ADVERTISEMENT
ADVERTISEMENT
9
Friday
May 2025
10:11 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Local News
തൃശൂര്‍
KL8
select District
തൃശൂര്‍
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
ഗതാഗത നിയന്ത്രണം
1377261
Sunday, December 10, 2023 2:30 AM IST
X
തൃപ്രയാർ: കാഞ്ഞാണി -ചാവ ക്കാട് റോഡിൽ പാവറട്ടി സെന്റ് ജോസഫ് സ്കൂളിനു സമീപം കലുങ്കിന്റെ പണി നടക്കുന്നതി നാൽ 31വരെ ഗതാഗത നിയന്ത്ര ണം ഉണ്ടായിരിക്കും.
ADVERTISEMENT
രാസലഹരിക്കതിരേ പാട്ടുരാവുമായി എന്‍എസ്എസിന്റെ നോവ
ഇരിങ്ങാലക്കുട: രാസലഹരിക്കെതിരെ ബോധവത്്കരണം ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ വിദ്യാര്‍ഥി സംഘടനയായ നോവ കോളജില്‍ പുതിയതായി പണികഴിപ്പിച്ച ആംഫി തിയറ്ററില്‍ സംഘടിപ്പിച്ച പാട്ടുരാവ് ശ്രദ്ധേയമായി. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് "ഈശ്വരനെത്തേടി ഞാനലഞ്ഞു' എന്ന ഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ "പരിശുദ്ധാത്മാവേ' എന്ന ഗാനവും പ്രയോര്‍ ഫാ. ജോണ്‍ പാലിയേക്കര "അല്ലിയാമ്പല്‍ക്കടവില്‍'എന്ന ഗാനവും ആലപിച്ച് പാട്ടുരാവിന് മിഴിവേകി. പാട്ടുരാവില്‍ ഇരുപതോളം എന്‍എസ്എസ് പൂര്‍വവിദ്യാര്‍ഥി വോളന്റിയര്‍മാരായ ഗായകര്‍ ഗസലുകളും മെലഡികളും ആലപിച്ചു. നോവ ഭാരവാഹിയായ അഭി തുമ്പൂര്‍ രചിച്ച "പണ്ടത്തെ നാരങ്ങാ മിഠായി നുണയുമ്പോള്‍' എന്ന കവിതാ സമാഹാരം മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലും നോവ രക്ഷാധികാരി പ്രഫ. കെ.ജെ. ജോസഫും ചേര്‍ന്ന് പ്രകാശനം ചെയ്തു. വോയ്സ് ഓഫ് ദ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ നോവ രക്ഷാധികാരി ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് നേടിയ വിജീഷ് ലാല്‍ എന്നിവരെ ആദരിച്ചു. നോവ ചെയര്‍പേഴ്സണ്‍ എ.വി. പ്രിയദര്‍ശിനി, പ്രഫ. വി.പി. ആന്റോ, ലാലു അയ്യപ്പന്‍കാവ്, പി.എഫ്. വിന്‍സെന്റ്, സിന്റോ കോങ്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.
ദേവാലയങ്ങളിൽ തിരുനാൾ
മേലൂർ സെന്റ് ജോസഫ് മേലൂർ: സെന്റ്് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥതിരുനാളും പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനതിരുനാളും വികാരി ഫാ. ടോമി കണ്ടത്തിൽ കൊടി ഉയർത്തിയതോടെ ആരംഭിച്ചു. ഇന്നു രാവിലെ ആറിന് ലൈത്തോരൻമാരുടെ വാഴ്ച, ദിവ്യബലി, പ്രസുദേന്തിമാരുടെ തെരഞ്ഞെടുപ്പ്, അഞ്ചിന് പ്രസുദേന്തിവാഴ്ച, ദിവ്യബലി, സാൾ വെ ലദീഞ്ഞ്. നാളെ ആറിന് ദിവ്യബലി, 4.30ന് തിരി വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ദിവ്യബലി, പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 6.30 നും 7.30 നും ദിവ്യബലി, വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. എഡ്വിൻ വട്ടക്കുഴിയിൽ കാർമികത്വം വഹിക്കും. ഫാ. മാർട്ടിൻ കല്ലുങ്കൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. വേളൂക്കര കപ്പേളയിൽ തൂമ്പാക്കോട്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം വേളൂക്കര കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് വികാരി ഫാ. ജിജൊ മേനോത്ത് കൊടി ഉയർത്തി. ശനിയാഴ്ച വൈകിട്ട് ആറിന് ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാൾ പാട്ടുകുർബാന, നോവേന എന്നിവയ്ക്ക് ഫാ. അഖിൽ തിരുത്തനത്തി കാർമികത്വം വഹിക്കും. തുടർന്ന് നേർച്ച വിതരണം.
ചാലക്കുടി ജിഎംബിഎച്ച്എസ്എസിൽ നൈപുണ്യവികസന കേന്ദ്രം
ചാലക്കുടി: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ചാലക്കുടി ജിഎംബിഎച്ച്എസ്എസിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുന്നു. പദ്ധതിയുടെ പോസ്റ്റർ പ്രകാശനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം. അനിൽകുമാർ, പ്രിൻസിപ്പൽ വി. കമലം, പിടിഎ പ്രസിഡന്റ്് പി.വി. സന്തോഷ് , ജോർജ് കല്ലിങ്കൽ, എസ്എംസി ചെയർമാൻ, ലിജോ ജോസഫ്, ബിപിസി ബിആർസി ഇ.വി. ബിന്ദു, പി.എസ്. സംഗീത, പി.കെ. അനിത, ആര്യ മോൾ എന്നിവർ പ്രസംഗിച്ചു. ഡ്രോൺ സർവീസ് ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ എന്നീ തൊഴിൽ സാധ്യതകൾ ഉള്ള കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ് വിജയിച്ച് 15 നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാ ക്ക വിഭാഗക്കാർക്ക് നിയമാനുസൃതമായി ഇളവ് ലഭിക്കും. കോഴ്സ് തികച്ചും സൗജന്യം. അപേക്ഷകൾ 15ന് മുൻപ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9947812151, 9947327102
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപക ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകള്‍ എങ്ങനെ രൂപകല്പന ചെയ്യാം എന്ന വിഷയത്തില്‍ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് അധ്യാപക ശില്പശാല സംഘടിപ്പിച്ചു. എട്ട് സെഷനുകളും ഫീല്‍ഡ് വിസിറ്റും അടങ്ങിയ ശില്പശാലയില് ഗവേഷണ പ്രോജക്ടുകളുടെ വിഷയരൂപീകരണം, രൂപരേഖ തയാറാക്കല്‍, ഫണ്ടിംഗ് സാധ്യതകള്‍, ബജറ്റിംഗ്, നടത്തിപ്പ് എന്നിങ്ങനെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്തു. ഡോ. എ. സീമ (സയന്റിസ്റ്റ്, സി മെറ്റ്), ഡോ. സുധ ബാലഗോപാലന് (ഡയറക്ടര്‍ ഔട്ട് റീച്ച്, ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്), ഡോ. സി.ജി. നന്ദകുമാര്‍ (റിട്ട. പ്രഫസര്‍, കുസാറ്റ്), പ്രഫ. വി.കെ. ദാമോദരന്‍ ( ചെയര്മാന്, സെന്റര്‍ ഫോര്‍ എന്വയോൺമെന്റ്് ആന്‍ഡ് ഡവലപ്മെന്റ്്), എസ്. ഗോപകുമാര്‍ (ചെയര്മാന്, ഐ ട്രിപ്പിള്‍ ഇ ലൈഫ് മെമ്പര്‍ അഫിനിറ്റി ഗ്രൂപ്പ്), ഡോ. സൂരജ് പ്രഭ (പ്രഫസര്‍, വിദ്യ അക്കാദമി), ഡോ. എസ്.എന്‍. പോറ്റി (സയന്റിസ്റ്റ്, സി മെറ്റ്), അഭിനവ് രാജീവ് (ഡയറക്ടര്‍, ബംബിള്‍ ബീ ഇന്‍സ്ട്രൂമെന്റ്സ്) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ശില്പശാലയുടെ ഭാഗമായി എല്ലാ അധ്യാപകരും പ്രോജക്ട് പ്രൊപ്പോസല്‍ സംഗ്രഹം തയാറാക്കി. ശില്പശാലയുടെ ഭാഗമായി ആനപ്പന്തം ട്രൈബല്‍ കോളനിയിലേക്ക് ഫീല്‍ഡ് വിസിറ്റും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. നാരീശക്തി അവാര്‍ഡ് ജേതാവായ ഡോ. എ. സീമയെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, ഡയറക്ടര്‍മാരായ ഡോ. എലിസബത്ത് ഏലിയാസ്, ഡോ. സുധ ബാലഗോപാലന്, ഡോ. മനോജ് ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. നീതു വര്‍ഗീസ് കണ്‍വീനറായുള്ള സംഘാടകസമിതി പരിപാടിക്കു നേതൃത്വം നല്കി.
