123 വില്ലേജുകളിലെ 13,108 ച.കി.മീ നാച്ചുറല്‍ ലാന്‍ഡ് സ്കേപ്പ് എന്നത് കേരളത്തിലെ ആകെ നാച്ചുറല്‍ ലാന്‍ഡ് സ്കേപ്പിനെക്കാള് 631 ച.കി.മീ കൂടുതലാണെന്നു കേന്ദ്രത്തെ സംസ്ഥാനം ബോധ്യപ്പെടുത്തണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
മലയോര കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കഴിയുന്നത്. ജിയോ കോ-ഓർഡിനേറ്റ്സ് ഉള്‍പ്പെട്ട യഥാര്‍ഥ മാപ്പ് ജനങ്ങള്‍ക്കു ലഭ്യമാകുംവിധം പ്രസിദ്ധീകരിക്കുകയാണു വേണ്ടത്. ഒരായുസ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്.
ഈ ഗതികേട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. നേരത്തെ ഉള്‍പ്പെടുത്തിയ വില്ലേജുകളില്‍നിന്നു മുപ്പതോളം വില്ലേജുകള്‍ ഒഴിവാക്കിയിരുന്നു. സമാന മാനദണ്ഡങ്ങള്‍ പ്രകാരം മലബാറിലെ വില്ലേജുകളെ ഒഴിവാക്കാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അതിനു തയാറായില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
നിരവധി തവണ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കര്‍ഷക പക്ഷത്തിനനുകൂലമായ നടപടി ഇടതുപക്ഷ സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുകയാണ്. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങേണ്ടി വരും- ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.