എന്നാൽ നിയമസഭാസമ്മേളനത്തിൽ എല്ലാ വിഷയങ്ങളിലും അടിയന്തരപ്രമേയം ചർച്ച ചെയ്തുകൊണ്ട് ഭരണപക്ഷവാദം ശക്തമായി ഉയർത്തിക്കൊണ്ടു വരുന്നതിൽ എല്‍ഡിഎഫ് വിജയിച്ചു. ഇപ്പോൾ ബിജെപി ബന്ധം എന്ന ആരോപണം യുഡിഎഫിനെതിരേ തിരിച്ചുവച്ചിരിക്കുകയാണ് ഇടതുപക്ഷം.
തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു യുഡിഎഫ് മാത്രമേ സജീവമായിട്ടുള്ളൂ. മറ്റുള്ളവർകൂടി രംഗത്തിറങ്ങി കളം ചൂടായാൽ മാത്രമേ തെരഞ്ഞെടുപ്പു പ്രചാരണത്തെ സ്വാധീനിക്കുന്ന വിഷയങ്ങൾ ഏതൊക്കെയെന്ന് അറിയാനാകൂ. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യം തങ്ങൾക്കു ഗുണം ചെയ്യുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. പ്രിയങ്ക കേരളത്തിൽ മത്സരിക്കുന്നതിന്റെ സ്വാധീനം ചേലക്കരയിലും പാലക്കാട്ടും ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസിൽ നിന്നെത്തിയ ഡോ. പി. സരിനെ തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാർഥി ആക്കിയ നീക്കം ഇടതുപക്ഷത്തിനു ഗുണം ചെയ്യില്ലെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പരീക്ഷിച്ചു വിജയിച്ച താഴേത്തട്ടിൽ ഇറങ്ങിയുള്ള പ്രചാരണരീതികൾ ഇത്തവണയും യുഡിഎഫ് പിന്തുടരും.
പാലക്കാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടം ഇത്തവണ ഉണ്ടാകില്ലെന്നാണു യുഡിഎഫ് പറയുന്നത്. കെ. രാധാകൃഷ്ണന്റെ അഭാവത്തിൽ ചേലക്കരയിലും ഒരു കൈ പരീക്ഷിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്.
പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലൂടെ വയനാട് ലോക്സഭാ മണ്ഡലം ദേശീയശ്രദ്ധ ആകർഷിക്കുമെങ്കിൽ പാലക്കാട് ആയിരിക്കും കേരള രാഷ്്ട്രീയം ഉറ്റുനോക്കുന്നത്. ഇതു മൂന്നു മുന്നണികളുടെയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളിൽ നിർണായകമാകും.