പൊതിയിലെ മോഷണം: വീട്ടിൽനിന്ന് മോഷ്ടാക്കളുടെ വിരലടയാളം ലഭിച്ചു
1540776
Tuesday, April 8, 2025 3:37 AM IST
തലയോലപ്പറമ്പ്: വയോധികരായ ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നു മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്ന സംഭവത്തിൽ മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളം കണ്ടെത്തി. രണ്ടുപേരുടെ വിരലടയാളങ്ങളാണ് ഫോറൻസിക് പരിശോധനയിൽ ലഭിച്ചത്.
പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു മോഷണം. പ്രഫഷണൽ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ലഭിച്ച വിരലടയാളങ്ങൾ മുമ്പ് സമാന രീതിയിൽ മോഷണം നടത്തിയവരുടേതാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
അടുത്ത കാലത്ത് ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. മോഷ്ടാക്കളെ ഉടൻ പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. ഏതാനും മാസങ്ങൾക്ക് മുമ്പ് തലയോലപ്പറമ്പ് പള്ളിയിൽ മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടിയിരുന്നു.