2016ൽ കോൺഗ്രസ് അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ കേരളത്തിൽ 29 ബാറുകളും 813 ബിയർ, വൈൻ പാർലറുകളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ബാറുകൾ 900ത്തിലധികമുണ്ട്. മദ്യത്തിൽനിന്നുള്ള നികുതിയും, ലൈസൻസ് ഫീസുകളും ഇക്കാലയളവിൽ കുത്തനെ ഉയർന്നു. വ്യാപകമായി ബാറുകൾക്ക് ലൈസൻസ് കൊടുത്തും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും വീണ്ടും മദ്യത്തിൽനിന്നുള്ള വരുമാനം ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ പരിശ്രമിക്കുന്നത് എന്ന് വ്യക്തം.
ഒരുവശത്ത്, മദ്യത്തെ മുഖ്യ വരുമാനമാർഗമായി കണ്ട് കൂടുതൽ വിപണന-വരുമാന സാധ്യതകൾ തേടിക്കൊണ്ടിരിക്കുന്ന ഒരു സർക്കാരിന് യുവജനങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അനേക ലക്ഷങ്ങളെ രോഗികളാക്കിക്കൊണ്ടിരിക്കുന്ന ലഹരി അടിമത്വത്തിനുമെതിരായ പ്രവർത്തന പദ്ധതികൾ ആത്മാർഥതയോടെ നടപ്പാക്കാൻ കഴിയുമെന്നു കരുതാനാവില്ല. ഇത്തരം വൈരുദ്ധ്യാത്മകമായ നിലപാടുകൾ കൈയൊഴിഞ്ഞ്, ലഹരി വിമുക്തി ലക്ഷ്യംവച്ചുള്ള ഫലപ്രദമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാരും അനുബന്ധ സംവിധാനങ്ങളും തയാറാകണമെന്നും യൂഹാനോൻ മാർ തിയഡോഷ്യസ് ആവശ്യപ്പെട്ടു.