വികസനത്തിന് തടസം നില്ക്കാൻ കേന്ദ്രം ഉപരോധം തീർക്കുന്നു: പിണറായി വിജയൻ
1510915
Tuesday, February 4, 2025 2:09 AM IST
തളിപ്പറമ്പ്: കേരളത്തിന്റെ വികസനത്തിന് തടസം നില്ക്കാൻ കേന്ദ്രം സാമ്പത്തിക ഉപരോധം തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് എന്തുമാകാം എന്ന സമീപന മാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിവിധ മേഖലകളിൽ നമ്പർ വൺ ആയ കേരളത്തെ കേന്ദ്ര സർക്കാർ വലിയ തോതിൽ അവഗണിക്കുകയാണ്. ഇത് എൽഡിഎഫിനെ മാത്രം ബാധിക്കുന്ന കാര്യമല്ല, നമ്മുടെ നാടിനെ ഒന്നാകെ ബാധിക്കുന്ന പ്രശ്നമാണ്. ഇതിനെതിര എല്ലാ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു നാളായി തളിപ്പറമ്പിൽ നടന്നു വരുന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിണറായി.
കേന്ദ്രബജറ്റിൽ കേരളത്തിന് വലിയ അവഗണനയാണ് ഉണ്ടായത്. ഈ രാജ്യത്തെ ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നമുക്ക് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. ഇക്കാര്യത്തിൽ ദയ യാചിച്ച് നിൽക്കുകയല്ല. രാജ്യത്തിന്റെ ഭാഗമായ ഒരു സംസ്ഥാനം എന്ന നിലയ്ക്ക് സംസ്ഥാനത്തിന് അർഹത പ്പെട്ടതാണ് ആവശ്യപ്പെടുന്നത്.
കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. അവയിൽ തീർത്തും അവഗണനയാണ് ഉണ്ടായത്. നിരവധി തവണ ആവശ്യപ്പെ ട്ടിട്ടും എയിംസ് അനുവദിച്ചില്ല. രാജ്യത്തിന് തന്നെ വലിയ വരുമാനം നേടിത്തരുന്ന വിഴിഞ്ഞം പോർട്ടിന് യാതൊരു പിന്തുണയും ലഭ്യമാക്കിയില്ല. രാസവള സബ്സിഡി വെട്ടിച്ചുരുക്കിയും കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില നല്കാതേയും കേന്ദ്രം കർഷകരെ നോവിക്കുകയാണ്.
കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര ഭരണം നടത്തുന്നതെന്നും. ബിജെപി വാക്താക്കൾ ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. കേന്ദ്ര അവഗണനയ്ക്കെതിരേ ഒരുമിച്ച് നില്ക്കേണ്ട സമയത്ത് കോൺഗ്രസും ലീഗും മുഖംതിരിച്ചു നില്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വയനാട് ചൂരൽദുരന്ത സമയത്ത് ഇവർ ഒന്നിച്ചു നിന്നിരുന്നു.
അത്തരത്തിലുള്ള ഒരുമ നാടിനുവേണ്ടി ഇനിയും ഉണ്ടാകണം. പാർട്ടി സമ്മേളനം ഇതിനു വേണ്ടി ചർച്ച ചെയ്ത് രൂപീകരിച്ച കാര്യങ്ങൾ നടപ്പിലാക്കുവാനുള്ള ദൗത്യം എല്ലാ അണികളും ഏറ്റെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി. ജയരാജൻ, പി. ശശി, ടി.വി. രാജേഷ്, കെ.കെ. രാഗേഷ്, കെ. സന്തോഷ്, ടി.കെ. ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. 18000 പേർ പങ്കെടുത്ത റെഡ് വോളന്റിയർ മാർച്ചും നടന്നു.