ആറിന് പി.വി. അന്‍വര്‍ എംഎല്‍എ നിലമ്പൂര്‍ റസ്റ്റ് ഹൗസില്‍ എത്തിയെന്ന് അറിയിപ്പുണ്ടായി. ഇതോടെ പി.വി. അന്‍വര്‍ പോരാളി, ഏറനാടന്‍ പോരാളി, നാടാകെ കൂടെയുണ്ട് എന്ന് തുടങ്ങിയ മുദ്രാവാക്യം വിളികള്‍ തുടങ്ങി. 6.50ന് അന്‍വര്‍ സ്റ്റേജിലെത്തി. 6.57ന് വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റും വഴിക്കടവ് പഞ്ചായത്ത് മുന്‍ ലോക്കല്‍ സെക്രട്ടറിയും എടക്കര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എസ്. സുകുവാണ് സ്വാഗത പ്രസംഗം നടത്തിയത്.
പോലീസ് ക്രിമിനല്‍വത്കരിക്കപ്പെട്ടു നിലമ്പൂർ: പോലീസിലെ 20-25 ശതമാനം പൂര്‍ണമായി ക്രിമിനല്‍ വത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് പി.വി. അൻവർ എംഎൽഎ. എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നുവെന്നും അദ്ദേഹം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ആരോപിച്ചു. എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം പിടിച്ചെടുത്താല്‍ സര്‍ക്കാരിലേക്ക് നിക്ഷേപിക്കേണ്ട? ഈ നാടിന്റെ അസറ്റായി മാറേണ്ട സ്വര്‍ണം ഒരു വിഭാഗം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ട് നാട്ടില്‍ കൊലകള്‍ നടക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി നടക്കുന്നത് വലിയ തട്ടിപ്പാണ്. എങ്ങനെയാണ് പോലീസിന് ഇവരെ പിടിക്കാന്‍ പറ്റുന്നത്. എങ്ങനെയാണ് ഇവര്‍ കസ്റ്റംസില്‍ നിന്ന് രക്ഷപ്പെട്ടുപോരുന്നത്.
സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്കാനിംഗ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പോലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്കാനറിനെപ്പറ്റി ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വര്‍ണം സ്കാനറില്‍ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പോലീസ് പിടികൂടിയത്? പിന്നീട് അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി.
പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. രണ്ടു കിലോ സ്വര്‍ണം പിടികൂടിയാല്‍ അതില്‍ എത്ര കസ്റ്റംസിന് നല്‍കണമെന്നത് പോലീസുകാരാണ് നിശ്ചയിക്കുന്നത്.
ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് തന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാന്‍ ധാരാളം സമ്പത്ത് ചെലവഴിച്ച തറവാടാണ് തന്റേതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.