ജൽജീവൻ മിഷൻ: പൈപ്പിടാൻ കീറിയ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം
1546041
Sunday, April 27, 2025 7:49 AM IST
കണ്ണൂർ: ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ കീറിയ റോഡുകളുടെ ശോച്യാവസ്ഥ പരമാവധി വേഗത്തിൽ പരിഹരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം. ജൽജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈനുകളും കേബിളുകളുംമറ്റും വലിച്ചതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കാറില്ലെന്നും അനുമതി വാങ്ങിയല്ല പലപ്പോഴും പ്രവൃത്തി നടത്തുന്നതെന്നും യോഗത്തിൽ പരാതി ഉയർന്നു.
ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവരാണ് വിഷയം ഉന്നയിച്ചത്. ജലവിഭവ വകുപ്പ് തുടർ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ ജാഗ്രത കാണിക്കണമെന്നും ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി മഴക്കാലത്തിനു മുമ്പ് മണ്ഡലം തിരിച്ച് അവലോകനം നടത്തണമെന്നും നിർദേശം നൽകി.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റുന്നതിന് സമർപ്പിക്കപ്പെട്ട അപേക്ഷകൾ തീർപ്പാക്കുന്നതിന് താലൂക്ക് തലത്തിൽ അദാലത്ത് മാതൃകയിൽ സംവിധാനം ഒരുക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കത്തിലൂടെ ആവശ്യപ്പെട്ടു.
തൃപ്രങ്ങോട്ടൂർ, പാട്യം പഞ്ചായത്തുകളിൽ അനുവദിച്ച അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി സംബന്ധിച്ച രൂപരേഖ തയാറാക്കുന്നതിൽ കാലതാമസം നേരിടുകയാണെന്ന് കെ.പി. മോഹനൻ എംഎൽഎ കത്തിലൂടെ പരാമർശിച്ചു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ രണ്ടു നഗരസഭകളിലും അഞ്ചു പഞ്ചായത്തുകളിലുമായി ഉയർന്ന പ്രദേശങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
റീസർവേ ഓഫീസ് മാറ്റിയ നടപടി പിൻവലിക്കണം: സണ്ണി ജോസഫ്
ശ്രീകണ്ഠപുരത്ത് പ്രവർത്തിച്ചിരുന്ന റവന്യൂ വകുപ്പിന്റെ റീസർവേ ഓഫീസ് മട്ടന്നൂർ റവന്യൂ ടവറിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. സ്കൂൾ ബസുകൾക്ക് രണ്ടുവർഷം മുമ്പ് ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ ലഭ്യമായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. എന്നാൽ, ഈ അധ്യയന വർഷത്തിനു മുമ്പ് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കാലവർഷക്കെടുതി മൂലം നഷ്ടം സംഭവിച്ച വിളകൾക്ക് നഷ്ടപരിഹാരത്തുക ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കർഷകരിൽ നിന്നും പരാതി ലഭിക്കുന്നുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. അടുത്ത മഴക്കാലത്തിനു മുമ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു.
ദേശീയപാത വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുപ്പം പുഴയിൽ പാലം നിർമിക്കുന്നതിനായി മണ്ണിട്ട് നികത്തിൻ ഫലമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിളനാശം ഉണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള പ്രൊപ്പോസൽ ഹെഡ് ഓഫീസിലേക്ക് അനുമതിക്കായി അയച്ചിട്ടുണ്ടെന്ന് എൻഎച്ച്എഐ പ്രതിനിധി റിപ്പോർട്ട് ചെയ്തു.
കണ്ണൂർ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പൊതുജനങ്ങൾക്ക് പൊതു ടോയ്ലറ്റ് സൗകര്യത്തിനായി കെട്ടിട നിർമാണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറിംഗ് നിർവഹണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തിയതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനിയർ പറഞ്ഞു. പുതിയ റേറ്റ് റിവിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രൈസ് സോഫറ്റ്വെയർ സാങ്കേതിക ക്രമീകരണം നടക്കുന്നതിനാൽ ടെൻഡർ അംഗീകരിക്കാൻ സാധിച്ചിട്ടില്ലെന്നും നടപടികൾ അംഗീകരിച്ച 20 ദിവസത്തിനുള്ളിൽ പ്രവൃത്തിയുടെ കരാർ നടപ്പാക്കാൻ സാധിക്കുമെന്നും എൻജിനിയർ അറിയിച്ചു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.