ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഭവനനിർമാണത്തിനും ആതുരസേവനത്തിനും കൃഷിക്കും കുടിവെള്ളത്തിനും മുൻഗണന
1516082
Thursday, February 20, 2025 10:40 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ ഭവനനിർമാണത്തിനും ആതുരസേവനത്തിനും മുൻഗണന. 39.60 കോടി വരവും 38.48 കോടി ചെലവും 12.70 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് കുര്യന് നെല്ലുവേലില്‍ അവതരിപ്പിച്ചു. പദ്ധതിവിഹിതമായി 3.51 കോടി രൂപയും ധനകാര്യ കമ്മീഷന് വിഹിതമായി 93,53,000 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായി 88,67,000 രൂപയും മെയിന്റനന്‍സ് ഫണ്ടായി 47,81,000 രൂപയും വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്.
2024-25 സാമ്പത്തികവര്‍ഷം 400ഓളം വീടുകള്‍ നിര്‍മിക്കുന്നതിനു ഗുണഭോക്താക്കളുമായി എഗ്രിമെന്റ് വയ്ക്കുകയും അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തു. 2025-26 സാമ്പത്തികവര്‍ഷം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു കേന്ദ്ര, സംസ്ഥാന, ത്രിതല പഞ്ചായത്ത് വിഹിതമായി ലഭിക്കുന്ന തുക ഉള്‍പ്പെടെ 11.52 കോടി രൂപ വകയിരുത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വീടിനോട് ചേര്‍ന്നു പഠനമുറി നിര്‍മിക്കുന്നതിന് 32 ലക്ഷം രൂപ ഉള്‍പ്പെടുത്തി.
ഇടമറുക് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണത്തിന് ലഭിച്ച 2.25 കോടി രൂപ ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. 1.70 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പണികള്‍ 65 ശതമാനം പൂര്‍ത്തീകരിച്ചു. കുട്ടികള്‍ക്കു കുത്തിവയ്പ് നടത്തുന്നതിനു 56 ലക്ഷം രൂപയുടെ കെട്ടിടം പണി നടന്നുവരുന്നു. ലാബ് കെട്ടിടത്തിന്റെ പണികളും മറ്റ് അനുബന്ധവികസനത്തിനും വേണ്ടിയുള്ള 1,25,000 രൂപയുടെ പദ്ധതിയും പൂര്‍ത്തിയായി വരുന്നു.
സെക്കന്‍ഡറി പാലിയേറ്റീവിന് 10 ലക്ഷം രൂപയും പാലിയേറ്റീവിന് എട്ടു ലക്ഷം രൂപയും മരുന്ന് വാങ്ങുന്നതിന് 15 ലക്ഷം രൂപയും അനുവദിക്കും. കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും ഹാര്‍ട്ട് സംബന്ധമായവര്‍ക്ക് മരുന്ന് വാങ്ങുന്നതിനും 10 ലക്ഷം രൂപ ഉള്‍പ്പെടുത്തി.
കാര്‍ഷിക മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്കു ധനസഹായം നല്‍കുന്നതിന് ഏഴു ലക്ഷം രൂപയും പാലിന് സബ്സിഡി നല്‍കുന്നതിന് അഞ്ചു ലക്ഷം രൂപയും സുഭിക്ഷകേരളം പദ്ധതിയില്‍ കര്‍ഷകര്‍ക്കു കൂലിച്ചെലവ് നല്‍കുന്നതിന് ആറു ലക്ഷം രൂപയും ഡ്രാഗണ്‍ ഫ്രൂട്ട്സ് കൃഷി ചെയ്യുന്നതിന് സബ്സിഡിയായി അഞ്ചു ലക്ഷം രൂപയും ഉൾപ്പെടുത്തി. തെരുവുനായ്ക്കളുടെ വംശവര്‍ധന തടയുന്നതിനുവേണ്ടി എബിസി പ്രോഗ്രാം നടുപ്പിലാക്കാന്‍ എട്ടു ലക്ഷം രൂപയും മാറ്റിവച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുവാന് 15 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്കു മുച്ചക്രവാഹനം നല്കാന് എട്ടു ലക്ഷം രൂപയും അതിദരിദ്രരുടെ ഉന്നമനത്തിനായി എട്ടു ലക്ഷം രൂപയും ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനസൗകര്യവികസനത്തിന് എട്ടു ലക്ഷം രൂപയും ഉള്‍പ്പെടുത്തി.
മാലിന്യമുക്ത നവകേരളം സൃഷ്ടിക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഉറവിടമാലിന്യ സംസ്കരണ ഉപകരണം ജി-ബിന്‍ വാങ്ങിനല്‍കാന്‍ ത്രിതലപഞ്ചായത്ത് ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ 20 ലക്ഷം രൂപയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒൻപതു ലക്ഷം രൂപയും വൈദ്യുതി എത്താത്ത ടൂറിസ്റ്റ് മേഖലയില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.
കുടിവെള്ള പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയും റോഡ് പണികള്‍ക്ക് 1.25 കോടി രൂപയും വകയിരുത്തി. എംപി, ലാഡ്സ് പദ്ധതിയില്‍ 2.75 കോടി രൂപയും എംഎല്‍എ എസ്ഡിഎഫ് പദ്ധതിയില്‍ 1.5 കോടി രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള 17.43 കോടി രൂപയുടെ പദ്ധതികളും നടപ്പിലാക്കും.
പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബി. അജിത്കുമാര്‍, മേഴ്സി മാത്യു, ഓമന ഗോപാലന്, മെംബര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ആര്. ശ്രീകല, രമാ മോഹന്‍, ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ്, കെ.കെ. കുഞ്ഞുമോന്, അക്ഷയ് ഹരി, മിനി സാവിയോ, സെക്രട്ടറി കെ. ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.