കണ്ണൂരിലെത്തിയ കയ്പമംഗലം പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൊലയ്ക്കുപിന്നിൽ ഇറിഡിയം- റൈസ് പുള്ളര്‍ സാന്പത്തിക ഇടപാടെന്നു പോലീസ് ഇറിഡിയം-റൈസ് പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടാണ് അരുണിന്റെ കൊലപാതകത്തിലേക്കു നയിച്ചിട്ടുള്ളതെന്നാണു പോലീസ് കണ്ടെത്തൽ.
കണ്ണൂർ സ്വദേശിയായ സാദിഖിൽനിന്നു പത്തുലക്ഷം രൂപ, ആലപ്പുഴ സ്വദേശി ശശാങ്കൻ എന്ന ഇടനിലക്കാരൻമുഖേന അരുൺ വാങ്ങിയിരുന്നു. ആറുമാസം പിന്നിട്ടിട്ടും ഇടപാട് നടക്കാതിരിക്കുകയും നൽകിയ പണം തിരിച്ചുലഭിക്കാതെയും വന്നതോടെ അരുണിനെ സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മിനിയാന്നു രാവിലെ പത്തുമണിയോടെ പാലിയേക്കരയിലേക്കു തന്ത്രപരമായി വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് കാറിൽ കല്ലൂരുള്ള രഹസ്യകേന്ദ്രത്തിൽ കൊണ്ടുപോയി അരുണിനെ മർദിച്ചു. വൈകുന്നേരം നാലുമണിയോടെ അരുണിനെയും ശശാങ്കനെയുംകൂട്ടി ശ്രീനാരായണപുരം പടിഞ്ഞാറെവെമ്പല്ലൂരുള്ള സുഹൃത്ത് മുത്തു താമസിക്കുന്ന വീട്ടിൽ കൊണ്ടുവന്ന് അവിടെവച്ച് അരുണിനെയും ശശാങ്കനെയും വീണ്ടും മർദിച്ചു.
രാത്രി എട്ടരയോടെ അരുണിന് അനക്കമില്ലാതെ വന്നപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതിനിടെ ശശാങ്കൻ ഓടിരക്ഷപ്പെട്ടു. ഇതിനിടെ, അരുണുമായി സാദിഖും സംഘവും കാറിൽ കയറി കയ്പമംഗലം ഭാഗത്തേക്കു പോയി. സുഹൃത്തിനെക്കൊണ്ട് ആംബുലൻസ് വിളിപ്പിച്ച് അരുണിനെ കയറ്റിവിട്ട് സംഘം കടന്നുകളയുകയായിരുന്നു.
രക്ഷപ്പെട്ട ശശാങ്കൻ അസ്മാബി കോളജിനു സമീപത്തുള്ള കടയിൽ കയറി മർദനമേറ്റ വിവരം അറിയിച്ചു. കടക്കാരൻ വിളിച്ചറിയിച്ചതിനെതുടർന്നു മതിലകം പോലീസെത്തി ശശാങ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശാങ്കനെ ചോദ്യംചെയ്തതിൽനിന്നാണു കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.