കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം: പഞ്ചായത്ത് ഓഫീസിനു മുന്പിലെ മണ്ണു മാറ്റി
1510361
Sunday, February 2, 2025 4:27 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിർമാണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിനു മുന്പിലെ മണ്ണു മാറ്റി. ബൈപാസ് തുടങ്ങുന്ന ഇവിടെ പഞ്ചായത്തിന്റെ വക ദേശീയ പാതയോരത്തെ 14 സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്നായി മൂന്ന് സെന്റ് സ്ഥലവും ഏറ്റെടുത്തിരുന്നു.
86 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്തിന്റെ സ്ഥലം ഏറ്റെടുത്തത്. ദേശീയ പാതയിൽ നിന്നു ബൈപാസിലേക്കു തിരിയുന്ന ഇവിടെ റൗണ്ടാന നിർമിക്കും. ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ആവശ്യമായ വെളിച്ചത്തിനുള്ള സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഇവിടെ നിന്നാണ് മണിമല റോഡിനും ചിറ്റാർപുഴയ്ക്കും മീതയുള്ള മേൽപ്പാലം നിർമിക്കുന്നതും.
നിലവിൽ രണ്ടിടങ്ങളിലായാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷനാണു പദ്ധതിയുടെ നിർമാണ ചുമതല. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ മാസവും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരും കിഫ്ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തുന്നുണ്ട്.
ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോൺ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമാണ ജോലികൾ ഏറ്റെടുത്തു നടത്തുന്നത്. പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയ പാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോ മീറ്ററാണ്.