സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക-മുഖ്യമന്ത്രി പറഞ്ഞു.
വിപണിയുടെ ഘടന വലിയ മാറ്റങ്ങൾക്കു വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സപ്ലൈകോയെപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു കഴിയണം. അതിനു വലിയ ചർച്ചകളും അഭിപ്രായ സ്വാംശീകരണവുമുണ്ടാകണം. ഈ ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും.
ഒരു ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ഒരു വർഷംകൊണ്ട് ഇതു പൂർത്തിയാക്കും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു എന്നിവർ പ്രസംഗിച്ചു.