അഡീഷണൽ കമ്മീഷണറടക്കം മൂവരുടേതും തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
1516838
Sunday, February 23, 2025 3:40 AM IST
കാക്കനാട്: സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ് വകുപ്പിൽ അഡീഷണൽ കമ്മീഷണറായിരുന്ന മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ മരണത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം. മൂവരുടേതും തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇരുവരുടെയും മാതാവ് ശകുന്തള അഗർവാൾ മരിച്ച് നാലു മണിക്കൂറിനു ശേഷമാണ് മനീഷും, ശാലിനിയും മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മാതാവ് സ്വയം തൂങ്ങിയതാണോ അതോ സഹോദരങ്ങൾ ചേർന്ന് മാതാവിനെ കെട്ടിത്തൂക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇവരുടേത് തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. സെൻട്രൽ എക്സൈസിന്റെ ഉടമസ്ഥതയിലുള്ള ഈച്ചമുക്ക് താണപാടം റോഡിലെ വില്ലയിൽ അഡീഷണൽ കമ്മീഷണറും കുടുംബവും ആത്മഹത്യ ചെയ്തെന്ന വിവരമറിഞ്ഞ് തൃക്കാക്കര പോലീസും ഫൊറൻസിക് വിദഗ്ധരുമെത്തുമ്പോൾ ശകുന്തളയുടെ മൃതദേഹം കട്ടിലിൽ പുതപ്പിച്ച് പൂക്കൾ അർപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
തൂങ്ങിമരിച്ച മാതാവിനെ താഴെയിറക്കി കുരുക്കഴിച്ച് കട്ടിലിൽ കിടത്തി അന്ത്യകർമങ്ങൾ ചെയ്ത ശേഷം മനീഷും സഹോദരി ശാലിനിയും തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പുറത്തുനിന്നുള്ളവരുടെ യാതൊരു പങ്കും മരണത്തിനു പിന്നിലില്ലെന്നും സംഘം കണക്കാക്കുന്നു. മുറികളും ജനലുകളും അകത്തുനിന്നു ബന്ധിച്ച നിലയിലായിരുന്നു.
അബുദാബിയിൽ നിന്നും എത്തിയ ശകുന്തള അഗർവാളിന്റെ ഇളയ മകൾ പ്രിയ വിജയും, ഭർത്താവ് നിഥിൻ ഗാന്ധിയും നൽകുന്ന വിവരമനുസരിച്ച് ജനുവരിയിലാണ് അവസാനമായി അമ്മയെയും സഹോദരങ്ങളെയും ഇവർ വിളിച്ചത്. അമ്മയുടെയും സഹോദരങ്ങളുടെയും അകാലവിയോഗത്തിൽ ഇവർ ഏറെ ആശങ്കയിലാണ്. മരണം നടന്ന വീട്ടിൽ ഇവരെ കൊണ്ടുപോയി അവിടെ അവശേഷിക്കുന്ന സാധനങ്ങൾ ഇവർക്കു കൈമാറും.
മരണപ്പെട്ട ശാലിനി വിജയിന്റെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഹൈദരാബാദ് സ്വദേശിയായ ഭർത്താവുമായി അധികം വൈകാതെ ഇവർ പിരിയുകയായിരുന്നു. ശാലിനി വിജയ് സർക്കാർ സർവീസിൽ നിന്നും രാജിവച്ച ശേഷം മാതാവിനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. സർവീസിലിരിക്കെ സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ ക്രമക്കേട് കണ്ടെത്തിയാൽ പിസി ആക്ട് (പബ്ലിക് കറപ്ഷൻ )അനുസരിച്ച് കേസെടുക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യവേ ക്രമവിരുദ്ധമായി പുതിയസ്കൂളിന് അനുമതി നൽകിയതിനാണ് ഇവർക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. കേസ് സംബന്ധമായ കാര്യത്തിന് ഫെബ്രുവരി 15ന് നേരിട്ട് ഹാജരാവാൻ സിബിഐ ആവശ്യപ്പെട്ട ദിവസമാണ് ശാലിനിയും അമ്മയും സഹോദരനും തൂങ്ങിമരിച്ചത്.
ആവശ്യമുണ്ടെങ്കിൽ മാത്രമേ കേസുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്വേഷണ സംഘം ജാർഖണ്ഡിലേക്ക് പോവുകയുള്ളു. മൂന്നുപേരും മരണപ്പെട്ട സാഹചര്യത്തിൽ തുടരന്വേഷണം നടത്തി കേസ് ഡയറി അവസാനിപ്പിക്കാനും സാധ്യതയുണ്ട്.
ചിതയൊരുക്കിയത് കൊച്ചിയിൽ
ജിഎസ്ടി അഡീഷണൽ കമ്മീഷണർ മനീഷ് വിജയിനും, മാതാവ് ശകുന്തള അഗർവാൾ, സഹോദരി ശാലിനി വിജയ് എന്നിവർക്കും ചിതയൊരുക്കിയത് തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിൽ. കൂട്ട ആത്മഹത്യ ചെയ്ത മൂവരുടെയും മൃതദേഹങ്ങൾ ആചാരപ്രകാരമുള്ള അന്ത്യകർമങ്ങൾക്കു ശേഷമാണ് ചിതയിലേക്കെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആംബുലൻസിൽ എത്തിച്ച ശകുന്തള അഗർവാളിന്റെ മൃതദേഹമാണ് ആദ്യം സംസ്കരിച്ചത്. ശേഷം മൂന്നോടെയെത്തിച്ച മനീഷിന്റെയും, ശാലിനിയുടെയും മൃതദേഹങ്ങൾ ഒരുമിച്ച് ചിതയിൽവച്ചു.
അബുദാബിയിൽ നിന്നെത്തിയ ഇവരുടെ ഇളയ സഹോദരി പ്രിയ വിജയ്, ഭർത്താവ് നിഥിൻ ഗാന്ധി എന്നിവർ അന്ത്യകർമങ്ങൾക്കു സാക്ഷികളായി. അബുദാബിയിൽ കുടുംബ സമേതം താമസിക്കുന്ന പ്രിയ വെള്ളിയാഴ്ച രാത്രിയിലാണ് കൊച്ചിയിലെത്തിയത്.