പകുതി വിലയ്ക്കു സ്കൂട്ടർ : കബളിപ്പിക്കപ്പെട്ട വൈക്കം സ്വദേശിനി പരാതി നൽകി
1512807
Monday, February 10, 2025 6:28 AM IST
വൈക്കം: വനിതകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പ്രഫഷണൽ സർവ്വീസ് ഇന്നവേഷൻ എന്ന സ്ഥാപനം നൽകിയ പരസ്യം കണ്ട് വാഹനത്തിന് 60,000 രൂപ അടച്ച് കബളിപ്പിക്കപ്പെട്ട സംഭവത്തിൽ വൈക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അനന്തു കൃഷ്ണനും മുളന്തുരുത്തി സ്വദേശിക്കുമെതിരേ വൈക്കം പോലീസ് കേസെടുത്തു.
അനന്തു കൃഷ്ണനെ ഒന്നാം പ്രതിയാക്കിയും മുളന്തുരുത്തി സീഡ് സൊസൈറ്റി കോ-ഓർഡിനേറ്റർ നാസറിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. തൃപ്പൂണിത്തറയിൽ സ്വകാര്യ വിദ്യഭ്യാസ സ്ഥപനത്തിൽ ജോലി ചെയ്യുന്ന യുവതി പരസ്യം കണ്ട് ഇതിൽ നൽകിയ ഫോൺ നമ്പരിൽ വിളിച്ചു. അനന്തൂ കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്ക് 60,000 രൂപ അടച്ചാൽ പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്തിനെത്തുടർന്ന് വാട്ട്സ്ആപ്പ് വഴി ഡീറ്റെയിൽസ് നൽകി വിശ്വസിപ്പിച്ചു.
യുവതിയുടെ വൈക്കത്തുള്ള ബാങ്ക് അക്കൗണ്ടിൽനിന്നു ഗുഗിൾ പേവഴിയാണ് 60,000 രൂപ അയച്ചുനൽകിയത്. കൂടാതെ നാസർ സീഡ് സൊസൈറ്റി ഫീസായി 6200 രൂപ അരയൻകാവിലുള്ള സീഡ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയും വാങ്ങിയെടുത്തു.
ഇതിനു ശേഷം കരാറിൽ ഒപ്പിടീച്ച ശേഷം അതിന്റെ രേഖകളും വാഹനം ബുക്ക് ചെയ്തതിൻ്റെ പണം അടച്ച രസീതും യുവതിക്ക് നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വാഹനമോ വാങ്ങിയ പണമോ ലഭിക്കാതെവന്നതോടെയാണ് യുവതി വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
സംഭവം നടന്നത് മുളന്തുരുത്തിയിൽ ആയതിനാൽ കേസ് മുളന്തുരുത്തി പോലീസിന് കൈമാറും.വരും ദിവസങ്ങളിൽ വൈക്കത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു കബളിപ്പിക്കപ്പെട്ട കൂടുതൽ പേരുടെ പരാതി ലഭിക്കുമെന്നാണ് അറിയുന്നത്.