മുണ്ടിനീര്; ജില്ലയിൽ ജാഗ്രതാനിർദേശം
1516096
Friday, February 21, 2025 12:00 AM IST
കോട്ടയം: മീനച്ചില്‍ താലൂക്കിലെ മഞ്ഞപ്പിത്തത്തിനു പിന്നാലെ ജില്ലയില്‍ മുണ്ടിനീര് വ്യാപനവും. ആലപ്പുഴ ജില്ലയില്‍ കുട്ടികളില്‍ മുണ്ടിനീര് വ്യാപകമായിരിക്കെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. സ്കൂള്‍ വാര്‍ഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്കും മുന്‍കരുതല്‍ നിര്‍ദേശമുണ്ട്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പനി പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടരുത്, മുണ്ടിനീര് ബാധിച്ച കുട്ടികളെ രോഗം ഭേദമാകാകും വരെ സ്കൂളില്‍ വിടാതിരിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. എസ്എസ്എല്‍സി പരീക്ഷാക്കാലത്ത് രോഗബാധിതരായ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പ്രത്യേക സൗകര്യമൊരുക്കും.
പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന രോഗം ഉമിനീര് ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടുമുമ്പും വീക്കം കണ്ടു തുടങ്ങിയശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം പകരുന്നത്.
കൂടുതല്‍ രോഗവ്യാപനസാധ്യതയുള്ള സാഹചര്യത്തില്‍ സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കും. ആലപ്പുഴ ജില്ലയിലെ പെരുമ്പളം എരമല്ലൂര്‍ എന്നിവിടങ്ങളില്‍ രണ്ട് സ്കൂളുകള്‍ അടുത്തയിടെ 21 ദിവസം അടച്ചിട്ടിരുന്നു. മുണ്ടിനീരിനെതിരേയുള്ള പ്രതിരോധ വാക്സിന് 2016ല്‍ നിര്‍ത്തലാക്കിയതാണ് വ്യാപനത്തിനു കാരണമെന്നാണു വിലയിരുത്തല്‍. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന് ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയുമാണ് ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. വിശപ്പില്ലായ്മയും ക്ഷീണവും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍.
ഉമിനീര്, ചുമ, തുമ്മല്‍ എന്നിവയിലൂടെ സ്രവങ്ങള്‍ വായുവില്‍ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും.