എക്സൈസിനെതിരേ ‘ലൈവിൽ’ എംഡിഎംഎയുമായി പിടിയിലായ യുവതി
Monday, April 7, 2025 2:44 AM IST
തളിപ്പറമ്പ്: കഴിഞ്ഞ ശനിയാഴ്ച പറശിനി, കോൾമൊട്ട ഭാഗങ്ങളിൽ എക്സെസ് പരിശോധനയിൽ ലോഡ്ജ് മുറിയിൽനിന്നു രണ്ടു യുവതികളെ അടക്കം നാലു പേരെ തളിപ്പറമ്പ് എക്സൈസ് പിടികൂടിയ സംഭവത്തിൽ എക്സെസിനെതിരേ സമൂഹമാധ്യമത്തിൽ ലൈവിൽ വന്ന് ആരോപണമുന്നയിച്ച് കുറ്റാരോപിത റഫീന. തന്റെ പേരിൽ ഒരു കേസുമില്ലെന്നും തന്നെ പോലീസ് പിടിച്ചിട്ടില്ലെന്നും റഫീന പറയുന്നു. തന്റെ ചിത്രം മാധ്യമങ്ങളിൽ എത്തിയത് ഒറ്റിയതാണെന്നും റഫീന വീഡിയോയിൽ പറയുന്നു.
പരിശോധനാ സമയത്ത് ലോഡ്ജിലെ സിസിടിവി ഓഫാക്കിയാണ് എക്സൈസ് പരിശോധന നടത്തിയത്. ലോഡ്ജ് മുറിയിൽ എംഡിഎംഎ കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥരാണെന്നും കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും റഫീന ആരോപിക്കുന്നു.
കേസെടുത്തിട്ടുണ്ടെങ്കിൽ തന്നെ റിമാൻഡ് ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും റഫീന ചോദിക്കുന്നു. കേസെടുക്കാതെതന്നെ മാധ്യമങ്ങളിലൂടെ നാറ്റിക്കാനാണെന്നും സത്യം അറിയുന്നതുവരെ ഇതിനു പിന്നാലെ ഉണ്ടാകുമെന്നും വീഡിയോയിൽ റഫീന പറയുന്നു.
അതേസമയം, റഫീനയുടെ വാദം എക്സൈസ് പൂർണമായും തള്ളി. റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. കുറഞ്ഞ അളവു മാത്രമായതുകൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്സൈസ് പറഞ്ഞു.
ഇരിക്കൂർ സ്വദേശിനിയായ റഫീനയെ കൂടാതെ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്. 490 മില്ലി എംഡിഎംഎയ്ക്ക് പുറമേ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽനിന്ന് പിടികൂടിയിരുന്നു.