ന്യൂനപക്ഷ രാഷ്ട്രീയം വർഗീയ തലത്തിലേക്ക്: എം.വി. ഗോവിന്ദൻ
Friday, March 7, 2025 1:33 AM IST
കൊല്ലം: ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തേ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യുഡിഎഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
യുഡിഎഫിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് ചെന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണതയാണ് തൃശൂരിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും കണ്ടത്. ലീഗിന്റെ അണികളെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള അവസരം ലീഗിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐപോലുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. സിപിഎമ്മാണ് ഏറ്റവും വലിയ ശത്രു എന്ന് പറഞ്ഞുകൊണ്ടാണിത്.
മുസ്ലിം വിരുദ്ധതയിലൂന്നി ക്രിസ്തീയ താത്പര്യത്തിന്റെ പേരുപറഞ്ഞ് ആര്‍എസ്എസ് ഉരുക്കുകൂട്ടിയ പ്രസ്ഥാനമാണ് കാസ. ആര്‍എസ്എസിന് അനുകൂലമായ പൊതുചിത്രം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് കാസയിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2021നേക്കാള്‍ മെച്ചപ്പെട്ട വിജയത്തിലേക്കാണ് എല്‍ഡിഎഫിന് മുന്നോട്ടുപോകാനുള്ളത്. പുതിയ സാഹചര്യത്തെ നേരിടാന്‍ സംഘടന കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലവാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.