കുറുമാലിപ്പുഴയ്ക്കുകുറുകെ താൽക്കാലിക പാലംകെട്ടി ഉത്സവം ആഘോഷിച്ചു
1512645
Monday, February 10, 2025 1:38 AM IST
പാലപ്പിള്ളി: വകുപ്പ് തീരുമാനവും മന്ത്രിയുടെ അനുകൂലനിലപാടും തുണച്ചില്ല, പാലപ്പിള്ളി കാരികുളം കടവിൽ ഇത്തവണയും കുറുമാലിപ്പുഴയ്ക്ക് കുറുകെ താൽക്കാലിക പാലംകെട്ടി നാട്ടുകാർ ഉത്സവം ആഘോഷിച്ചു.
907 ഓത്തനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന് ഇത്തവണയും കാവടികൾ എത്തിച്ചത് കാരികുളംകടവിലെ താൽക്കാലിക പാലത്തിലൂടെയാണ്. വർഷംതോറും നാട്ടുകാർ താൽക്കാലിക പാലം പണിതാണ് പുഴകടന്ന് ഓത്തനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനുപോകുന്നത്. വരാനിരിക്കുന്ന 907 ജാറത്തിലെ ആണ്ടുനേർച്ചയ്ക്കും ഇതേ താൽക്കാലിക പാലത്തെ ആശ്രയിക്കണം.
ഉത്സവവും നേർച്ചയും കഴിഞ്ഞാൽ നാട്ടുകാർതന്നെ പാലം പാെളിച്ചുമാറ്റുകയാണ് പതിവ്. കാരികുളംകടവിൽ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1976 മുതൽ ഇവിടെ പാലത്തിനായി നിവേദനങ്ങൾ നൽകുന്നുണ്ട്. കൂടാതെ സി. രവീന്ദ്രനാഥ് എംഎൽഎ ആയിരിക്കുമ്പോൾ നടത്തിയ ഇടപെടലുകളും വലിയ പ്രതീക്ഷയായിരുന്നു.
പാലംപണിയാൻ പാെതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം കമ്മീഷണറുടെ ഉത്തരവുണ്ടായിട്ടും തുടർനടപടി ഉണ്ടായില്ല. നാട്ടുകാർക്ക് അമ്പലത്തിലേക്കും കാന്നാറ്റുപാടം സ്കൂൾ, കോടാലി, കൊടകര, അതിരപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലേക്കുമുളള എളുപ്പമാർഗമാണ് കാരികുളംകടവിലെ പാലം. പാലം യാഥാർഥ്യമായാൽ കാരികുളംകാർക്ക് 15 മിനിറ്റുകൊണ്ട് കന്നാറ്റുപാടത്തേക്കും 20 മിനിറ്റുകൊണ്ട് കോടാലിയിലും എത്താനാകുമെന്നും അടിയന്തരമായി പാലംപണിയണമെന്നും പാെതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ ആവശ്യപ്പെട്ടു.