അറസ്റ്റ് നീക്കം; സിദ്ദിഖിനായി വ്യാപക തെരച്ചില്‍ കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനു പിന്നാലെ നടന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനായി അന്വേഷണസംഘത്തിന്റെ നീക്കം. നടനായി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
സിദ്ദിഖ് ഒളിവിലാണെന്നാണു സൂചന. സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും ഇന്നലെ രാവിലെ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
ഇതിനിടെ, വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സിദ്ദിഖ് വിദേശത്തേക്ക് കടക്കുന്നതു തടയാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. എറണാകുളം നഗരത്തിലെ ഹോട്ടലുകളിലും നടന് എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് ഇന്നലെ പരിശോധന നടത്തി.
തിങ്കളാഴ്ച വൈകുന്നേരം കുട്ടമശേരിയിലെ വീട്ടില്‍ സിദ്ദിഖ് ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. സിദ്ദിഖിന്റെ കാര്‍ വീട്ടില്‍ കണ്ടതായാണു വിവരം. ഒരു മാസമായി സിദ്ദിഖ് ഭാര്യയുമായി കുട്ടമശേരിയിലെ വീട്ടിലാണു താമസമെന്നും പരിസരവാസികള്‍ പറയുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. പ്രത്യേക യോഗം ചേര്‍ന്ന അന്വേഷണസംഘം സിദ്ദിഖിന്റെ അറസ്റ്റിന് നിര്‍ദേശം നല്‍കിയിരുന്നു. സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതുവരെ കാത്തിരിക്കേണ്ടെന്ന് അന്വേഷണസംഘം നിലപാടെടുത്തു.
അതേസമയം, സുപ്രീംകോടതിയെ സമീപിക്കാനാണു സിദ്ദിഖിന്റെ നീക്കമെന്നാണു വിവരം. അദ്ദേഹത്തിന്റെ മകന് ഇന്നലെ വൈകുന്നേരം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.