റോഡരികില്‍ അപകടം പതിയിരിക്കുന്നു, സുരക്ഷാഭിത്തി നിര്‍മിക്കണമെന്ന് ആവശ്യം
ഇഞ്ചക്കുണ്ട്: മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇഞ്ചക്കുണ്ട്-കാല്ക്കുഴി റോഡരുകില്‍ അപകടം പതിയിരിക്കുന്നു. 150 അടിയിലേറെ താഴ്ചയുള്ള പഴയ കരിങ്കല്ക്വാറിയാണ് ഇവിടെ റോഡരുകില്‍ വാപിളര്‍ന്നു നില്‍ക്കുന്നത്. റോഡിനേയും ക്വാറിയേയും വേര്‍തിരിക്കുന്ന ഭാഗത്ത് കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത കുറയ്ക്കാന്‍ ഇതു പര്യാപ്തമല്ലെന്നു നാട്ടുകാര്‍ പറയുന്നു. റോഡില്‍ കുത്തനെ ഇറക്കമുള്ള ഈ ഭാഗത്ത് ഏതെങ്കിലും വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ ആഴമേറിയ ക്വാറിയില്‍ ചെന്നുവീണ് ആളപായമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇഞ്ചക്കുണ്ടിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ സൈക്കിളില്‍ പോകുന്നത് ഇതുവഴിയാണ്. കൂടാതെ ചൊക്കന, പാലപ്പിള്ളി, കുണ്ടായി, മൈസൂര്‍ ഘബര്‍ എസ്റ്റേറ്റുകളിലേക്കുള്ള തോട്ടം തൊഴിലാളികളും പുലര്‍ച്ചെ ഇരുചക്രവാഹനങ്ങളില്‍ ജോലിക്കു പോകുന്നതും ഇതുവഴിയാണ്. അപകട സാധ്യത കണക്കിലെടുത്ത് ക്വാറിയോടു ചേര്‍ന്നുള്ള റോഡരികില്‍ ഉറപ്പേറിയ റെയില്ഗാര്ഡുകള് ഉപയോഗിച്ചുള്ള സുരക്ഷഭിത്തി നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. അതുവരെ മുന്നറിയിപ്പ് ബോര്‍ഡും രാത്രിയില്‍ കൂടുതല്‍ വെളിച്ചം കിട്ടുന്ന തരത്തിലുള്ള വഴിവിളക്കും സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകന് കെ.ജി. രവീന്ദ്രനാഥ് അധികൃതര്‍ക്കു നിവേദനം നല്കി.
കടമ്പോട് ഒരേക്കര്‍ തരിശുനിലത്തില്‍ കൃഷി ആരംഭിച്ചു
കടമ്പോട്: കോടാലി കാര്‍ഷിക ഉത്പാദന സംഭരണ സംസ്കരണ വിപണന സംഘത്തിന്റെ നേതൃത്വത്തില്‍ കടമ്പോടുള്ള ഒരേക്കര്‍ തരിശുനിലത്തില്‍ വാഴകൃഷി ആരംഭിച്ചു. മറ്റത്തൂരിനെ തരിശുരഹിത പഞ്ചായത്താക്കാനുള്ള പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ച വാഴകൃഷിയുടെ വിത്തുനടീല്‍ ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വിബി നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് പി.എസ്. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ആര്. രഞ്ജിത്, സജിത രാജീവന്, ഗ്രാമപഞ്ചായത്തംഗം സുമിത ഗിരീഷ്, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ ഡോ. വി.യു. ദിവ്യ, ഐ.ആര്. ബാലകൃഷ്ണന്, പി.കെ. രാജന്, സംഘം വൈസ് പ്രസിഡന്റ്് ഇ.കെ. ശശി, സെക്രട്ടറി സി.എസ്. സുരമ്യ എന്നിവര്‍ പ്രസംഗിച്ചു.
സംഗമേശന്റെ 12 അടി ശില്പവുമായി ദീപു കളരിക്കല്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ സ്വാമിയുടെ 12 അടി വലുപ്പമുള്ള തെര്‍മോകോള്‍ ശില്പവുമായി മാപ്രാണം സ്വദേശി ദീപു കളരിക്കല്‍. കലാകാരനായ അദ്ദേഹം 50,000 രൂപയോളം ചെലവാക്കിയാണു ശില്പം നിര്‍മിച്ചെടുത്തത്. ഫെവിക്കോളും തെര്‍മോക്കോളും ചേര്‍ത്ത് ഒരഴ്ച കൊണ്ടാണ് വളരെ മനോഹരമായ രീതിയില്‍ ഭക്തിതുളുമ്പുന്ന പ്രസരിപ്പുള്ള സംഗമേശന്റെ ശില്പം പൂര്‍ത്തീകരിച്ചത്. ക്ഷേത്രത്തിനായി എന്തെങ്കിലും നിര്‍മിച്ചു സമര്‍പ്പിക്കണമെന്ന് താനും ഭാര്യയും ആഗ്രഹിച്ചിരുന്നതായും ഒടുവില്‍ ഭഗവാന്റെത്തന്നെ രൂപം സമര്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ദീപു പറഞ്ഞു. ചേലുകാവില് ദീപാര്ട്സ് എന്ന ഒരു സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. 23 വര്‍ഷമായി ഈ രംഗത്തുണ്ട്. ബുദ്ധന്റെ ഉള്‍പ്പടെ നിരവധി ശില്പങ്ങള് നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. ദീപു സമര്‍പ്പിച്ച ശില്പം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൂടല്‍മാണിക്യം ദേവസ്വം പറ്റിയ ഒരിടത്തു സ്ഥിരമായി പ്രദര്ശിപ്പിക്കാമെന്നു ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി പറഞ്ഞു. മനോഹരമായ ശില്പം നിര്‍മിച്ച ശില്പിയെ അദ്ദേഹം അഭിനന്ദിച്ചു.
ആക്ട്സ് വിളിപ്പുറത്തുള്ള പ്രസ്ഥാനം: കെ. രാധാകൃഷ്ണൻ
വടക്കാഞ്ചേരി: വിളിച്ചാൽ വിളിപ്പുറത്തുള്ള പ്രസ്ഥാനമാണ് ആക്ട്സ് എന്ന് കെ. രാധാകൃഷ്ണൻ എംപി. ആക്ട്സ് സ്ഥാപകദിന ജില്ലാസമ്മേളനം ഓട്ടുപാറ - വാഴാനി റോഡിൽ എക്സിബിഷൻ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി. രാവിലെ മേയർ എം.കെ. വർഗീസ് പതാക ഉയർത്തിയതോടെ നിസ്വാർഥസേവനത്തിന്റെ 25 വർഷം പൂർത്തീകരിച്ച ആക്ട്സിന്റെ സ്ഥാപകദിന സമ്മേളനത്തിനു തുടക്കമായി. വർക്കിംഗ് പ്രസിഡന്റ് ടി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. മേയർ എം.കെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പുതിയ ആംബുലൻസ് സർവീസ് സമർപ്പണം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വപ്നസൗധം ഭവനനിർമ്മാണപദ്ധതി പ്രഖാപനം നടത്തി. കുന്നംകുളം എസിപി പി.ആർ. സന്തോഷ്, സിനിമാതാരം കലാഭവൻ നവാസ്, ആക്ട്സ് ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, നഗരസഭ വൈസ് ചെയർപേഴ്സണ്‍ ഷീല മോഹൻ, പ്രതിപക്ഷനേതാവ് കെ. അജിത്കുമാർ, ആക്ട്സ് യൂണിറ്റ് പ്രസിഡന്റ് വി.വി. ഫ്രാൻസിസ്, അഡ്വ. ശ്രീദേവി രതീഷ്, സി.ആർ. വത്സൻ, വി. അനിരുദ്ധൻ, അജിത്കുമാർ മല്ലയ്യ, വി. സുരേഷ്കുമാർ, അജീഷ് കർക്കിടകത്ത്, കെ.എം. അബ്ദുൾ സലീം തുടങ്ങിയവർ പ്രസംഗിച്ചു.
പറക്കോട്ടുകാവ് താലപ്പൊലി 11ന്; നാളെ ചമയപ്രദർശനം
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിനു തട്ടകദേശങ്ങൾ ഒരുങ്ങി. മധ്യകേരളത്തിലെ പൂരാഘോഷങ്ങളുടെ കൊട്ടിക്കലാശമായ പറക്കോട്ടുകാവ് താലപ്പൊലി മേടത്തിലെ ഒടുവിലത്തെ ഞായറാഴ്ചയായ 11നാണ്. നാളെ ചമയപ്രദർശനം. മൂന്നുദേശങ്ങളുടെയും കാഴ്ചപ്പന്തലുകളുടെ പണി പൂർത്തിയാകുന്നു. പടിഞ്ഞാറ്റുമുറി, കിഴക്കുമുറി ദേശങ്ങൾ തിരുവില്വാമല ടൗണിലും പാന്പാടി ദേശം പാന്പാടി സെന്ററിലുമാണു പന്തൽ ഒരുക്കുന്നത്. പടിഞ്ഞാറ്റുമുറി ദേശം കൊച്ചു പറക്കോട്ടുകാവ് ഭഗവതി ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ ഒന്‍പതിനും കിഴക്കുമുറിദേശം മല്ലിച്ചിറ അയ്യപ്പൻകാവിൽ താലപ്പൊലിദിനത്തിൽ രാവിലെ 10നും സമൂഹ പറവയ്പ് നടത്തും. പാന്പാടി ദേശത്തിന്റെ സംസ്കൃതി സാംസ്കാരികസദസിൽ ഇന്നു വൈകിട്ട് ഗാനമേള. 11നു രാവിലെ 7.30ന് വടക്കേ കൂട്ടാല ദേവീക്ഷേത്രത്തിൽനിന്ന് പടിഞ്ഞാറ്റുമുറി ദേശത്തിനുവേണ്ടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവതിയുടെ കോലമേന്തുന്നതോടെ താലപ്പൊലി ഉത്സവത്തിനു തുടക്കമാകും. പഞ്ചവാദ്യം, പൂതൻ തിറ, വെള്ളാട്ട്, കരിവേഷം എന്നിവ എഴുന്നള്ളിപ്പിന് അകന്പടിയാകും. കിഴക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് മല്ലിച്ചിറ അയ്യപ്പൻകാവിൽനിന്ന് ഉച്ചക്ക് 12.30ന് ആരംഭിക്കും. പുതുപ്പള്ളി കേശവൻ കോലമേന്തും. പഞ്ചവാദ്യവും നാടൻകലാരൂപങ്ങളും എഴുന്നള്ളിപ്പിനു മാറ്റുകൂട്ടും. പാന്പാടിദേശത്തിന്റെ പരിപാടികൾക്ക് ഉച്ചക്ക് 1.15ന് പാന്പാടി മന്ദംക്ഷേത്രത്തിൽ നിന്നാണു തുടക്കമാകുക. തിരുവന്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടന്പേറ്റും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട് എന്നിവയുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് പാന്പാടി സെന്ററിലെ പഞ്ചവാദ്യത്തിനുശേഷം ശ്രീവില്വാദ്രിനാഥക്ഷേത്രത്തിന്റെ വടക്കേനട വഴി താലപ്പൊലിപ്പാറയിലെത്തി അണിനിരക്കും. രാത്രി എട്ടിനും 9.30നും തിങ്കളാഴ്ച പുലർച്ചെ രണ്ടിനും നാലിനുമാണു വെടിക്കെട്ട്.
പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി
തൃശൂർ: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. തൃശൂർ -വരാക്കര റൂട്ടിൽ സർവീസ് നടത്തുന്ന കെഎല്‍ 38 1921 നന്പർ ബസാണ് തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് എംവിഐ പി.വി. ബിജുവും എഎംവിഐ പി.എസ്. ശ്രീജിത്തും ചേർന്നു പിടികൂടിയത്. ഏപ്രിൽ 30ന് ഈ വാഹനത്തിന്റെ പെർമിറ്റ്കാലാവധി തീർന്നിരുന്നു. ഇന്നലെ വൈകീട്ട് നാലരയ്ക്കു തൃശൂരിൽനിന്നു യാത്രക്കാരുമായി വരാക്കരയ്ക്കു പുറപ്പെട്ട ബസ് ആന്പല്ലൂർ ടോൾ പ്ലാസയ്ക്കു സമീപം പിടികൂടുകയായിരുന്നു. പെർമിറ്റില്ലാതെ സർവീസ് നടത്തിയതിനും യാത്രക്കാർക്ക് ടിക്കറ്റ് നൽകാതിരുന്നതിനും കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി നോക്കിയതിനും എയർഹോണ്‍ പിടിപ്പിച്ചതിനും ഫ്രണ്ട് ഗ്രിൽ ഉൗരിവച്ചതിനുംകൂടി 16,000 രൂപ പിഴ ചുമത്തി. യാത്രക്കാർ ഉണ്ടായിരുന്നതിനാൽ സർവീസ് വരാക്കര വരെ തുടരാനും തുടർന്ന് ഗ്യാരേജ് ചെയ്യുന്നതിനും നിർദേശം നൽകി.
ചെമ്മാപ്പിള്ളി ക്ഷേത്രത്തിൽ മോഷണം
ചെമ്മാപ്പിള്ളി: വടക്കുംമുറി തെക്കിനിയേടത്ത് ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്നും ഓഫീസിന്റെ വാതിൽ തകർത്തുമാണു മോഷണം നടന്നത്. ഓഫീസിനകത്തെ മേശയിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും ഭണ്ഡാരത്തിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. സമീപത്തെ വീട്ടിൽ നിന്നെടുത്ത കന്പിപ്പാര ഉപയോഗിച്ചാണു ഭണ്ഡാരവും ഓഫീസ് മുറിയുടെ പൂട്ടും തകർത്തത്. കന്പിപ്പാര സമീപത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആഴ്ചകൾക്കുമുൻപ് മണലൂരിലെ വിവിധ ക്ഷേത്രങ്ങളിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു.
എരുമപ്പെട്ടി സ്കൂളിൽ അഡ്മിഷന് പണംപിരിക്കുന്നതായി പരാതി
എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷനെത്തുന്ന വിദ്യാർഥികളിൽനിന്ന് അനധികൃതമായി പണം പിരിക്കുന്നതായി പരാതി. വികസനഫണ്ടെന്ന പേരിൽ 500 രൂപയാണു വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കഐസ്യു സംഘടനകൾ പരാതിയുമായി രംഗത്തെത്തി. അഡ്മിഷന് ഫീസിനത്തിൽ 50 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, കഐസ്യു നേതാക്കളായ അക്ഷയ് വെള്ളറക്കാട്, ഷിയാസ് ചിറ്റണ്ട എന്നിവർ സ്കൂളിൽ നേരിട്ടെത്തി പ്രധാനാധ്യാപികയെ പ്രതിഷേധമറിയിച്ചു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായാണു ഫീസ് വാങ്ങിയിട്ടുള്ളതെന്നും നിർബന്ധമായി ആരിൽനിന്നും പണം ഈടാക്കുന്നില്ലെന്നും പരാതിയുള്ളവരുണ്ടെങ്കിൽ ഫീസായി വാങ്ങിയ തുക തിരികെ നൽകാമെന്നും പ്രധാനാധ്യാപിക ഉറപ്പ് നൽകിയതായി കോണ്‍ഗ്രസ് നേതാക്കൾ അറിയിച്ചു. അഡ്മിഷൻ നടത്തുന്ന ക്ലാസ് മുറിക്കുമുന്നിൽ വികസനഫണ്ട് 500 രൂപ നിർബന്ധമില്ലെന്ന പോസ്റ്ററും പതിച്ചിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമെന്ന് പിടിഎ എരുമപ്പെട്ടി: അഡ്മിഷനായി വിദ്യാർഥികളിൽനിന്നു നിർബന്ധമായി ഫീസ് പിരിക്കുന്നുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എംസി, പിടിഎ ഭാരവാഹികൾ. സംഭാവനയായി തരാൻ താൽപര്യമുള്ള രക്ഷിതാക്കളിൽനിന്നു മാത്രമാണു സ്കൂൾ വികസനഫണ്ടിലേക്കു പണം സ്വീകരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണ് എരുമപ്പെട്ടി. ദൈനംദിന പ്രവൃത്തികൾക്കായി തന്നെ വലിയ തുകയാണു ചെലവുവരുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന സംഭാവനകളിൽനിന്നാണു സ്കൂളിലെ പല പ്രവർത്തനങ്ങൾക്കും ഫണ്ട് ചെലവഴിക്കുന്നത്. മുൻ വർഷങ്ങളിലും സ്കൂൾ വികസനസമിതി സംഭാവനകൾ സ്വീകരിക്കാറുണ്ടെന്നും മറ്റു സ്കൂളുകളിലും ഇത്തരത്തിൽ ഫണ്ട് സ്വരൂപിക്കാറുണ്ടെന്നും ഇതു നിർബന്ധിതപിരിവല്ലെന്നും പിടിഎ ഭാരവാഹികളായ വി.എസ്. ശ്രീജൻ, റോബർട്ട് എടപ്പുള്ളി എന്നിവർ അറിയിച്ചു.
പേവിഷബാധ പരിശോധിക്കാതെ അധികൃതർ; ആശങ്ക
ചേർപ്പ്: പെരുന്പിള്ളിശേരി ജനമൈത്രി നഗറിൽ കഴിഞ്ഞ തിങ്കളാഴ്ച്ച പതിനാലുകാരിയെ ആക്രമിച്ച കുറുനരിയെ തല്ലിക്കൊന്നെങ്കിലും പേവിഷബാധ പരിശോധിക്കാതെ അധികൃതർ മൗനം പാലിക്കുന്നു. സമീപത്തെ രണ്ടു വളർത്തുനായകളെയും പശുവിനെയും കുറുനരി ആക്രമിച്ചിരുന്നു. തുടർന്നാണു കുറുനരിയെ ജനം തല്ലിക്കൊന്നത്. ചേർപ്പ് പഞ്ചായത്തിലെ അഞ്ചാംവാർഡ് ജനമൈത്രിനഗറിലെ താമസക്കാരായ കാട്ടുക്കാരൻ വീട്ടിൽ ഷാജു-സൗമ്യ ദന്പതികളുടെ മകൾ സിയമോളെയും അവരുടെ നായയെയുമാണു കുറുനരി ആദ്യം ആക്രമിച്ചത്. സംഭവം പഞ്ചായത്ത് അധികൃതരെയും ചേർപ്പ് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെയും അറിയിച്ചിരുന്നെങ്കിലും പേവിഷബാധ പരിശോധന നടത്തിയിരുന്നില്ല. കടിയേറ്റ നായകൾക്കും പശുവിനുമൊന്നും വാക്സിനോ മറ്റോ നൽകാൻ അധികൃതർ തയാറായിട്ടില്ല. ഈ സംഭവം നടന്ന അന്നുതന്നെയാണ് ചേർപ്പിൽ ഒൻപതുപേരെ നായക്കുട്ടി കടിച്ചത്. നായയെ പിടികൂടിയെങ്കിലും പിറ്റേന്നു പേവിഷബാധ മൂലം ചത്തു. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ മൂന്നു കുട്ടികൾ വാക്സിനെടുത്തതിനുശേഷവും മരിച്ച സാഹചര്യം നിലനിൽക്കുന്പോഴാണ് അധികൃതരുടെ അപകടകരമായ ഈ അനാസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാവറട്ടി ഊട്ടുതിരുനാള്: കലവറ ഒരുങ്ങി
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഉൗട്ടുതിരുനാളിനുള്ള പ്രസിദ്ധമായ ചെത്തുമാങ്ങാഅച്ചാർ തയാറാക്കാൻ തുടങ്ങി. 2700 കിലോ മാങ്ങയാണ് അച്ചാർ തയാറാക്കുന്നതിനായി ഉൗട്ടുപുരയിൽ എത്തിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെന്പകശേരിയുടെ ആശീർവാദത്തിനുശേഷം അച്ചാറിനുള്ള മാങ്ങചെത്ത് ആരംഭിച്ചു. അരിവയ്പ് കണ്‍വീനർ കെ.ഡി. ജോസ്, കലവറ കണ്‍വീനർ ആൽബർട്ട് തരകൻ, കറിവയ്പ് കണ്‍വീനർ വി.ആർ. ജോണ്‍, ജോയിന്റ് കണ്‍വീനർമാരായ സാബു ലൂവീസ്, പി.ജെ. വിൻസന്റ്, കെ.ഒ. ബാബു എന്നിവരുടെ നേതൃത്വത്തിലാണു പാചകപ്പുരയിലെ പ്രവർത്തനങ്ങൾ സജ്ജീകരിക്കുക. ഉൗട്ടുസദ്യയിൽ ചോറ്, സാന്പാർ, ഉപ്പേരി, ചെത്തുമാങ്ങ അച്ചാർ എന്നിവയാണു വിളന്പുക. ഒന്നരലക്ഷം പേർക്കാണ് ഇത്തവണ നേർച്ചഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ്ക്കുശേഷം നേർച്ചഭക്ഷണം ആശീർവദിക്കും. തുടർന്ന് ആരംഭിക്കുന്ന നേർച്ചഉൗട്ട് ഞായറാഴ്ച രണ്ടുമണിവരെ തുടരും.
