23 ഫോണുകള്‍ കണ്ടെടുത്തു 39 മൊബൈലുകളാണ് മോഷണം പോയത്. അറസ്റ്റിലായ പ്രതികളില്‍നിന്ന് 23 മൊബൈലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത എല്ലാ മൊബൈൽ ഫോണുകളും കൊച്ചിയില്‍നിന്നു മോഷണം പോയതാണെന്നു വ്യക്തമായിട്ടില്ല. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, ഫോണുകളിലെ ഫോട്ടോകളോ മറ്റു വിവരങ്ങളോ ചോര്ത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും. കര്‍ശനമായ സുരക്ഷാസംവിധാനങ്ങളുള്ള ഐഫോണുകളടക്കം സംഘം വില്ക്കാന് ശ്രമിച്ചിരുന്നു. മൊബൈലുകള്‍ പൊളിച്ചെടുത്ത് പാര്‍ട്സുകളാക്കി വില്പന നടത്താനാണ് ഇവര്‍ പദ്ധതിയിട്ടതെന്നാണു വിവരം.
മോഷണത്തിനെത്തിയത് വിമാനത്തിലും ട്രെയിനിലും കഴിഞ്ഞ ആറിനു ട്രെയിന്‍ മാര്‍ഗമാണ് അതിഖുര്‍ റഹ്മാനും വാസിം അഹമ്മദും ട്രെയിന്‍മാര്‍ഗം കൊച്ചിയിലെത്തിയത്. നഗരത്തില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്ത ഇരുവരും വൈകുന്നേരം 5.30ഓടെ ബോള്‍ഗാട്ടിയിലെ പരിപാടി സ്ഥലത്തെത്തി. ഇവിടെനിന്ന് പാസ് തരപ്പെടുത്തി അകത്ത് കടന്നുകൂടുകയായിരുന്നു.
വിമാനമാര്‍ഗമാണു മുംബൈസംഘം കൊച്ചിയിലെത്തിയത്. വ്യാജപേരിലെടുത്ത ടിക്കറ്റുകൊണ്ടാണ് അകത്തു പ്രവേശിപ്പിച്ചത്. ഇരുസംഘങ്ങളും പിറ്റേന്നു രാവിലെയാണ് ട്രെയിനിലും വിമാനത്തിലുമായി മടങ്ങിയത്.
തിക്കും തിരക്കും മുതലെടുത്ത് മോഷണം തിക്കും തിരക്കും പാട്ടിന്റെ അമിതശബ്ദവും മുതലെടുത്തായിരുന്നു മോഷണം. സംഗീതനിശയ്ക്കുശേഷം പുറത്തിറങ്ങിയപ്പോഴാണ് ഫോണുകള്‍ നഷ്ടപ്പെട്ടെന്ന് പലരും അറിഞ്ഞത്. പറവൂര്‍ സ്വദേശിയായ യുവാവാണ് ആദ്യപരാതിയുമായി മുളവുകാട് പോലീസിനെ സമീപിച്ചത്.
പിന്നാലെ 35 പരാതികള്‍കൂടി എത്തി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു.