വർത്തമാനകാല രാഷ്ട്രീയവും അതുപോലെ തന്നെ സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയവും വി.എസ്.അച്യുതാനന്ദന്റെ സജീവ ഇടപെടലുകൾ നന്നേ ആഗ്രഹിച്ചുപോകുന്ന കാലഘട്ടമാണ്. സിപിഎമ്മും പാർട്ടി നേതൃത്വം നൽകുന്ന ഇടതുസർക്കാരും ആക്ഷേപങ്ങളുടെ കൊടുമുടിയിലാണ്.
പാർട്ടിയുടെ നയങ്ങളും ആശയവുമൊക്കെ മരവിച്ചുപോയോയെന്ന് ഇപ്പോൾ സമ്മേളനങ്ങളിൽ ചിലരെങ്കിലും ചോദിക്കുന്നുണ്ട്. അതിനു ധൈര്യപ്പെടുന്നവർ വിഎസിന്റെ സജീവ സാന്നിധ്യത്തിന്റെ പ്രസക്തിയെ സംബന്ധിച്ചും ചൂണ്ടിക്കാണിക്കുന്നു.
വിഎസിന്റെ സാന്നിധ്യവും അദ്ദേഹം തൊടുത്തുവിടുന്ന വിമർശനങ്ങളും ചർച്ചകളും ഇന്നില്ല. പാർട്ടി സമ്മേളന വേദികളെ മുൾമുനയിൽ നിർത്തുന്ന വിഎസിനെപ്പോലെയൊരു നേതാവ് ഇപ്പോൾ വാർധക്യത്തിന്റെ അവശതയിലാണ്.
എങ്കിലും സാധാരണ പാർട്ടി പ്രവർത്തകർക്കു വിഎസ് ആവേശം തന്നെയാണ്. അതുകൊണ്ടു തന്നെയാണു 101-ലും അദ്ദേഹം പാർട്ടി പ്രവർത്തകർക്കു പ്രതീക്ഷ പകരുന്നത്.