മർദനമേറ്റു മരിച്ച പോലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി
1512839
Tuesday, February 11, 2025 12:05 AM IST
തിരുവനന്തപുരം: ഏറ്റുമാനൂരിൽ അക്രമിയുടെ ചവിട്ടേറ്റു മരിച്ച കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാംപ്രസാദിന്റെ കുടുംബത്തിന് നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡോ. എൻ. ജയരാജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ രണ്ടിനു ജോലി കഴിഞ്ഞു മടങ്ങവെ രാത്രി 11.30നോടെ ഏറ്റുമാനൂരിൽ കട നടത്തുന്ന സ്ത്രീയേയും സഹായിയേയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു തടയാൻ ശ്യാംപ്രസാദ് ശ്രമിച്ചു. തുടർന്ന് അക്രമി ശ്യാം പ്രസാദിനെ മാരകമായി ചവിട്ടി പരിക്കേൽപ്പിച്ചതിനെത്തുടർന്ന് മരണമടയുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റിലായ പ്രതി ജിബിൻ ജോർജ് റിമാൻഡിലാണ്.പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതിനിടെ ശ്യാംപ്രസാദ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.