ചൂട് ഉയരുന്നു; പഴവർഗങ്ങളുടെ വിലയും
1512896
Tuesday, February 11, 2025 1:22 AM IST
കാസർഗോഡ്: ചൂടുകാലം തുടങ്ങിയതിനൊപ്പം റംസാൻ നോമ്പുകാലം കൂടി വരാനിരിക്കേ പഴവർഗങ്ങളുടെ വില കുത്തനെ ഉയരുന്നു. നേന്ത്രപ്പഴം മുതൽ വിദേശ ഇനങ്ങൾക്കു വരെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. പതിവുപോലെ തമിഴ്നാട്ടിലെ ചുഴലിക്കാറ്റും കൃഷിനാശവുമൊക്കെയാണ് വില കൂടുന്നതിന് ഇടനിലക്കാർ പറയുന്ന കാരണങ്ങൾ. കൂടുന്ന വിലയുടെ പകുതിയെങ്കിലും കർഷകർക്ക് ലഭിക്കുന്നുണ്ടാകുമോ എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.
നേന്ത്രപ്പഴം കിലോയ്ക്ക് പൊതുവിപണിയിൽ 80 മുതൽ 85 വരെ രൂപയാണ് വില. നാടൻ പഴം വിപണിയിലെത്തുന്നത് തീരെ കുറഞ്ഞതോടെയാണ് വില ഉയർന്നത്. ഇനി വിഷുവിനോടനുബന്ധിച്ച് നാടൻ പഴം കൂടുതലായി എത്തിത്തുടങ്ങിയാൽ ഇടനിലക്കാർ തമിഴ്നാട്ടിൽ നിന്നുള്ള പഴത്തിന്റെ വില കുത്തനെ കുറയ്ക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മൈസൂർ പഴം മാത്രം 60 രൂപയിൽ നിൽക്കുന്നുണ്ട്. മറ്റിനങ്ങൾക്കെല്ലാം 80 നോടടുത്താണ് വില.
കിലോയ്ക്ക് 140 മുതൽ 300 രൂപയുള്ള ആപ്പിൾ ഇനങ്ങൾ വിപണിയിലുണ്ട്. പച്ചമുന്തിരി 100, കറുത്ത ജ്യൂസ് മുന്തിരി 100, വിത്തില്ലാത്ത കറുത്ത മുന്തിരി 200, മുസംബി 70 മുതൽ 100 രൂപ വരെ, അനാർ 280-300, മാമ്പഴം 200-240, ലിച്ചി 400, പേരക്ക 120, പപ്പായ 50, ഓറഞ്ച് കിലോയ്ക്ക് 40 മുതൽ 80 രൂപ വരെ, വേനൽക്കാലത്തെ പ്രധാന ഇനങ്ങളിലൊന്നായ തണ്ണിമത്തൻ കിലോയ്ക്ക് 25 മുതൽ 35 രൂപ വരെ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വിപണി വില.
കേരളത്തിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത് തമിഴ്നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി ജില്ലകളിൽ നിന്നാണ്. പച്ചക്കായ മൊത്തവില തന്നെ 60 മുതൽ 70 രൂപ വരെയാണ്. സീസണാകുമ്പോൾ ഇതിനോടടുത്ത വില കർഷകർക്ക് കിട്ടിയിരുന്നെങ്കിൽ പ്രതിസന്ധികൾക്കിടയിൽ വലിയൊരാശ്വാസമാകുമായിരുന്നു. നേന്ത്രക്കായയുടെ വില കൂടിയതോടെ ചിപ്സ് ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്.