തൃശൂരിലും സുരക്ഷ ശക്തമാക്കി, ഗുരുവായൂരിൽ കൂടുതൽ നിരീക്ഷണം
സ്വന്തം ലേഖകൻ തൃശൂർ: രാജ്യമെന്പാടും സുരക്ഷാസന്നാഹങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തൃശൂരിലും സുരക്ഷ ശക്തമാക്കി. തൃശൂരിനുമാത്രമായി പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശമൊന്നും വന്നിട്ടില്ലെങ്കിലും സംസ്ഥാനത്തൊട്ടാകെ സുരക്ഷാസജ്ജീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തൃശൂരിലും സുരക്ഷാ ഒരുക്കങ്ങൾ നടത്തുന്നതെന്നു സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ദീപികയോടു പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിനു നിലവിലുള്ള സായുധസേനാസുരക്ഷയ്ക്കു പുറമെ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തും. അവധിക്കാലമായതിനാൽ കൂടുതൽപേർ ഗുരുവായൂരിലെത്തുന്ന സാഹചര്യംകൂടി കണക്കിലെടുത്താണിത്. പ്രധാന സ്ഥലങ്ങൾ, വിഐപികളുടെ വീടുകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെന്പാടും സുരക്ഷയും ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തൃശൂരിലെയും സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചത്.
തൃശൂർ പൂരത്തിനിടെ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയത് 1015 പേർ
തൃശൂർ: പൂരാഘോഷത്തിനിടെ കുഴഞ്ഞുവീണും പരിക്കേറ്റും ജനറൽ ആശുപത്രിയിൽ ചികിത്സതേടിയത് 1015 പേർ. ഇതിൽ 131 പേരെ കിടത്തിചികിത്സയ്ക്കു വിധേയമാക്കി. വിദഗ്ധചികിത്സയ്ക്കായി 23 പേരെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. സ്വരാജ് റൗണ്ട്, ശ്രീമൂലസ്ഥാനം, തെക്കേഗോപുരനട, ഇലത്തിത്തറ തുടങ്ങിയ പത്തു കേന്ദ്രങ്ങളിൽ ആംബുലൻസ് സഹിതമുള്ള മെഡിക്കൽ ടീം അഞ്ഞൂറോളം പേർക്കു ചികിത്സനൽകി. പൂരത്തിനിടെ ആന ഓടിയതിനെത്തുടർന്നുള്ള തിരക്കിൽപ്പെട്ടു പരിക്കേറ്റ 65 പേർക്കു ചികിത്സനൽകി. ആറുപേരെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. പൂരം കൺട്രോൾ റൂമിനോടുചേർന്നുള്ള മെഡിക്കൽ എയ്ഡ് പോസ്റ്റിൽ നിർജലീകരണം കാരണവും തിരക്കിൽപ്പെട്ടു ദേഹാസ്വാസ്ഥ്യവും ചെറിയ മുറിവുകളും ചതവുകളുമായെത്തിയ 189 പേർക്കു ചികിത്സ നൽകി. 39 പേരെ കിടത്തിചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്കു റഫർ ചെയ്തു. അമല മെഡിക്കൽ കോളജ്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മെഡിക്കൽ സംഘം പൂരം ചമയപ്രദർശനഹാളിൽ ചികിത്സ നൽകി. തെക്കോട്ടിറക്കം നടക്കുമ്പോൾ സൺ ഹോസ്പിറ്റൽ, ആത്രേയ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽനിന്ന് ആംബുലൻസ് സഹിതമുള്ള മെഡിക്കൽ ടീമുകളെ തെക്കേ ഗോപുരനടയിൽ ഒരുക്കിയിരുന്നു. സുരക്ഷിതമായ പൂരത്തിനായി കൈകോർത്ത് ഫയർഫോഴ്സും തൃശൂർ: സുരക്ഷിതമായ പൂരം നടത്തിപ്പിനായി കൈകോർത്ത ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആശുപത്രിയിൽ എത്തിച്ചത് 234 പേരെ. കുടമാറ്റസമയത്തുണ്ടായ തിരക്കിൽപ്പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 163 പേരെയും പുലർച്ചെ ആന ഓടിയതിനെതുടർന്നുള്ള തിരക്കിൽപ്പെട്ടു പരിക്കേറ്റ 13 പേരെയും പകൽപ്പൂരം വെടിക്കെട്ടിനിടെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് 58 പേരെയുമാണു സേന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടമാറ്റസമയത്തു തെക്കേഗോപുരനടയെ പത്തു സോണുകളാക്കി തരംതരിച്ച് ഏഴുപേരടങ്ങുന്ന ടീമിനെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. സിഎംഎസ് സ്കൂളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചിരുന്നു. മഠത്തിൽവരവ് സുരക്ഷിതമാക്കാനും സേനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇലഞ്ഞിത്തറ മേളം നടക്കുന്പോൾ അപകടാവസ്ഥയിലുള്ള ഒരു മരശിഖിരവും ഫയർഫോഴ്സ് വെട്ടിമാറ്റി സുരക്ഷ ഒരുക്കി.
പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു
പാലപ്പിള്ളി: കുണ്ടായിയില്‍ പുലിയിറങ്ങി തൊഴുത്തില്‍ കെട്ടിയിട്ട മൂരിക്കുട്ടിയെ കൊന്നു. കുണ്ടായി ചക്കിപ്പറമ്പ് ഉന്നതിക്കു സമീപത്തെ പാഡിയില്‍ താമസിക്കുന്ന തോട്ടം തൊഴിലാളിയായ വട്ടത്തൊടി വീട്ടില്‍ ഖദീയുടെ മൂരിക്കുട്ടിയാണ് ചത്തത്. ഇന്നലെ പുലര്‍ച്ചെയാണ് ജനവാസ മേഖലയില്‍ പുലിയിറങ്ങിയത്. പാഡിയോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് പുലിയിറങ്ങിയത്. ഇന്നലെ പുലര്‍ച്ചെ പശുവിനെ കറക്കാന്‍ എത്തിയ വീട്ടുകാരാണ് മൂരിക്കുട്ടിയെ ചത്തനിലയില്‍ കണ്ടത്. ഒരു മാസം പ്രായമായ മൂരിക്കുട്ടിയുടെ ശരീരഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തിറങ്ങിയ പുലിയെ നാട്ടുകാര്‍ കണ്ടിരുന്നു. റോഡ് മുറിച്ചുകടന്ന് തോട്ടത്തിലേക്കാണ് പുലി പോയതെന്ന് പറയുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഒരു മാസം മുന്‍പ് കുണ്ടായി പ്രദേശത്തിറങ്ങിയ പുലി പശുക്കളെ ആക്രമിച്ചിരുന്നു. പുലി ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ പരാതിയില്‍ പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് ട്രാപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. തോട്ടം മേഖലയില്‍ വീണ്ടും പുലിയിറങ്ങിയതോടെ പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
പാവറട്ടി തീർഥകേന്ദ്രത്തിൽ ഇന്നു ദീപങ്ങൾ തെളിയും
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദേവാലയ വൈദ്യുതദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം ഇന്നു നടക്കും. പാവറട്ടി സെന്റ്് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ച്ഓൺ കർമം നിർവഹിക്കുന്നതോടെ ദേവാലയവും പരിസരവും ബഹുവർണദീപപ്രഭയിൽ മുങ്ങും. തുടർന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തിരുമുറ്റ മെഗാ ഫ്യൂഷൻ അരങ്ങേറും. നാളെ കാലത്ത് പത്തിന് തൃശൂർ അതിരുപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന നൈവേദ്യപൂജയ്ക്ക് ശേഷം നേർച്ചഭക്ഷണ ആശീർവാദവും വിതരണവും നടക്കും. വൈകീട്ട് 5.30ന് രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലിക്ക് ശേഷം ഭക്തിസാന്ദ്രമായ കൂടുതുറക്കൽ ശുശ്രൂഷ നടക്കും. രാത്രി എട്ടിന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും നൂറ്റിയൊന്ന് കലാകാരന്മാരും അണിനിരക്കുന്ന തിരുനടയ്ക്കൽ മേളം നടക്കും. രാത്രി വിവിധ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ തീർഥകേന്ദ്രത്തിലെത്തി സമാപിക്കും. ഞായറാഴ്ചയാണ് പ്രധാന തിരുനാൾദിവസം.
"അരങ്ങ് ' തൃശൂർ ക്ലസ്റ്റർതല കലോത്സവത്തിനു തുടക്കം
തൃശൂർ: ഒല്ലൂക്കര, ചേർപ്പ്, പുഴയ്ക്കൽ ബ്ലോക്കുകൾ ഉൾപ്പെടുന്ന കുടുംബശ്രീ തൃശൂർ ക്ലസ്റ്റർതല മത്സരം അരങ്ങ് 2025നു കൂർക്കഞ്ചേരി ജെപിഇഎച്ച് സ്കൂളിൽ തുടക്കമായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ്- 2 ചെയർപേഴ്സൺ റെജുല കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ആറു വേദികളിലായി പ്രച്ഛന്നവേഷം, സ്കിറ്റ്, നാടകം, മിമിക്രി, മോണോആക്ട്, മൈം, വയലിൻ, ലളിതഗാനം, ഓടക്കുഴൽ, കഥാപ്രസംഗം, കവിതാപാരായണം, കഥാരചന, കവിതാരചന, ചിത്രരചന, പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ് മത്സരഇനങ്ങളിലായി ഇരുന്നൂറോളം മത്സരാർഥികൾ മാറ്റുരച്ചു. സമാപനദിനമായ ഇന്നു സംഘഗാനം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, കേരളനടനം, മോഹിനിയാട്ടം, തിരുവാതിര, ഒപ്പന, ശിങ്കാരിമേളം, മാപ്പിളപ്പാട്ട്, സംഘനൃത്തം, നാടൻപാട്ട് മത്സരങ്ങളാണ് നടക്കുക.
