മണിക്കൂറുകൾക്കകം തിരിഞ്ഞുകടിച്ച് വിജയരാഘവന്റെ വാക്കുകൾ
1511847
Friday, February 7, 2025 1:17 AM IST
കാഞ്ഞങ്ങാട്: ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ യുഡിഎഫിന്റെ മലയോര സമരജാഥയെ പരിഹസിച്ചുകൊണ്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞ വാക്കുകൾ മണിക്കൂറുകൾക്കകം തിരിഞ്ഞുകടിച്ചു.
വന്യജീവി ആക്രമണം കാലത്തിന്റെ പ്രശ്നമാണെന്നും എവിടെയെങ്കിലും പുലി വന്നാലും ആന ചവിട്ടിക്കൊന്നാലുമൊക്കെ പിണറായി രാജിവയ്ക്കണമെന്ന് പറയുകയാണ് യുഡിഎഫെന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം. എന്നാൽ, മണിക്കൂറുകൾക്കകം പാർട്ടി ശക്തികേന്ദ്രമായ പഞ്ചായത്തിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങിയതോടെ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾക്ക് സമ്മേളനവേദിയിൽ നിന്നുതന്നെ അവിടേക്ക് പോകേണ്ടിവന്നു. തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടതോടെ ജനങ്ങളുടെ രോഷവും ആശങ്കയും തണുപ്പിക്കാനും നേതാക്കൾ ഏറെ പാടുപെട്ടു.
പുലി വരുന്നതിനെ തടയാൻ സർക്കാരിന് കഴിയില്ലെന്നാണ് വിജയരാഘവൻ പറയുന്നതെങ്കിൽ തുരങ്കത്തിൽ കുടുങ്ങിയ പുലി വനംവകുപ്പിന്റെ അനാസ്ഥ മൂലം രക്ഷപ്പെട്ടതിലും സർക്കാരിന് ഉത്തരവാദിത്വമൊന്നുമില്ലേയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം ചോദിച്ചു. ജനവാസകേന്ദ്രങ്ങളിൽ മനുഷ്യരുടെ ജീവനും സ്വത്തിനും നേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റാതെ മനുഷ്യ-വന്യജീവി സംഘർഷമെന്നുപറഞ്ഞ് സാമാന്യവത്കരിക്കുന്നതുതന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.