ലഹരിക്കെതിരേ സർക്കാരിന്റെ ജനകീയ കാന്പയിൻ
Tuesday, March 25, 2025 3:11 AM IST
തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാൻ ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുള്ള കാന്പയിൻ സംഘടിപ്പിക്കാൻ സർക്കാർ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ രൂപരേഖ തയാറാക്കാനായി വിവിധ വകുപ്പുകൾ ചേർന്ന സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
നിലവിലെ എല്ലാ കാന്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ വിപുലമായ ലഹരിവിരുദ്ധ കാന്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മയക്കുമരുന്നിനെതിരായ കാന്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
30ന് വിദഗ്ധരുടെയും വിദ്യാർഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും യോഗം ചേർന്ന് കർമപദ്ധതി തയാറാക്കും.
എൽപി ക്ലാസുകൾ മുതൽ ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. കുട്ടികളെ കായിക രംഗത്ത് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടി കൈക്കൊള്ളണം. പരിശോധന കർശനമാക്കണം.
പോലീസിന്റെയും എക്സൈസിന്റെയും എൻഫോഴ്സ്മെന്റ് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കണം. ലഹരി വിൽപന നടത്തുന്ന കടകൾ അടച്ചുപൂട്ടാനുള്ള നടപടി തദ്ദേശ വകുപ്പു കൈക്കൊള്ളണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണം വാങ്ങണം.സ്നിഫർ ഡോഗ് സാന്നിധ്യം വർധിപ്പിക്കണം.
മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങണം. ഓണ്ലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടി ശക്തമാക്കും. വിമാനത്താവളം, റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ചു പരിശോധന വേണം. അതിർത്തികളിലെ പോലീസ് പരിശോധന ശക്തമാക്കണം.
കൊറിയർ, പാഴ്സൽ, ടൂറിസ്റ്റ് വണ്ടികൾ തുടങ്ങി കേരളത്തിന്റെ അതിർത്തി കടക്കുന്ന വാഹനങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകൾ നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, എം.ബി. രാജേഷ്, ഒ.ആർ. കേളു, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ എ. ജയതിലക്, കെ.ആർ. ജ്യോതിലാൽ, ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, പി. വിജയൻ, എക്സൈസ് കമ്മീഷണർ മഹിപാൽയാദവ് എന്നിവർ പങ്കെടുത്തു.