തുഷാർ ഗാന്ധിക്കെതിരായ അതിക്രമം ജനാധിപത്യത്തിന് എതിരായ കടന്നാക്രമണമെന്നു മുഖ്യമന്ത്രി
Friday, March 14, 2025 12:04 AM IST
തിരുവനന്തപുരം: തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ശിവഗിരിയിലെ ഗാന്ധി- ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിനുമാണ് കേരളത്തിലെത്തിയത്. ഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് സന്ദർശനം.
അപ്പോഴാണ് തുഷാറിനെതിരേ ആർഎസ്എസ് പരസ്യ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിനു പിന്നിലുള്ളവരുടേത്. ഇത് അപലപനീയമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകൾക്കെതിരേ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാകും. ജനാഭിപ്രായം വളർത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തണം.
രാജ്യത്തിന്റെ ആത്മാവിനു വർഗീയതയുടെ അർബുദ ബാധയുണ്ടാകുന്നുവെന്ന ആശങ്കയാണ് തുഷാർ ഗാന്ധി പങ്കുവച്ചത്. നമ്മുടെ സംസ്കാരം വിരുദ്ധ അഭിപ്രായങ്ങളെയും മാനിക്കുന്നതാണ്. ആ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുക കൂടിയാണ് സംഘപരിവാർ. പ്രകോപനത്തിനു വശംവദനാകാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്തത്. കേരളത്തിലെത്തുന്ന ദേശീയ-അന്തർദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതു പോലുള്ള നീക്കങ്ങൾ അനുവദിക്കില്ല.
ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാകൂവെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.