ഏറ്റുമാനൂർ കൂട്ട ആത്മഹത്യ: പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഏപ്രിൽ രണ്ടിന്
1537757
Sunday, March 30, 2025 2:00 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും രണ്ടു പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസി(44)ന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ രണ്ടിന് കോട്ടയം ജില്ലാ സെഷൻസ് കോടതി വിധി പറയും.
ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ പോലീസ് കേസ് ഡയറി ഹാജരാക്കി. തുടർന്ന് കേസ് വിധി പറയാൻ രണ്ടിലേക്ക് മാറ്റുകയായിരുന്നു. നേരത്തേ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
നോബിയുടെ ഭാര്യ ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനിയും രണ്ട് പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് നോബിയുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജാമ്യം നൽകിയാൽ പ്രതി തെളിവു നശിപ്പിക്കുമെന്നും രാജ്യം വിടുമെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.