വർഷങ്ങൾക്കുമുന്പ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചവർക്കും പള്ളിപ്പുറം പഞ്ചായത്ത് തുക നൽകിയിട്ടില്ല. കൈവശാവകാശ സർട്ടിഫിക്കറ്റില്ലാതെ ലൈഫ് പദ്ധതിയിലെ വീട് അനുവദിക്കുന്നതിലെ റിസ്ക് ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണു പള്ളിപ്പുറം പഞ്ചായത്ത് അധികൃതർ.
അനുമതിയുണ്ട്, പണമില്ല ! വീടിനായി കാത്ത് വിജി കൊച്ചി: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിപ്പുറം പഞ്ചായത്തിൽനിന്നു വിജി പ്രിൻസിനു വീട് അനുവദിച്ചത് 2017ൽ. അന്നു മുതൽ അധികാരികൾ ചൂണ്ടിക്കാട്ടിയ ഓരോ തടസങ്ങൾ നീക്കി. ഒടുവിലാണ് വഖഫ് അവകാശവാദം ഇരുട്ടടിയായി എത്തിയതെന്ന് വിജി പറയുന്നു.
2015ൽ ഭർത്താവ് പ്രിൻസ് അപകടത്തിൽപ്പെട്ടു മരിച്ചു. വിദ്യാർഥികളായ രണ്ടു മക്കളുടെ ഏക ആശ്രയമാണു വിജി. സമീപത്ത് വീട്ടുജോലികൾക്കു പോയി കിട്ടുന്ന തുച്ഛമായ പ്രതിഫലമാണു വരുമാനം. ചോർന്നൊലിക്കുന്ന പഴയ വീട്ടിൽ രണ്ടു മക്കൾക്കൊപ്പമുള്ള ജീവിതം ദുരിതമയമാണെന്നും വിജി പറയുന്നു.
ഇളയ മകളെ ജർമൻ ഭാഷ പഠിപ്പിച്ചു. വിദേശത്തേക്കു വിടണമെങ്കിൽ വലിയ പണം വേണം. സ്വന്തമായുള്ള ഭൂമി വച്ചു ബാങ്കുകളിൽനിന്നു വായ്പയെടുക്കാനുമാകുന്നില്ല. ലൈഫിൽ വീടിന് അനുവാദം ലഭിച്ചതിനു പിന്നാലെ ഉള്ള വീട് പൊളിച്ചുകളയാതിരുന്നതു ദൈവാനുഗ്രഹമായി. അല്ലായിരുന്നെങ്കിൽ ഇന്നു പെരുവഴിയിലേക്കിറങ്ങേണ്ടിവന്നേനെ... !- സങ്കടത്തോടെ വിജിയുടെ വാക്കുകൾ.