം മിക്ക ക്ലബ്ബുകള്‍ക്കും ചെലവുണ്ടായിട്ടുണ്ട്.
പേരും പെരുമയുമുള്ള ക്ലബ്ബുകള്‍ മുതല്‍ പുതുതായി രൂപംകൊണ്ട ക്ലബ്ബുകള്‍ വരെ ഇത്തവണ പുന്നമടയില്‍ മാറ്റുരയ്ക്കുന്നുണ്ട്.
കരക്കാര്‍ക്കും ക്ലബ്ബുകള്‍ക്കും നെഹ്റു ട്രോഫി ജലമേളയുടെ ആവേശാരവങ്ങള്ക്കു കുറവില്ലെങ്കിലും പോയകാലത്തേതുപോലെ തുഴയാന്‍ പുതിയ തലമുറ നാട്ടിലില്ലെന്നതാണ് പരിമിതി.മാത്രവുമല്ല ഒരു ടീമില്‍ പരമാവധി 25 ഇതര സംസ്ഥാനക്കാരേ പാടുള്ളൂവെന്ന് കര്‍ക്കശമായ നിബന്ധനയുമുണ്ട്.
ഈ സാഹചര്യത്തില്‍ കായല്പ്പണിക്കാരും മത്സ്യത്തൊഴിലാളികളുമായ ചെറുപ്പക്കാര്‍ക്ക് ദിവസവേതവും ഭക്ഷണവും താമസസൗകര്യവും നല്‍കിയാണ് നൂറിലേറെ വരുന്ന ടീമിനെ ഒരുക്കിയെടുത്തത്. അഞ്ചു അമരക്കാരും അഞ്ച് താളക്കാരും രണ്ട് ഇടിയന്മാരും ഉള്‍പ്പെടെ കളിക്കാരുടെ വലിയൊരു നിരയെ ചുണ്ടനില്‍ സെറ്റാക്കുന്നതിലെ ക്ലേശം ചെറുതല്ല.
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി മത്സരിക്കുന്ന 19 ക്ലബ്ബുകളുടെ ജലപ്പൂരം ഫൈനലില്‍ ഫിനിഷിംഗ് പോയിന്റിലേക്ക് ഒന്നാമതു കുതിച്ചെത്താന്‍ ഓരോ തുഴയേറും ഓരോ ചലനവും ഓരോ താളവും നിര്‍ണായകമാണെന്ന് കുമരകം ടൗണ്‍ ബോട്ട്ക്ലബ് സെക്രട്ടറി രാജേഷ് കെ. തോമസ് പറഞ്ഞു.