പിഎം റിലീഫില്നിന്ന് സഹായം പരിഗണനയിൽ ദുരന്തബാധിതര്‍ക്കായി പബ്ലിക് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതില്‍ തടസങ്ങളുണ്ടെന്നും ബാങ്ക് വായ്പയ്ക്ക് മോറട്ടോറിയം അനുവദിക്കുന്നതടക്കമുള്ള വിഷയത്തില്‍ നിലപാട് അറിയിക്കാമെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
അടിയന്തര സഹായമായി 214.68 കോടി രൂപ ഓഗസ്റ്റ് 19ന് സംസ്ഥാനം ആവശ്യപ്പെട്ടതും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി (പിഎം റിലീഫ് ഫണ്ട്)യിൽനിന്ന് സഹായം അനുവദിക്കുന്നതും പരിഗണനയിലാണ്.
2024-25 വര്‍ഷത്തെ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ കേന്ദ്രവിഹിതം 291.2 കോടി രൂപയും സംസ്ഥാന വിഹിതം 96.8 കോടിയുമാണ്. മാര്‍ച്ച് 31 വരെ മിച്ചമുള്ള 394.99 കോടിയുള്‍പ്പെടെ 782.99 കോടിയുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലടക്കം യഥാസമയം അടിയന്തര നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം അറിയിച്ചു.
അതേസമയം, ബാങ്ക് വായ്പയുടെ കാര്യം കേന്ദ്രസര്‍ക്കാരിന് ഒരു സര്‍ക്കുലറിലൂടെ പരിഹരിക്കാവുന്ന വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ദുരന്തബാധിതര്‍ കര്‍ഷകരാണെന്നും വായ്പയില്‍ ഇളവ് അനിവാര്യമാണെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ എത്ര പേരെ ഉള്‍ക്കൊള്ളാനാകുമെന്ന കാരിയിംഗ് കപ്പാസിറ്റി പഠനവും ഒരു പ്രത്യേക മേഖലയില്‍ ജീവജാലങ്ങള്ക്കടക്കം ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചുള്ള പഠനവും വേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദുരന്തബാധിതരുടെ പുനധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ എസ്റ്റേറ്റ് ഉടമകള്‍ നഷ്ടപരിഹാര വിഷയം ഉന്നയിച്ച് എതിര്‍പ്പ് ഉന്നയിക്കുന്നതായി അഡ്വക്കറ്റ് ജനറല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മാര്‍ക്കറ്റ് വിലയാണ് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതെന്ന് മുന്‍ ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജി ഇന്നു പരിഗണിക്കാന്‍ മാറ്റി.