സസ്പെൻഡ് ചെയ്യപ്പെട്ട റേഞ്ച് ഓഫീസർ അടുത്തുള്ള റേഞ്ചിൽ; പരാതി നൽകി വനിതാ ഉദ്യോഗസ്ഥർ
1540314
Sunday, April 6, 2025 11:52 PM IST
എരുമേലി: ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയത് സംബന്ധിച്ച് ഏറെ വിവാദങ്ങളുണ്ടായ സംഭവത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ കാലയളവ് കഴിഞ്ഞപ്പോൾ തൊട്ടടുത്ത റേഞ്ച് ഓഫീസിൽ നിയമനം. റേഞ്ച് ഓഫീസർക്കെതിരേ നേരത്തെ പരാതി നൽകിയിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ ഇതോടെ വീണ്ടും പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു.
എരുമേലി ഫോറസ്റ്റ് മുൻ റേഞ്ച് ഓഫീസർ ബി.ആർ. ജയൻ ആണ് സസ്പെൻഷൻ കഴിഞ്ഞ് ഒരു വർഷമായപ്പോൾ റാന്നി റേഞ്ച് ഓഫീസറായി നിയമിതനായത്. റാന്നിയിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ.
ഇവിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി ജോലി ചെയ്യുന്ന എം. അനു ജോർജ്, ദിവ്യ എസ്. രമണൻ എന്നിവരാണ് ബി.ആർ. ജയനെ അടുത്തുള്ള റേഞ്ച് ഓഫീസറായി നിയമിച്ചതിനെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
തൊട്ടടുത്ത റേഞ്ച് ഓഫീസിൽ ബി.ആർ. ജയനെ നിയമിച്ചതുമൂലം തങ്ങൾക്ക് ജോലി ചെയ്യാൻ ഭയമാണെന്നും ഇതിനാൽ ജയനെ സ്ഥലം മാറ്റി നിയമിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2023 മുതൽ എരുമേലി റേഞ്ച് ഓഫീസറായി ബി.ആർ. ജയൻ ജോലി ചെയ്ത സമയത്ത് മേലുദ്യോഗസ്ഥൻ എന്ന പരിധിവിട്ട് തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് കാട്ടി ബീറ്റ് ഓഫീസർമാർ പരാതി നൽകുകയും ഇതേത്തുടർന്ന് ബി.ആർ. ജയൻ അച്ചടക്കനടപടി നേരിടുകയും ചെയ്തിരുന്നു.
വനിതകൾ ഇല്ലാത്ത റേഞ്ച് ഓഫീസുകളിൽ മാത്രമേ ജയനെ നിയമിക്കാവൂ എന്ന് വനം വകുപ്പിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നതാണെന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ ബി.ആർ. ജയൻ തങ്ങളെ കുടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.