എച്ചിപ്പാറയില്‍ വീടിനുനേരേ കാട്ടാന ആക്രമണം; വീട്ടുകാര്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
1510569
Sunday, February 2, 2025 7:57 AM IST
പാലപ്പിള്ളി: എച്ചിപ്പാറയിൽ വീടിനുനേരേയുണ്ടായ കാട്ടാന ആക്രമണത്തിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എച്ചിപ്പാറ സ്വദേശി തവരംകുന്നത്ത് ബഷീറിന്റെ വീടിനുനേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ ജനല്‍ കാട്ടാന തകര്‍ത്തനിലയിലാണ്.
വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് കാട്ടാനയുടെ ആക്രമണം. ശബ്ദംകേട്ട് വീട്ടുകാര്‍ എണീറ്റ് മുറിയില്‍നിന്നും ഓടിമാറി. ബഷീറിന്റെ വീട്ടുപറമ്പിലെ വാഴകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭീതിയൊഴിയാതെയാണ് ഈ കുടുംബം ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത്. ഒരാഴ്ചമുന്പ് ഇവരുടെ വീട്ടിലെ തൊഴുത്ത് ആന തകര്‍ത്തിരുന്നു. സമീപത്തെ വീട്ടിലെ പറമ്പില്‍ നിന്നിരുന്ന തെങ്ങും ആന പിഴുതെടുത്തിരുന്നു. മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണെന്നും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും വീട്ടുടമ ആവശ്യപ്പെട്ടു.
കാട്ടനശല്യം മേഖലയില്‍ രൂക്ഷമായതോടെ ആളുകള്‍ ഭീതിയിലാണെന്നും തോട്ടങ്ങളിലെ കാലഹരണപ്പെട്ട റബര്‍മരങ്ങള്‍ റീപ്ലാന്റ് നടത്തിയാല്‍ ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത് ഒരു പരിധിവരെ തടയാനാകുമെന്നും പഞ്ചായത്ത് അംഗം അഷ്റഫ് ചാലിയത്തൊടി പറഞ്ഞു.
കാട്ടാനശല്യത്തിനു പുറമെ കുരങ്ങിന്റേയും മലയണ്ണാന്റെയും ശല്യംമൂലം കൃഷി നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.