ആവേശംനിറച്ച് കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി
ഇരിങ്ങാലക്കുട: സംഗമേശനഗരിയെ ഉത്സവാവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു കൊടിയേറി. വൈഷ്ണവ മന്ത്രധ്വനികളാല് ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില് മന്ത്രങ്ങള്‍ ആവാഹിച്ച് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാരായണൻ നമ്പൂതിരിയാണു കൊടിയേറ്റം നിര്‍വഹിച്ചത്. കൊടിയേറ്റത്തിനു മുന്നോടിയായുള്ള ആചാര്യവരണം ചടങ്ങ് കുളമണ്‍ ഇല്ലത്തെ രാമചന്ദ്രന് മൂസ് നിര്‍വഹിച്ചു. പഞ്ചാരിമേളത്തിന്റേയും ആനകളുടേയും കലകളുടേയും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് ഇതോടെ തുടക്കമായി. കിഴക്കേനടയില്‍ വലിയ ബലിക്കല്ലിനോട് ചേര്‍ന്നുള്ള കൊടിമരത്തില്‍ കൊടിയേറിയതോടെ ക്ഷേത്രകലകള്‍ക്ക് തുടക്കമിട്ട് കൂത്തമ്പലത്തില്‍ മിഴാവിന്റെ നാദം ഉയര്‍ന്നു. അമ്മന്നൂര്‍ കുടുംബത്തില്‍നിന്നുള്ള അംഗം സൂത്രധാര കൂത്ത് നടത്തി. വില്വവട്ടത്ത് നങ്ങ്യാര്‍ മഠം കുടുംബാംഗം നങ്ങ്യാര്‍കൂത്ത് നടത്തി. തുടര്‍ന്ന് കൊരമ്പ് മൃദംഗകളരിയിലെ കുട്ടികളുടെ മൃദംഗമേളയും അരങ്ങേറി. ശ്രീകോവിലില്‍ നിന്ന് ഭഗവാന് ആദ്യമായി പുറത്തേയ്ക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഇന്ന് ആഘോഷിക്കും. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാതൃക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തും. ഈ സമയത്ത് ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാന്‍ അവസരം ലഭിക്കും. തുടര്‍ന്ന് ഭഗവത് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് ആനയുടെ പുറത്തേറ്റി എഴുന്നള്ളിക്കും. കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ടു വിളക്കുകളും എട്ടു ശീവേലിയും നാലുമണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന 16 പഞ്ചാരിമേളങ്ങളും വിളക്കിനും ശീേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന 17 ഗജവീരന്മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.
വിവിധ പദ്ധതികളിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂർ ജില്ല
തൃശൂർ: സർക്കാർ പദ്ധതികളുടെ പുരോഗതിയിൽ തൃശൂർ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാലക്കാടു നടന്ന മേഖലാതല അവലോകന യോഗം വിലയിരുത്തി. അതിദാരിദ്യ്രനിർമാർജനത്തിലും ലൈഫ് ഭവനപദ്ധതിയിലും ആർദ്രം പദ്ധതിയുടെ ഭാഗമായ ആരോഗ്യസ്ഥാപനങ്ങളുടെ പരിവർത്തനത്തിലും ജില്ല നല്ലരീതിയിലുള്ള പുരോഗതി കൈവരിച്ചു. 5013 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയതിൽ 4158 കുടുംബങ്ങൾ അതിദാരിദ്യ്രത്തിൽനിന്ന് മുക്തരായി. 83 ശതമാനം പുരോഗതിയാണ് ഈ കാര്യത്തിൽ കൈവരിച്ചതെന്നും മൂന്നു മാസത്തിനുള്ളിൽ 92 ശതമാനം പുരോഗതി കൈവരിക്കാനാവുമെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അറിയിച്ചു. ഭവനരഹിതർക്കു വീടു വച്ചുനൽകുന്ന ലൈഫ് പദ്ധതിയിൽ 82 ശതമാനം വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിനകം 84.12 ശതമാനം പുരോഗതി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം ജില്ലയിലെ 328 റോഡുകളിൽ 123 റോഡുകളുടെ പ്രവൃത്തികൾ ആരംഭിച്ചതായും അടുത്ത മൂന്നുമാസത്തിനകം മുഴുവൻ റോഡുകളുടെയും പ്രവൃത്തികൾ പൂർത്തീകരിക്കുന്നതുമടക്കം വിവിധ പദ്ധതികളാണ് ജില്ലയിൽ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നതെന്നും കളക്ടർ കൂട്ടിച്ചേർത്തു. ജില്ലയിലെ ലൈഫ് മിഷൻ, തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതി, അതിദാരിദ്ര്യ നിർമാർജനപദ്ധതി, ആർദ്രം, വിദ്യാകിരണം, മാലിന്യമുക്തകേരളം, ഹരിത കേരളം മിഷൻ എന്നിവയുടെ പ്രവർത്തനങ്ങളും ജില്ലയിലെ മുൻഗണനാവിഷയങ്ങളുമാണ് പാലക്കാടുനടന്ന മേഖലാതല അവലോകനയോഗത്തിൽ ചർച്ചചെയ്തത്.
ലോക സൈക്കിൾ സഞ്ചാരി എ.കെ.എ റഹ്മാൻ അന്തരിച്ചു
കൊടുങ്ങല്ലൂർ: കാരൂർ മഠത്തിനു സമീപം ലോക സൈക്കിൾ സഞ്ചാരിയും പത്രാധിപരും 200ൽ പരം പുസ്തകങ്ങളുടെ രചയിതാവുമായ എ.കെ.എ. റഹ്മാൻ എന്ന എ.കെ. അബ്ദുൾ റഹ്മാൻ(86) അന്തരിച്ചു. കബറടക്കം നടത്തി. അയ്യാരിൽ നടുവിലവീട്ടിൽ കൊച്ചുണ്ണിയുടെയും എടവനക്കാട് വലിയവീട്ടിൽ ഖദീജ (കേന്ദ്ര മന്ത്രിയായിരുന്ന ഡോ. വി.സെയ്തു മുഹമ്മദിന്റെ സഹോദരി)യുടെയും മകനാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. ഭാര്യ: ആശ (പനങ്ങാട് കാട്ടകത്ത് കൊല്ലിക്കുറ കുടുംബാംഗം). മക്കൾ: സുനീർ (ദുബായ്), അജീർ(സുഗുണ ചിക്കൻ). മരുമക്കൾ: സെറീന, ഫസിയ.
വാഹനാപകടം: മധ്യവയസ്കന് മരിച്ചു
ഒല്ലൂര്‍: ഇഎസ്ഐക്കു സമീപം ഉണ്ടായ വാഹനാപകടത്തില്‍ മധ്യവയസ്കന് മരിച്ചു. ചിരിയങ്കണ്ടത്ത് കാരക്കട പരേതനായ അന്തോണി മകന് ബിജു(54) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെ റോഡ് കുറുകെ കടക്കുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഉടനെ ഒല്ലൂരിലെ ആക്ട്സ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമ്മ: പരേതയായ മേരി. സഹോദരങ്ങള്‍: ബൈജു, ബിന്ദു. സംസ്കാരം ഇന്നു രാവിലെ 10ന് മേരിമാത പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍.
ബഹറിനിൽ കുഴഞ്ഞുവീണ് മരിച്ചു
ചാവക്കാട്: ഒരുമനയൂർ കമ്പനിപടി നാരായണൻ മകൻ ഹരീഷ്(27) ബഹറിനിൽ കുഴഞ്ഞുവീണ് മരിച്ചു. സംസ്കാരം പിന്നീട്. മൃതദേഹം കിംങ് ഹമദ് ആശുപത്രി മോർച്ചറിയിൽ. ജോലിക്കായി അടുത്ത ഇടയാണ് ഗൾഫിൽ എത്തിയത്.
റോഡിൽ കുഴഞ്ഞുവീണ് മരിച്ചു
തൃപ്രയാർ: തളിക്കുളം കൊപ്രക്കളം പടിഞ്ഞാറുഭാഗം വീടിനുസമീപം റോഡിൽ കുഴഞ്ഞുവീണയാൾ മരിച്ചു. പതിയാപറമ്പത്ത് മുഹമ്മദ് മകൻ സലീം(56) ആണ് മരിച്ചത്. തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി വിൽപനക്കാരനാണ്. ഭാര്യ: ഷംല. മക്കൾ: സലീന, സജ്ന.
സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദദാനവും ദീപം തെളിയിക്കലും
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ പത്താമത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങും 14-ാമത് ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങും നടന്നു. ബിഷപ് മാര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. സ്നേഹോദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യലും കോളജിന്റെ ഡയറക്ടറുമായ സിസ്റ്റര്‍ ഡോ. റീത്ത സിഎസ്എസ് അധ്യക്ഷതവഹിച്ചു. സ്നേഹോദയ പ്രൊവിന്‍സ് മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എല്‍സീന സിഎസ്എസ് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. മുളന്തുരുത്തി വെല്‍കെയര്‍ കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പലും ടിഎന്‍എഐ സംസ്ഥാന പ്രസിഡന്റുമായ പ്രഫ. രേണു സൂസന് തോമസ് മുഖ്യപ്രഭാക്ഷണം നടത്തി. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, ആളൂര്‍ പഞ്ചായത്തംഗം മേരി ഐസക്, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി സിഎസ്എസ്, വിദ്യാര്‍ഥി പ്രതിനിധി ഗ്രീന മരിയ, സിസ്റ്റര്‍ ഷൈനി സിഎസ്എസ്, പ്രഫ.എ.ആര്. നിമി എന്നിവര്‍ സംസാരിച്ചു.
