മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലീഡ്ലെസ് പേസ്മേക്കര്‍ ചികിത്സ വിജയകരം
1537758
Sunday, March 30, 2025 2:00 AM IST
പാലാ: ഗുരുതര ഹൃദ്രോഗം ബാധിച്ച രോഗി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ അത്യാധുനിക ലീഡ്ലെസ് പേസ്മേക്കര്‍ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. മാലദ്വീപ് സ്വദേശിയായ 44 കാരനാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടിയിരുന്നത്. റുമാറ്റിക് ഹൃദ്രോഗത്തെ തുടര്‍ന്ന് എട്ടു വര്‍ഷമായി കൊച്ചിയിലെ ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയത്തിന്റെ രണ്ടു വാല്‍വുകളും നേരത്തെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
കിതപ്പ്, നെഞ്ചിടിപ്പ്, തലചുറ്റല്‍, അമിത ക്ഷീണം എന്നിവ വീണ്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയത്. കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. രാംദാസ് നായികിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹൃദയമിടിപ്പിന്റെ താളം തെറ്റിയതായും ഹൃദയമിടിപ്പ് വളരെ താഴുന്നതായും കണ്ടെത്തി. ഇതിനാലാണ് യുവാവിനു തലചുറ്റലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നത്.
വാല്‍വുകള്‍ രണ്ടും മാറ്റിവച്ചിരുന്നതിനാലും രക്തം കട്ടയാകാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നതിനാലും സാധാരണ പേസ്മേക്കര്‍ സ്ഥാപിച്ചാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നു.
ഇന്ഫെക്ഷന്, രക്തസ്രാവം എന്നിവയ്ക്കും സാധ്യതയുള്ളതിനാലാണ് അത്യാധുനിക ലീഡ്ലെസ് പേസ്മേക്കര്‍ ചികിത്സ നിര്‍ദേശിച്ചത്. ഡോ. രാംദാസ് നായികിന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ യുവാവിന്റെ കാലില്‍കൂടി ഹൃദയത്തിന്റെ വലതുഭാഗത്തെ അറയില്‍ എത്തിച്ചാണ് ലീഡ്ലെസ് പേസ്മേക്കര്‍ സ്ഥാപിച്ചത്. കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.എൻ.നിതീഷും ചികിത്സയുടെ ഭാഗമായി.
ക്യാപ്സൂള്‍ വലുപ്പം മാത്രമാണ് ലീഡ്ലെസ് പേസ്മേക്കറിനുള്ളത്. സാധാരണ പേസ്മേക്കര്‍ സ്ഥാപിക്കുമ്പോള്‍ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ ഉള്‍പ്പെടെ നിര്‍ത്തേണ്ടി വരുമ്പോള്‍ ലീഡ്ലെസ് പേസ്മേക്കറിന് ഇതിന്റെ ആവശ്യമില്ല എന്ന പ്രത്യേകതയുമുണ്ട്. മരുന്നുകള്‍ തുടര്‍ന്നുകൊണ്ടുതന്നെയാണ് ചികിത്സ പൂര്‍ത്തീകരിച്ചത്. ഇന്‍ഫെക്ഷനും രക്തസ്രാവവും ഉണ്ടാകില്ലെന്നതും ഇതിന്റെ നേട്ടമാണ്. പിറ്റേദിവസംതന്നെ സാധാരണ നിലയിലേക്കു തിരിച്ചെത്തിയ രോഗി ചികിത്സ പൂര്‍ത്തീകരിച്ചു മാലദ്വീപിനു മടങ്ങുകയുംചെയ്തു.
സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. രാജു ജോര്‍ജ്, ഡോ. ജയിംസ് തോമസ്, ഡോ. ബിബി ചാക്കോ ഒളരി, കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് ഏബ്രഹാം, കാര്‍ഡിയാക് തൊറാസിക് ആന്‍ഡ് വാസ്കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി. കൃഷ്ണന് എന്നിവരും മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടര്‍മാരാണ്.