എന്നാൽ ഇരുവരും അപരിചിതരാണെന്നും സൗഹൃദം തെളിയിക്കാൻ ഫോട്ടോപോലും ഇല്ലെന്നും അവയവദാനത്തിനു പിന്നിൽ സാമ്പത്തിക ഇടപാട് സംശയിക്കുന്നുവെന്നുമുള്ള പോലീസ് റിപ്പോർട്ടടക്കം പരിഗണിച്ചാണു ഓഥറൈസേഷൻ കമ്മിറ്റികൾ അപേക്ഷ തള്ളിയത്.
എന്നാൽ സ്നേഹബന്ധത്തിന് തെളിവു ഹാജരാക്കുക അസാധ്യമാണെന്നു കോടതി വിലയിരുത്തി. മാത്രമല്ല ഓട്ടോ തൊഴിലാളിയായ രോഗിയുടെ ശസ്ത്രക്രിയയ്ക്ക് ജനങ്ങളിൽനിന്നു പിരിച്ചാണ് തുക കണ്ടെത്തുന്നത്.
ഇതായിരിക്കാം സാമ്പത്തിക ഇടപാടെന്നു വ്യാഖ്യാനിച്ചത്. ഓഥറൈസേഷൻ സമിതി ഹർജിക്കാരുടെ അപേക്ഷ വീണ്ടും പരിഗണിച്ച് പത്തുദിവസത്തിനകം നീതിപൂർവമായ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കേന്ദ്രനിയമം ഇങ്ങനെ വർഷത്തിൽ 25ലധികം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രി കേന്ദ്രീകരിച്ച് ഓഥറൈസേഷൻ സമിതി വേണമെന്നാണു കേന്ദ്രനിയമം. 25ൽ താഴെ ശസ്ത്രക്രിയ നടത്തുന്ന കേന്ദ്രങ്ങളാണു ജില്ലാ സമിതിയെ സമീപിക്കേണ്ടത്.
എന്നാൽ കേരളത്തിൽ ഇതിനനുസരിച്ച് ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. അതിനാൽ ആശുപത്രിതല സമിതികൾ എവിടെയുമില്ല. എല്ലാ അപേക്ഷകളും ജില്ലാ സമിതികളിലെത്തുന്നത് തീരുമാനം വൈകാനിടയാക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിന് ഉടൻ പരിഹാരം കാണണമെന്നാണു പുതിയ നിർദേശം.