"ബേബി ഓഫ് രഞ്ജിത' ഇനി കേരളത്തിന്റെ മകള്‍
1516835
Sunday, February 23, 2025 3:40 AM IST
കൊച്ചി: അമ്മയുടെ ചൂടും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും നുകരാന്‍ ആവില്ലെങ്കിലും അവള് ഇനി അനാഥയല്ല. "ബേബി ഓഫ് രഞ്ജിത' എന്ന പേരില്‍ ഐസിയുവില്‍ ഒന്നുമറിയാതെ കഴിഞ്ഞ ആ കുഞ്ഞ് ഇനി കേരളത്തിന്റെ മകളായി വളരും.
ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമുള്ള നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് സര്‍ക്കാര്‍ തുടര്‍ന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ കുഞ്ഞ് ചികിത്സയില്‍ തുടര്‍ന്നിരുന്ന എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയിലെ പീഡിയാട്രീഷ്യന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ന്യൂബോണ്‍ കെയറില്‍ പരിശീലനം നേടിയ നഴ്സ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് എന്നിവരടങ്ങുന്ന സംഘമാണ് കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
സ്പെഷല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള കുഞ്ഞ് ഇപ്പോഴും ഓക്സിജന്‍ സപ്പോര്‍ട്ടിലാണ്. കുഞ്ഞിന് നിലവില്‍ ഒരു കിലോ ഭാരമുണ്ട്. തലയില്‍ ചെറിയ രക്തസ്രാവമുണ്ട്. ഓറല്‍ ആന്റിബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. ഒരു മാസത്തോളം തീവ്ര പരിചരണം ആവശ്യമാണ്.
ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രീഷ്യന്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടം വഹിക്കും. കുഞ്ഞിന് മുലപ്പാല്‍ ബാങ്കില്‍ നിന്നും മുലപ്പാല്‍ ലഭ്യമാക്കിയിട്ടുണ്ട്.
മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കോട്ടയം ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് രഞ്ജിതയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ജനുവരി 29നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കും. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.