കേബിളിടാൻ കുഴിയെടുക്കൽ : എട്ടിടത്ത് പൈപ്പ് പൊട്ടി; ആലങ്ങാട് കുടിവെള്ള ക്ഷാമം
1516242
Friday, February 21, 2025 4:12 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിന്റെ എട്ടോളം പ്രദേശങ്ങളിൽ കുടിവെള്ളക്കുഴൽ പൊട്ടിയതു മൂലം ശുദ്ധജലം ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടത്തിൽ. തിരുവാല്ലൂർ, മാളികംപീടിക -തിരുവാല്ലൂർ ലിങ്ക് റോഡ്, ആലങ്ങാട് കാവ്, പറവൂർ -ആലുവ റോഡിൽ സിമിലിയ മുതൽ മാളികംപീടിക വരെയുള്ള സ്ഥലങ്ങൾ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ബാങ്കിന് സമീപം എന്നിവിടങ്ങളിലാണ് കെഎസ്ഇബി കേബിൾ ജോലികൾ മൂലം കുടിവെള്ളക്കുഴൽ പൊട്ടിയത്.
പലവിധ കാരണങ്ങളാൽ കുറേ മാസങ്ങളായി കൃത്യമായി കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിലാണ് പ്രദേശവാസികൾ. കെഎസ്ഇബി അധികൃതരുടെ അനാസ്ഥ മൂലം ഇപ്പോൾ പ്രദേശവാസികൾ വീണ്ടും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
16 മുതൽ ജല അഥോറിറ്റിയുടെ ജോലികൾ നടക്കുന്നതിനാൽ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇവിടുത്തെ ജോലികൾ തീർന്നതിനാൽ എതാനും ദിവസം മുൻപാണ് പമ്പിംഗ് പുനരാരംഭിച്ചത്. എല്ലായിടത്തും സുഗമമായി വെള്ളം കിട്ടി തുടങ്ങുന്നതിന് മുന്നേയാണ് ഭൂമിക്കടിയിലൂടെ കേബിൾ വലിക്കുന്ന ജോലികൾ കെഎസ്ഇബി ആരംഭിച്ചത്.
റോഡിന്റെ വശങ്ങൾ മുറിച്ചാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതോടെ എട്ടിടത്ത് കുടിവെള്ളക്കുഴൽ പൊട്ടി ജലവിതരണത്തിന് തടസം നേരിട്ട അവസ്ഥയായി. ചിലയിടത്ത് റോഡുകൾ തകർന്നിട്ടുണ്ട്.
ബിഎസ്എൻഎൽ, റിലയൻസ് എന്നിവയുടെ കേബിൾ ജോലികളും സമാന രീതിയിൽ നടക്കുന്നുണ്ട്. സിമിലിയയ്ക്കു സമീപം കുടിവെള്ളക്കുഴൽ തകർന്ന് വെള്ളം ഇപ്പോഴും വെള്ളം പാഴാകുകയാണ്. ജല അഥോറിറ്റി, കെഎസ്ഇബി, പിഡബ്ള്യുഡി അധികൃതരുടെ ഏകോപനമില്ലായ്മയാണ് ജനങ്ങളെ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിക്കാൻ കാരണമാകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ആരോപിച്ചു.
കേബിൾ വലിക്കുന്ന ജോലികൾ അടിയന്തിരമായി നിർത്തിവക്കാൻ കെഎസ്ഇബി അധികൃതർ തയാറാകണമെന്നും മനാഫ് ആവശ്യപ്പെട്ടു.