കാഞ്ഞാണിയിൽ ആംബുലൻസിന്റെ വഴിതടഞ്ഞ് സ്വകാര്യബസുകൾ
1510722
Monday, February 3, 2025 1:58 AM IST
കാഞ്ഞാണി: അത്യാസനനിലയിലായ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കി സ്വകാര്യ ബസുകൾ. മനപ്പൂർവം ആംബുലൻസിന് മാർഗതടസം ഉണ്ടാക്കി എന്നാണ് പരാതി. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തു. തൃശൂർ - വാടാനപ്പിള്ളി സംസ്ഥാന പാതയിൽ ഗതാഗതകുരുക്ക് രൂക്ഷമായ കാഞ്ഞാണി സെന്ററിൽ കഴി ഞ്ഞദിവസം വൈകീട്ട് 4.30നാണ് സംഭവം.
പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര സർവതോഭദ്രത്തിന്റെ ആംബുലൻസാണ് സ്വകാര്യ ബസുകളുടെ ധിക്കാരപരമായ നടപടി മൂലം ദുരിതത്തിലായത്.
ഒരു വരിയിൽ ബ്ലോക്കിൽ പെട്ട് വാഹനങ്ങൾ ഉണ്ടെങ്കിലും ആംബുലൻസ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറൺ മുഴക്കി വന്ന ആംബുലൻസിനെ കണ്ടിട്ടും ഗൗനിക്കാത്ത സ്വകാര്യ ബസുകാരുടെ നടപടി ആംബുലൻസ് ഡ്രൈവർ മൊബൈൽ കാമറയിൽ പകർത്തിയിരുന്നു. രണ്ടു ബസുകൾ ചേർന്ന് റോംഗ് സൈഡിൽ കയറിവന്ന് ആംബുലൻസിന്റെ വഴി തടഞ്ഞു. അഞ്ചുമിനിറ്റിലധികം രോഗിയുമായി ആംബുലൻസ് വഴിയിൽ കിടന്നു.
ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് എസ്ഐ കെ. അജിത്ത് വ്യക്തമാക്കി.
ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസുകളാണ് മാർഗതടസം ഉണ്ടാക്കിയത്. രണ്ടു വർഷം മുൻപ് സ്വകാര്യ ബസ് ഡ്രൈവർ മനക്കൊടി - ചേറ്റുപുഴയിൽ വച്ച് ആംബുലൻസിനെ വഴിതടഞ്ഞതുമൂലം ആശുപത്രിയിൽ യഥാസമയം എത്തിക്കാനാകാതെ വീട്ടമ്മ മരിച്ചത് വിവാദമായിരുന്നു.
സംഭവം വിവാദമായ പശ്ചാത്തലത്തിൽ മൂന്ന് ബസുകൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി അറിയിച്ചു.