ആനച്ചമയങ്ങളൊരുങ്ങി, കൂടല്‍മാണിക്യത്തില്‍ ഇനി ഉത്സവമേളം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യംക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള പകല്‍ ശീവലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തലയുയര്ത്തിനില്ക്കുന്ന കൊമ്പന്മാര്ക്ക് ഏഴഴകാണ് നെറ്റിപ്പട്ടങ്ങളും ചമയങ്ങളും പകരുന്നത്. പകല്‍ ശീവേലിക്ക് സൂര്യപ്രകാശവും രാത്രി എഴുന്നളിപ്പിന് തീപന്തങ്ങളുടെ വെളിച്ചവും നെറ്റിപ്പട്ടങ്ങള്‍ക്ക് സ്വര്ണശോഭയേറ്റും. ഒരുനെറ്റിപ്പട്ടത്തില് മാത്രം ചെറുതും വലുതുമായി എണ്ണായിരത്തിന് മുകളില്‍ കുമിളകളുണ്ടാവും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്റെ പിടിയും സ്വര്‍ണനിര്‍മിതമാണ്. മറ്റ് പത്ത് ആനകള്‍ക്ക് മേല്‍ത്തരം വെള്ളിച്ചമയങ്ങളാണ് ഉപയോഗിക്കുന്നത്. സ്വന്തം സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ടയുള്ള കൂടല്‍മാണിക്യത്തില്‍ സ്വര്‍ണക്കോലവും സ്വര്‍ണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകള്ക്കുള്ള രണ്ട് ചെറിയ നെറ്റിപ്പട്ടങ്ങളും പത്ത് വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്. കോലത്തില്‍ ഭഗവാന്റെ രൂപമുള്ള ഗോളകയും തിടമ്പ് വയ്ക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാല്‍ ബാക്കിഭാഗം സ്വര്ണപൂക്കള്കൊണ്ട് അലങ്കരിക്കും. നെറ്റിപ്പട്ടങ്ങള്‍ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് ഭംഗിയാക്കി. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനയ്ക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. ഗജവീരന്മാരുടെ കഴുത്തിലണിയാനുള്ള മണികള്‍ കോര്‍ക്കുന്നതിനുള്ള വട്ടകയറും എഴുന്നള്ളിക്കുന്ന ആനയ്ക്കായി വിവിധ വര്‍ണത്തിലുള്ള കുടകളും തയാറായി. ഒരുമാസത്തിലേറെ സമയമെടുത്താണ് അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്കരനും സംഘവും ഉത്സവത്തിനായുള്ള ചമയങ്ങളൊരുക്കിയത്. 30 വര്‍ഷമായി ഈ പണിയിലേര്‍പ്പെട്ടിരിക്കുന്ന പുഷ്കരന് അച്ഛനായ കുട്ടപ്പനില്നിന്നാണ് ഈ വിദ്യ കൈവശമാക്കിയത്. പുഷ്കരന്റെ മുത്തച്ഛനും ആനകള്‍ക്കുള്ള ചമയങ്ങളൊരുക്കുകയായിരുന്നു പണി.
കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് നവതിയാഘോഷം ഉദ്ഘാടനം
കല്ലേറ്റുംകര: കല്ലേറ്റുംകര സർവീസ് സഹകരണബാങ്ക് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിര്‍വഹിച്ചു. സി.പി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡയാലിസീസ് രോഗികൾക്കുള്ള ധനസഹായവിതരണം തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ബാങ്കിന്റെ 90 വർഷത്തെ ചരിത്രം വിവരിക്കുന്ന കൈപ്പുസ്തകം ഐടിയു ബാങ്ക് പ്രസിഡന്റ് എം.പി ജാക്സണ് മുൻ ബാങ്ക് പ്രസിഡന്റ് എം.എസ് അസനാരിനും ബാങ്കിന്റെ പുനർസ്ഥാപക കുടുംബാംഗമായ കെ.ഡി. ജോയിക്കുംനൽകി നിർവഹിച്ചു. ബാങ്ക് പ്രവർത്തനപരിധിയിലെ ബിവിഎം ഹൈസ്കൂൾ, ഐജെഎൽപിഎസ്, എസ്എസ്യുപിഎസ് എന്നീ വിദ്യാലയങ്ങൾക്ക് ധനസഹായങ്ങളും കല്ലേറ്റുംകര വില്ലേജ് ഓഫീസിന് ഇൻവർട്ടറും കൈമാറി. ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.കെ. പോളി, കെ. ലത, ഡയറക്ടർമാരായ ടി.എ, ജോസ്, കെ.വി. ജോയ്, ജനാർദനൻ പാലയ്ക്കൽ, രാജൻ കാര്യങ്ങാട്ടിൽ, ജിയോ തെക്കേത്തല, പി.എസ്.സുഭാഷ്, വത്സല രവീന്ദ്രൻ, വിജയലക്ഷ്മി മുകുന്ദൻ, മോളി ജോസ്, ജുനിഷ ജിനോജ് എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിന്റെ വാര്‍ഷികം
ഇരിങ്ങാലക്കുട: ദൈവപരിപാലനഭവനത്തിന്റെ 76-ാം വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു. സിസ്റ്റര്‍ മരിയ മുഖ്യപ്രഭാഷണംനടത്തി. സിസ്റ്റര്‍ കരോളിന്, മാര്‍പ്പാപ്പ അനുസ്മരണംനടത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി. ശിവദാസന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, കത്തീഡ്രല്‍ ട്രസ്റ്റി തിമോസ് പാറേക്കാടന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് കൗണ്‍സിലര്‍ ദിവ്യ അഭീഷ്, കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, ബ്രദര്‍ ജോസ് ചുങ്കത്ത്, ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എന്നിവര്‍ പ്രസംഗിച്ചു.
മരിയപുരം ലൂർദ് മാത കുരിശുപള്ളി കൂദാശാകർമം
ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫോറോന പള്ളിയുടെ കീഴിൽ 2008ൽ സ്ഥാപിതമായ മരിയാപുരം കുരിശുപള്ളിയുടെ പുനർനിർമിച്ച ദേവാലയത്തിന്റെ കൂദാശാകർമം 11ന് നടക്കും. രാവിലെ 10ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ നിർവഹിക്കും. ലൂർദ് മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠയും ബിഷപ് നിർവഹിക്കുമെന്ന് ഫോറോന വികാരി ഫാ. വർഗീസ് പാത്താടൻ അറിയിച്ചു. വൈകിട്ട് ആറിന് സംഗീതവിരുന്നും ഉണ്ടായിരിക്കും.
മഹാത്മാ പാര്‍ക്ക് അടിയന്തരമായി വൃത്തിയാക്കും
ഇരിങ്ങാലക്കുട: ഒരാള്‍പ്പൊക്കത്തില്‍ പുല്ലും മണ്ണും കരിങ്കലും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാര്‍ക്കിന്റെ മോചനത്തിനുള്ള വഴിതെളിയുന്നു. നഗരസഭായോഗത്തില്‍ പാര്‍ക്കിലെ മണ്ണും മാലിന്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കംചെയ്യണമെന്ന് മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ആവശ്യപ്പെട്ടു. പാര്‍ക്കിന്റെ വികസനത്തിനായി 35 ലക്ഷം രൂപയുടെ അമ്യത് പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ടെന്നുപറഞ്ഞ ചെയര്‍പേഴ്സണ്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശംനല്‍കി. നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥല സന്ദര്‍ശിച്ചു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാറും ഒപ്പം ഉണ്ടായിരുന്നു. ഉത്സവത്തിനുമുമ്പ് പാര്‍ക്ക് വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അമൃത് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷമായി പാര്‍ക്ക് ഈ അവസ്ഥയിലാണെന്നും മണ്ണടിക്കാന്‍ സ്വന്തമായി നഗരസഭയ്ക്ക് സ്ഥലമില്ലാത്തതാണ് വിഷയമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ അമൃത് പദ്ധതി പാര്‍ക്കില്‍ ആരംഭിക്കുമെന്നും അപ്പോള്‍ മണ്ണ് ആവശ്യംവരുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ വിശദീകരിച്ചു. ഫോണിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കേ മതിലിടവഴിയുടെ ടാറിംഗ് നിറുത്തിവച്ച നടപടിയിലും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ പേരില്‍ കുടിവെള്ളം മുടങ്ങിയപ്പോള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും തന്റെ വാര്‍ഡില്‍ വെള്ളം എത്തിച്ചില്ലെന്ന് ഭരണകക്ഷി അംഗം എം.ആര്. ഷാജു വിമര്‍ശിച്ചു. മഴക്കാലത്തിനുമുമ്പ് പൊറത്തിശേരി മേഖലയിലെ കിണറുകളിലും കുളഞ്ഞിലെയും ക്ലോറിനേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് എല്‍ഡിഎഫ് അംഗം ടി.കെ. ജയാനന്ദന് ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു.
സഹകരണ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു
ശ്രീനാരായണപുരം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ സഹകരണ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു. ബാങ്കിന്റെ ഹെഡോഫീസിൽ ആരംഭിച്ച സ്റ്റുഡന്റ്സ് മാർക്കറ്റ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.വി. സുരേന്ദ്രൻ അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ടി.ബി. ശ്രീജ, ഡയറക്ടർമാരായ എം.ആർ. ജോഷി, അജിത്കുമാർ, എം.എസ് മോഹൻദാസ്, പ്രേം നസീർ, ഇ.ആർ ജലജ എന്നിവർ പ്രസംഗിച്ചു.
