കോവളത്തിന്റെ പ്രതിനിധിയായിരുന്ന ഡോ.എ. നീലലോഹിതദാസൻ നാടാർക്കെതിരേയും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ മന്ത്രിസ്ഥാനം തെറിക്കാൻ ഇടയാക്കി. ഇ.കെ. നായനാർ മന്ത്രിസഭയിൽ വനം, ഗതാഗത വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹത്തിനെതിരേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയും ഐഎഫ്എസ് ഉദ്യോഗസ്ഥയുമായിരുന്നു പരാതി നൽകിയത്. ഇതേത്തുടർന്ന് 2000 ത്തിൽ നീലന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു.
2001 ലെ തെരഞ്ഞെടുപ്പിൽ നീലൻ വീണ്ടും ജനതാദൾ പ്രതിനിധിയായി കോവളത്തുനിന്നു വിജയിച്ച ചരിത്രവുമുണ്ട്. മന്ത്രിയായിരിക്കെ ജോസ് തെറ്റയിലിനെതിരേയും സ്ത്രീപീഡന പരാതി ഉയർന്നിരുന്നു.
എംഎൽഎയുടെ അറസ്റ്റ് സ്പീക്കറെ അറിയിക്കണം ക്രിമിനൽ കേസുകളിൽ എംഎൽഎമാരെ അറസ്റ്റ് ചെയ്താൽ, ഇക്കാര്യം ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ എത്രയും വേഗം നിയമസഭാ സ്പീക്കറെ രേഖാമൂലം അറിയിക്കണമെന്നാണ് നിയമസഭാ ചട്ടം 161 ൽ വ്യക്തമാക്കുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്ന കാലയളവാണെങ്കിൽ നിയമസഭാ വളപ്പിൽ നിന്നോ എംഎൽഎ ഹോസ്റ്റൽ അടക്കമുള്ള സ്ഥാലങ്ങളിൽ നിന്നോ പിടികൂടാൻ സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമാണ്.
എന്നാൽ, അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചാൽ ചട്ടം 163 അനുസരിച്ച് സ്പീക്കറെ രേഖാമൂലം അറിയിക്കണമെന്ന കാര്യത്തിൽ നിർബന്ധമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. മുൻപുള്ള അറസ്റ്റുകളിൽ ഇത്തരം നിബന്ധനകൾ അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായി പാലിച്ചിരുന്നു.