പള്ളിപ്പുറത്തെ കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ
1540422
Monday, April 7, 2025 4:00 AM IST
വൈപ്പിൻ: പള്ളിപ്പുറത്ത് തനിയെ താമസിച്ചിരുന്ന യുവാവിനെ വീടിന്റെ കാർ പോർച്ചിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തും മത്സ്യത്തൊഴിലാളിയുമായ മുനമ്പം തൊഴുത്തുങ്കൽ വീട്ടിൽ സനീഷ് (34) ആണ് അറസ്റ്റിലായത്.
പള്ളിപ്പുറം കോൺവെന്റ് ബീച്ചിൽ മാവുങ്കൽ ആന്റണിയുടെ മകൻ സ്മിനുവിനെ(44) ശനിയാഴ്ച രാവിലെയാണ് തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം ശനിയാഴ്ച പുലർച്ചെ മുനമ്പത്തു നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കയറി രക്ഷപ്പെട്ട പ്രതിയെ ബോട്ട് തിരിച്ചടുപ്പിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ പ്രതിയുമായി നല്ല ചങ്ങാത്തത്തിലായിരുന്ന സ്മിനു ഇടക്കാലത്ത് വച്ച് ഇയാളെ ഗൗനിക്കാതെയായി. പകരം മറ്റു ചിലരുമായി കൂട്ടുകൂടാനും തുടങ്ങി. ഇതിൽ പ്രതിക്ക് കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ വൈരാഗ്യവും സാമ്പത്തിക പരാധീനതകളുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഓൺലൈനിൽ വാങ്ങിച്ച ഇരുമ്പു മഴു ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ വെട്ടിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം മൃതദേഹത്തിൽ നിന്നും അഞ്ച് പവനോളം വരുന്ന സ്വർണമാലയും നവരത്നങ്ങൾ പതിച്ച മോതിരവും ഐ ഫോണും കവർന്നു. തുടർന്നാണ് പുലർച്ചെ ബോട്ടിൽ കയറി രക്ഷപ്പെട്ടത്. കൊലയ്ക്കുപയോഗിച്ച മഴു മത്സ്യബന്ധന ബോട്ടു കെട്ടിയിട്ടിരുന്ന ഭാഗത്ത് കായലിൽ നിന്ന് പോലീസ് കണ്ടെടുത്തു. കവർന്നെടുത്തആഭരണങ്ങളും ഫോണും ബോട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. ഇതും പോലീസ് വീണ്ടെടുത്തു.
സിസിടിവി കാമറകൾ പരിശോധിച്ച പോലീസ് വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് വരുന്ന സ്മിനുവിനെ പ്രതി പിന്തുടരുന്നതും വീട്ടിലേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. അങ്ങനെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ വൈകുന്നേരം സംഭവസ്ഥലത്ത് തെളിവെടുപ്പിനു എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, സിഐ കെ.എസ്. സന്ദീപ് , എസ്ഐ മാരായ ടി.ബി. ബിബിൻ, ജയകുമാർ, ടി.എസ്.സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സ്മിനുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു.
പ്രതിയെ വലയിലാക്കിയത് നാടകീയ നീക്കത്തിലൂടെ
ചെറായി: സ്മിനു വധക്കേസിൽ പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കിയത് നാടകീയ നീക്കങ്ങളിലൂടെ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി ബോട്ടിൽ കയറി കടലിൽ മത്സ്യം പിടിക്കാൻ പോയതായി അറിഞ്ഞ പോലീസ് ഉടൻ ബോട്ടുടമയുമായി ബന്ധപ്പെട്ട് സ്രാങ്കിനെ ഫോണിൽ വിളിച്ച് പ്രതി ബോട്ടിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി.
പ്രതി അറിയാതെ തന്നെ എന്തെങ്കിലും പറഞ്ഞ് ബോട്ട് തിരികെ മുനമ്പം ഹാർബറിലേക്ക് കൊണ്ടുവരാൻ സ്രാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തു. പുലർച്ചെ നാലിന് മുനമ്പത്തു നിന്ന് പുറപ്പെട്ട ബോട്ട് ഈ സമയം ആറു മണിക്കൂറോളം സഞ്ചരിച്ചുകഴിഞ്ഞിരുന്നു.
കരയ്ക്കടുത്താൽ പ്രതി വെള്ളത്തിൽ ചാടി രക്ഷപ്പെട്ടേക്കും എന്ന സംശയത്തിൽ പോലീസ് മറ്റൊരു ബോട്ടിൽ കടലിലേക്ക് പുറപ്പെട്ടു. അങ്ങനെ ഹാർബറിൽ അടുക്കാൻ ഒരു മണിക്കൂർ ബാക്കിയുള്ളപ്പോൾ പോലീസ് കടലിൽ വച്ച് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.