വെയ്റ്റ് ലിഫ്റ്റിംഗ് ആന്‍ഡ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സുനിതാദേവിക്ക് ഇരട്ട സ്വര്‍ണം
ചെമ്പുച്ചിറ: പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷന് സംഘടിപ്പിച്ച നാലാമത് വെയിറ്റ് ലിഫ്റ്റിംഗ് ആന്‍ഡ് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സി.ബി. സുനിതാദേവി ഇരട്ടസ്വര്ണംനേടി. എറണാകുളത്തുനടന്ന മത്സരങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കായുള്ള വെയിറ്റ് ലിഫ്റ്റിംഗില്‍ 64 കിലോ വിഭാഗത്തിലും പവര്‍ ലിഫ്റ്റിംഗില്‍ 63 കിലോ വിഭാഗത്തിലുമാണ് സുനിത സ്വര്‍ണംനേടിയത്. ജൂലൈയില്‍ കൊല്ലത്തുനടക്കുന്ന ദക്ഷിണേന്ത്യന്മത്സരങ്ങളിലും ഒക്ടോബറില്‍ ബംഗളൂരുവില്നടക്കുന്ന ഏഷ്യന്‍ മത്സരങ്ങളിലും സുനിത കേരളത്തെ പ്രതിനിധീകരിച്ചുപങ്കെടുക്കും. മറ്റത്തൂര്‍ മന്ദരപ്പിള്ളി വട്ടേക്കാട്ടുപറമ്പില്‍ രാജേഷിന്റെ ഭാര്യയാണ് സുനിതാദേവി.
ദർശനസഭ മരണാനന്തര സഹായം കൈമാറി
തൃശൂർ: അതിരൂപതയിലെ ദർശനസഭാസമൂഹത്തിന്റെ സ്വപ്നസാക്ഷാത്കാരപദ്ധതിയായ മരണാനന്തര പരസ്പരസഹായനിധിക്കു തുടക്കമായി. മരണാനന്തര പരസ്പരസഹായനിധിയിൽ അംഗത്വം സ്വീകരിച്ചിരുന്ന, കഴിഞ്ഞദിവസം അന്തരിച്ച അമ്മാടം യൂണിറ്റിലെ അരിമ്പൂര്‍ മാത്തുക്കുട്ടി ദേവസിയുടെ കുടുംബത്തിന് അരലക്ഷം രൂപ നൽകി. ദർശനസഭ ഡയറക്ടർ ഫാ. പോൾസൺ പാലത്തിങ്കൽ, അമ്മാടം ഇടവക സഹവികാരി ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത്, അതിരൂപത പ്രസിഡന്റ് വർഗീസ് തെക്കേത്തല, വൈസ് പ്രസിഡന്റ് എം.കെ. ജോഷി, സെക്രട്ടറി സി.സി. വിൻസെന്റ്, ജോയിന്റ് സെക്രട്ടറി ടോമി തോലത്ത്, ട്രഷറർ ഹെൻട്രി ലൂക്കോസ്, പി.എൽ. പോൾ, അമ്മാടം യൂണിറ്റ് പ്രസുദേന്തി എ.ഒ. ടോണി, മുൻപ്രസുദേന്തി റോയ്സൺ പെല്ലിശേരി എന്നിവർ പങ്കെടുത്തു.
ദേവാലയങ്ങളിൽ തിരുനാൾ
വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ വേലൂർ: സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും റോസ പുണ്യവതിയുടെയും തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഊട്ട് നേർച്ച വെഞ്ചരിപ്പ്. 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഫ്രാൻസിസ് പുത്തൂക്കര മുഖ്യകാർമികത്വം വഹി ക്കും. ഫാ. ജീസ് അക്കരപ്പട്ടിയേക്കൽ തിരുനാൾ സന്ദേശം നൽകും. വൈകീട്ട് നാലിനുള്ള വിശു ദ്ധ കുർബാനയ്ക്കുശേഷം ആഘോ ഷമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ബാൻഡ് വാദ്യം. ഇന്നലെ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം വള വെഞ്ചരിപ്പും വൈകീട്ട് 5.30 ന് പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ, രൂപം എഴുന്നള്ളിക്കൽ എന്നിവക്ക് ഫാ. ഗ്രിജോ മുരിങ്ങാത്തേരി കാർമികനായി. തുടർന്ന് ബാൻഡ് വാദ്യവും അരങ്ങേറി. നാളെ സകല മരിച്ചവർക്കുവേണ്ടി ദിവ്യബലിയും പൊതുഒപ്പീസും ഉണ്ടായിരിക്കും. വികാരി ഫാ. റാഫേൽ താണിശേരി, അസി. വികാരി ജിജി മാളിയേക്കൽ,തിരുനാൾ ജനറൽ കൺവീനർ മറഡോണ പീറ്റർ, കൈ ക്കാരന്മാരായ സാബു കുറ്റിക്കാട്ട്, ഔസേഫ് വാഴപ്പിള്ളി, ബാബു ജോർജ് താണിക്കൽ, ജോസഫ് പുലിക്കോട്ടിൽ, പബ്ലിസിറ്റി കൺവീനർ ബിജു പി. ജോസ് തുടങ്ങി യവർ നേതൃത്വം നൽകിവരുന്നു. ചാഴൂർ സെന്റ് മേരീസ് അന്തിക്കാട്: ചാഴൂർ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സം യുക്ത തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജെയിംസ് പള്ളിപ്പാട്ട് തിരുനാൾ സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് തിരുനാൾ പ്രദക്ഷിണവും വർണമഴയും തുടർന്ന് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്റെ തിരുമുറ്റ ബാൻഡ് വാദ്യവും നടന്നു. വികാരി ഫാ. സിജോ കാട്ടൂക്കാരൻ, ജനറൽ കൺവീനർ ഷിബു കവലക്കാട്ട്, പബ്ലിസിറ്റി കൺവീനർ ഷാരോൺ ജോജു, ട്രസ്റ്റിമാരായ ടി.കെ. സണ്ണി, മേജോ തട്ടിൽ, ജസ്റ്റിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. പാറന്നൂർ സെന്റ്് ജോസഫ് കേച്ചേരി: പാറന്നൂർ സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് ഇന്നു തുടക്കമാകും. ഇന്ന് രാവിലെ വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന. തുടർന്ന് വീടുകളിലേക്കുള്ള അമ്പ്, വള എന്നിവയുടെ വെഞ്ചരിപ്പും വിശുദ്ധരുടെ രൂപങ്ങൾ ആശിർവദിച്ചു വയ്ക്കലും ഉണ്ടായിരിക്കും. വൈകീട്ട് 6.30 ന് ദീപാവലങ്കാര സ്വിച്ച് ഓൺ കർമവും നടക്കും. രാത്രി വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പ്, വള സമാപനവും തുടർന്ന് സംയുക്ത വാദ്യമേളവും നടത്തപ്പെടും. തിരുനാൾ ദിനമായ നാളെ രാവിലെ 10 .30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. രാജു അക്കര മുഖ്യകാർമികനാകും. ഫാ. ജോർജ് ചാത്തോ ളി, ഫാ. വിജു കോലങ്കണ്ണി എന്നിവർ സഹകാർമികരാവും. വൈകീട്ട് അഞ്ചിന് ദിവ്യബലിയും തിരുനാൾ പ്രദക്ഷിണവും ശേഷം ഏഴിന് ഗാനമേള വിത്ത് ഫ്യൂഷനും ഉണ്ടായിരിക്കും. 10 ന് രാവിലെ 6.30നു സകല മരിച്ചവർക്കുവേണ്ടി ദിവ്യബലി. ഇടവക വികാരി ഫാ. മനോജ് താണിക്കൽ, കൈക്കാരന്മാരായ വി.ടി. ബാബു, ജിന്റോ തരകൻ, തിരുനാൾ ജനറൽ കൺവീനർ ടി.ഡി. ഡെൽവിൻ, പബ്ലിസിറ്റി കൺവീനർ പി.വി. റാഫി എന്നിവർ നേതൃത്വം നൽകും. പടിയം സെന്റ് സെബാസ്റ്റ്യൻസ് കപ്പേള കണ്ടശാംകടവ്: പടിയം വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പേളയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിനു കൊടിയേറി. ഫൊറോന വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ കാർമികനായി. തുടർന്ന് ലദീഞ്ഞ്, നൊവേന, നേർച്ച വിതരണം എന്നിവ നടത്തി. തുടർന്ന് തിരുനാൾ സപ്ലിമെന്റിന്റെ പ്രകാശനവും നടത്തി. തിരുനാൾ ദിനമായ 13ന് വൈകിട്ട് 5.30ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന, തുടർന്ന് കപ്പേളയിലേക്ക് വള എഴുന്നള്ളിപ്പ്, ലദീഞ്ഞ്, നൊവേന, തിരുനാൾ സന്ദേശം, സ്നേഹവിരുന്ന് എന്നിവ നടത്തും. അസി.വികാരി ഫാ. അജിത് ചിറ്റിലപ്പിള്ളി, പ്രസിഡന്റ് അരുൺ ആന്റണി, സെക്രട്ടറി സി.ഒ. ജിന്റോ, ട്രഷറർ ഡൊമിനിക് സാവിയോ, വൈസ് പ്രസിഡന്റുമാരായ ടി.ജെ. വിൻസെന്റ്്, വർക്കി ചാലിശേരി, ജോയിന്റ് സെക്രട്ടറി സിജോ റോക്കി, ലിറ്റി റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകും.
ആക്ട്സിന്റെ കരുതൽപ്പൂരം ശ്രദ്ധേയം
തൃശൂർ: ആക്ട്സിന്റെ കരുതല്പ്പൂരത്തിന്റെ ഭാഗമായി സാന്പിള്‍ വെടിക്കെട്ടുമുതല്‍ പൂരം ഉപചാരംചൊല്ലി പിരിയുംവരെ സൗജന്യ ആംബുലന്‍സ് സേവനവും പൂരദിനത്തില്‍ സൗജന്യഭക്ഷണ, കുടിവെള്ള വിതരണവും നടത്തി. പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ ആക്ട്സ് ഓഫീസിനു മുന്‍വശത്തു പൂരദിവസം രാവിലെ 11 ന് ആരംഭിച്ച ഭക്ഷണവിതരണം പിറ്റേന്നു പുലര്‍ച്ചെവരെ നീണ്ടു. കുടിവെള്ളവും നല്കി. അമ്പതിനായിരം ചപ്പാത്തി, 135 പാക്കറ്റ് ബ്രെഡ്, ഒരു ചാക്ക് അരികൊണ്ടുള്ള ചോറ്, ഉള്ളിക്കറി എന്നിവയാണു നൽകിയത്. ഏഴുവര്‍ഷമായി സൗജന്യ കുടിവെള്ളവിതരണവും തുടര്‍ച്ചയായ അഞ്ചാംവര്‍ഷം സൗജന്യ ഭക്ഷണ വിതരണവും നടത്തിവരുന്നു. 20 അംഗ പ്രത്യേക സ്ട്രെച്ചര്‍ ടീം പ്രവര്‍ത്തിച്ചിരുന്നു. അന്നദാനത്തിനു ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, മേയര്‍ എം.കെ. വര്‍ഗീസ്, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സ്വാമി നന്ദാത്മജാനന്ദ, ഹിറാ മസ്ജിദ് ഇമാം സക്കീര്‍ ഹുസൈന് എന്നിവരാണ് തുടക്കംകുറിച്ചത്.
