നടപടിക്രമം പാലിച്ചു ഫയലിൽ തീരുമാനമെടുത്ത നവീൻ ബാബു കൈക്കൂലി വാങ്ങിയതായി പറയാനാകില്ല. കൈക്കൂലിക്കായി ഫയൽ അനന്തമായി നീട്ടിവച്ചിട്ടില്ല. നേരത്തേ റവന്യു വകുപ്പു നടത്തിയ പ്രാഥമിക പരിശോധനയിലും എഡിഎം ഫയൽ വൈകിച്ചില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തുടർനടപടി സ്വീകരിക്കുക.
ഇപ്പോൾ നവീൻ ബാബുവിന്റെ കുടുംബത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച സർക്കാർ റിപ്പോർട്ട് വന്ന ശേഷം എഡിഎമ്മിന്റെ ഭാഗത്തു വീഴ്ചയില്ലെന്ന വിവരം ഒൗദ്യോഗികമായി കുടുംബത്തെ അറിയിക്കും. നവീൻ ബാബു സിപിഎം അനുകൂല സംഘടനയുടെ ഭാരവാഹിയായിരുന്ന സാഹചര്യത്തിൽ സംഘടനാ നേതാക്കളെയും ഇക്കാര്യം സർക്കാരിനു ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കണ്ണൂർ ജില്ലാ കളക്ടറുടെ നടപടിയും റിപ്പോർട്ടിൽ സൂചിപ്പിക്കും. എന്നാൽ, കണ്ണൂർ ജില്ലാ കളക്ടറുടെ മാറ്റത്തിൽ റിപ്പോർട്ട് വരും വരെ സർക്കാരിന് കാത്തിരിക്കേണ്ടതില്ല. കളക്ടറുടെ മാറ്റം മുഖ്യമന്ത്രിക്കു തീരുമാനിക്കാം. ജീവനക്കാരുടെ പിന്തുണ നഷ്ടമായ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കളക്ടർ സ്ഥാനത്തുനിന്നു മാറ്റണമെന്ന് അരുണ്‍ കെ. വിജയനും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിച്ചിരുന്നു.