എരുമേലി മാസ്റ്റർ പ്ലാൻ: സർവേ തുടങ്ങി
1540321
Sunday, April 6, 2025 11:53 PM IST
എരുമേലി: ശബരിമല സീസണിൽ എരുമേലി ടൗണിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന മാസ്റ്റർ പ്ലാൻ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ടൗണിലെ റിംഗ് റോഡുകൾ വികസിപ്പിച്ച് ബന്ധപ്പെടുത്താൻ സർവേ ആരംഭിച്ചു. ഒപ്പം ടൗണിലെ മാലിന്യ നിർമാർജനത്തിന് സുസ്ഥിരമായ പദ്ധതിയും പ്ലാനിൽ തയാറാക്കും.
സംസ്ഥാന സർക്കാർ ബജറ്റിൽ പത്തു കോടി അനുവദിച്ച് പ്രഖ്യാപിച്ച എരുമേലി മാസ്റ്റർ പ്ലാനിന്റെ സർവേയാണ് ആരംഭിച്ചത്. നിലവിലുള്ള റിംഗ് റോഡുകളുടെ സ്ഥിതിയും ടൗൺ വികസനത്തിന് അനുയോജ്യമാക്കി റോഡുകൾ വികസിപ്പിച്ച് ഉന്നത നിലവാരത്തിൽ നവീകരിച്ച് പ്രയോജനപ്പെടുത്താനുള്ള മാർഗവുമാണ് സർവേയിൽ പരിശോധിക്കുന്നത്.
കൊച്ചിയിലെ കാപ്പിറ്റൽ എൻജിനിയറിംഗ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡാണ് പ്രോജക്ട് കൺസൾട്ടന്റായി സർവേ നടത്തുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. മാസ്റ്റർ പ്ലാനിന് എംഎൽഎയുടെ ഫണ്ടാണ് വിനിയോഗിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത്.
റിംഗ് റോഡുകളുടെ നവീകരണം
ശബരിമല സീസണിൽ എരുമേലി ടൗണിൽ നഗരത്തിന്റെ പരിവേഷമാണെങ്കിലും ഗ്രാമീണ രീതിയിലാണ് റോഡുകൾ. ഇത് മറികടക്കുന്നതിനാണ് നിർദിഷ്ട മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നതെന്ന് എംഎൽഎ പറഞ്ഞു. നിലവിലുള്ള ടൗൺ അനുബന്ധ റിംഗ് റോഡുകൾക്ക് പലയിടത്തും വീതി കുറവാണ്. മറ്റ് റിംഗ് റോഡുകളുമായി ടൗണിനെ ബന്ധിപ്പിച്ചിട്ടില്ല. ഇങ്ങനെ ബന്ധിപ്പിക്കാൻ പുതിയ പാതകൾ റിംഗ് റോഡുകളിൽ നിർമിക്കേണ്ടിവരും. ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയും ഏറ്റെടുക്കുകയും വേണം.
ഏറ്റവും എളുപ്പമായ നിലയിൽ റോഡുകൾ ടൗണിന് ചുറ്റും പരസ്പരം ബന്ധിപ്പിച്ച നിലയിൽ നിർമിച്ചാൽ ശബരിമല സീസണിൽ എരുമേലി ടൗൺ ഒഴിവാക്കി ഗതാഗതം സാധ്യമാകും. നിലവിൽ ടൗൺ ഒഴിവാക്കി പോകാൻ റിംഗ് റോഡുകൾ ഉണ്ടെങ്കിലും അപൂർണമാണ്.
എരുമേലി ടൗൺ മുതൽ കരിങ്കല്ലുമുഴി വരെ ശബരിമല സീസണിൽ ഗതാഗതം നിശ്ചലമാകുന്ന സ്ഥിതിയാണ്. ഇതേ അവസ്ഥയാണ് ടൗണിൽനിന്നു പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലും കൊരട്ടി റോഡിലും സീസണിൽ ദിവസവും നേരിടേണ്ടി വരുന്നത്. പേട്ടതുള്ളൽ, ചന്ദനക്കുടം ഉത്സവങ്ങളിൽ ടൗണിൽ വാഹന ഗതാഗതം നിരോധിക്കുമ്പോൾ സമാന്തര പാതകൾ വഴി സുഗമമായി ഗതാഗതം വഴിതിരിച്ചു വിടുക പ്രയാസകരമാണ്. ഒരേസമയം രണ്ടു വാഹനങ്ങൾ കടന്നുപോകാൻ ഈ പാതകളിൽ സാധിക്കുന്നില്ല. അപകടകരമായ ഇറക്കങ്ങളും വളവുകളും വീതി കുറവായതുമാണ് തടസങ്ങൾ.
എരുമേലി ടൗണിന് ചുറ്റും സർക്കിൾ മാതൃകയിലല്ല റിംഗ് റോഡുകളുള്ളത്. പണ്ട് നിർമിച്ച റോഡുകൾ അതേപടി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഇതേ റോഡുകൾ ടൗണിന്റെ സർക്കിൾ റോഡുകളായി എങ്ങനെ മാറ്റാം എന്നതാണ് സർവേയിൽ പരിശോധിക്കുന്നതെന്ന് ഏജൻസി അധികൃതർ പറയുന്നു. റിംഗ് റോഡുകളിൽ എവിടെയൊക്കെ കൂട്ടിച്ചേർത്തു റോഡുകൾ നിർമിക്കേണ്ടി വരുമെന്നും ദൂരം കൂടാതെ സൗകര്യപ്രദമായ പാതകളാക്കി മാറ്റാൻ ഭൗമപരമായ അനുകൂല സാധ്യതകളുമാണ് സർവേയിൽ വിലയിരുത്തുന്നത്.
നേർച്ചപ്പാറ റോഡ്, റോട്ടറി ക്ലബ്-ഓരുങ്കൽകടവ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്-പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ-സർക്കാർ ആശുപത്രി-പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ-പ്രപ്പോസ്, കരിങ്കല്ലുമുഴി-പൊരിയന്മല, കാരിത്തോട് എൻഎംഎൽപി സ്കൂൾ-കനകപ്പലം തുടങ്ങിയ റിംഗ് റോഡുകൾ ഉൾപ്പടെയാണ് സർവേ ചെയ്യുന്നത്.
മാസ്റ്റർ പ്ലാനിന് മൂന്നുമാസം സമയം
മാസ്റ്റർ പ്ലാൻ തയാറാക്കാൻ മൂന്നു മാസം സമയമാണ് ഏജൻസിക്ക് അനുവദിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാൻ 15 ദിവസം സാവകാശവും അംഗീകരിച്ചാൽ പ്ലാൻ പ്രകാരം പദ്ധതികൾ നടപ്പിലാക്കാൻ മൂന്ന് വർഷവുമാണ് സമയപരിധി.
ശബരിമലയുടെ കവാടം, നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, നിർദിഷ്ട ശബരി റെയിൽപ്പാത എന്നിവ പരിഗണിച്ച് എരുമേലി ടൗണിന് ചുറ്റും റിംഗ് റോഡുകൾ, ടൗൺ പരിസരങ്ങളിലെ റോഡുകളുടെ വികസനം, കാര്യക്ഷമമായ മാലിന്യസംസ്കരണം തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിൽ പരിഗണിക്കുന്നത്.