ഒാട്ടുപാറ, അത്താണി മാർക്കറ്റുകളുടെ നവീകരണം: 26 കോടിയുടെ ഭരണാനുമതി
വടക്കാഞ്ചേരി: നഗരസഭയിലെ ഓട്ടുപാറ, അത്താണി മാർക്കറ്റുകളുടെ നവീകരണം യാഥാർഥ്യ ത്തിലേക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർക്കറ്റ് അ ന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്ന പദ്ധതിയിലേക്ക് നഗരസഭ സമർപ്പിച്ച പ്രവർത്തനങ്ങൾക്കാണ് കിഫ്ബി അംഗീകാരം. 2019ൽ കോഴിക്കോട് ആസ്ഥാനമായ രാം ബയോളജിക്കലാണ് വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കിയത്. ഓട്ടുപാറ മാർക്കറ്റിന് മൂന്നുനിലകളിലായി കെട്ടിടം പണിയുക എന്നതായിരുന്നു ലക്ഷ്യം. താഴത്തെ നിലയിൽ 28 സ്റ്റാളുകൾ. മത്സ്യമാർക്കറ്റ്, 13 സ്റ്റാളുകളോടുകൂടിയ മാംസമാർക്കറ്റ്, ഓഫീസ്. ഒന്നാം നിലയിലേക്ക് സ്റ്റെയർകേസും ലിഫ്റ്റും. രണ്ടു ബ്ലോക്കുകളായി തരംതിരിക്കും. ആദ്യബ്ലോക്കിൽ വിവിധ ഷോപ്പുകളും ഓഫീസും ക്രമീകരിക്കും. കൂടാത പുരുഷ - വനിതാ ജീവനക്കാർക്കു പ്രത്യേകം വിശ്രമമുറികൾ ഒരുക്കും. രണ്ടാമത്തെനില പൂർണമായും എയർകണ്ടീഷൻ ചെയ്യും. അഞ്ച് ഫുഡ് കൗണ്ടറുകളും ഒരു കോമൺ കിച്ചനും അടങ്ങിയതാണ് രണ്ടാം നില. ടെറസ് മലിനജലശുദ്ധീകരണസംവിധാനങ്ങളുടെ കേന്ദ്രമായിരിക്കും. എല്ലാ നിലകളിലും എയർകണ്ടീഷൻ സിസ്റ്റവും ഉണ്ടാകും. അത്താണി മാർക്കറ്റിന് ആകെ 30.89 സെന്റ് സ്ഥലത്താണ് മാർക്കറ്റ്. ബേസ്മെന്റ്് ഏരിയയിൽ സർവീസ് റൂം, മെക്കാനിക്കൽ, ഇലക്ടിക്കൽ റൂമുകൾ സ്റ്റെയർകേസ് തുടങ്ങിയവയും ഒരുക്കും. താഴത്തെനില വാഹന പാർക്കിംഗ്, നാലുചക്ര, ഇരുചക്രവാഹനങ്ങൾക്കുംപാർക്ക് ചെയ്യാം. ഒന്നാമത്തെ നിലയിൽ 14 ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ ഷോപ്പുകളും 10 മത്സ്യ സ്റ്റാളുകളും സ്റ്റോറേജ് ഫെസിലിറ്റിയും ഉണ്ടാകും. രണ്ടാമത്തെ നിലയിൽ വാണിജ്യക്കടകൾ 14 എണ്ണം, 10 മീറ്റ് സ്റ്റാളുകളും ഒരുകോൾഡ് സ്റ്റോ റേജ് ഫെസിലിറ്റിയും ഒരുക്കും. മൂന്നാമത്തെ നിലയിൽ ഏഴു ഷോ പ്പുകൾ, അഞ്ച് കൗണ്ടറുകൾ അടങ്ങിയ ഒരുഫുഡ്കോർട്ട്, പൊതുഅടുക്കള എന്നിവയാണ്. മലിനജല ശുദ്ധീകരണ പ്ലാന്റ് സംവിധാനവും തയാറാക്കും. എല്ലാനിലകളിലും സെൻട്രലൈസ്ഡ് എയർകണ്ടീഷൻ സിസ്റ്റവുംലിഫ്റ്റ് സോളാർ യൂണിറ്റും ഉണ്ടാകും. ഇരുമാർക്കറ്റുകൾക്കുമായി 26 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അടുത്ത മാസത്തിൽ നിർമാണം ആരംഭിക്കുന്നതിനാണ് ആലോചന. ഓട്ടുപാറ, അത്താണി മാർക്കറ്റുകളിൽ സേവ്യർചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, എം.ആർ. അനൂപ്കിഷോർ, കൗൺസിലർ സേ വ്യർ മണ്ടുംപാല, ഉദ്യോഗസ്ഥരായ കെ. ഷാജഹാൻ, എ. ആതിര, റോയ് കുരിയൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പാവറട്ടി തിരുനാൾ: നകാര വിളംബര ഘോഷയാത്ര നടത്തി
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ വരവറിയിച്ചുകൊണ്ട് പുണ്യാളൻ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ നകാരവിളംബര ഘോഷയാത്ര നടന്നു. തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി വിളബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ. പോൾ അധ്യക്ഷത വഹിച്ചു. ആൽബർട്ട് തരകൻ, തോമസ് പള്ളത്ത്, ബൈ ജു ലൂവിസ്, വി.എഫ്. വർഗീസ്, കെ.കെ. ജോൺസൺ, ദേവസി മാടവന എന്നിവർ പ്രസംഗിച്ചു. ലില്ലിപ്പൂ കൈയിലേന്തിയ വിശുദ്ധ യൗസേപ്പിതാവും വിളംബരം മുഴക്കുന്ന പട്ടാളക്കാരും മാലാഖ കുട്ടികളുമെല്ലാം വിളംബരഘോഷയാത്രയ്ക്കു മാറ്റുകൂട്ടി.
ആമ്പല്ലൂരില്‍ സര്‍വീസ് റോഡ് ടാറിട്ടു; ദേശീയപാതയില്‍ തിരക്കൊഴിഞ്ഞു
ആമ്പല്ലൂര്‍: ദേശീയപാതയുടെ സര്‍വീസ് റോഡ് ടാറിട്ടു, ആമ്പല്ലൂരിലെ ഗതാഗത തിരക്കൊഴിഞ്ഞു. അടിപ്പാതയുടെ പണിനടക്കുന്ന ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന്റെ വശത്തായി തൃശൂരിലേക്കുപോകുന്ന ഭാഗത്താണ് ടാറിട്ട് വാഹനഗതാഗതം സുഗമമാക്കിയത്. ദേശീയപാതയിലെ തിരക്കു പരിഹരിക്കാത്തപക്ഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രിമാരായ കെ. രാജന്, ആര്. ബിന്ദു എന്നിവര്‍ തൃശൂര്‍ പൂരത്തിന്റെ തലേന്ന് അറിയിച്ചിരുന്നു. എന്നാല്‍ പണിനിര്ത്താതെ ത്തന്നെ ദേശീയപാത അധികൃതര്‍ തിരക്കുനിയന്ത്രണ വിധേയമാക്കി. ആമ്പല്ലൂരില്‍ ഗതാഗതക്കുരുക്ക് അഴിഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസ, പുതുക്കാട് സിഗ്നല്‍ ജംഗ്ഷന് എന്നിവിടങ്ങളിലും വാഹനത്തിരക്ക് അനുഭവപ്പെട്ടില്ല. ചൊവ്വയും ബുധനും പൂരദിവസമായിട്ടുപോലും ടോള്‍പ്ലാസയില്‍ സ്വാഭാവിക തിരക്കുമാത്രമാണ് ഉണ്ടായിരുന്നത്. രാവിലെയും വൈകീട്ടും പൂരത്തിനുപോകുന്നവരുടെ നേരിയതിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ ദിവസങ്ങളായി അനുഭവിച്ചിരുന്ന ഗതാഗതത്തിരക്കുമായി തട്ടിച്ചുനോക്കിയാല്‍ തിരക്ക് വളരെ കുറവായിരുന്നു.
ഗുരുവായൂരിലും ശോഭ സിറ്റിയിലും സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍
തൃശൂർ/ഗുരുവായൂർ: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ വിവിധയിടങ്ങളിൽ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി. പുഴയ്ക്കല്‍ ശോഭാ സിറ്റി റസിഡന്‍സ് പരിസരത്തും ഗുരുവായൂര്‍ അമ്പലപരിസരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ദുരന്തസാഹചര്യങ്ങളില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രശ്നബാധിത കെട്ടിടങ്ങളിലും പ്രദേശങ്ങളിലും ആവശ്യമായ തെരച്ചില്‍ രക്ഷാപ്രവര്‍ത്തനം, തകര്‍ന്ന കെട്ടിടങ്ങളില്‍നിന്നു പരിക്കേറ്റവരെ ഒഴിപ്പിക്കാനാവശ്യമായ സാധനസംവിധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍, വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കല്‍, കൂടുതല്‍ ആളുകള്‍ക്ക് അപകടം നടന്നാല്‍ സംഭവസ്ഥലത്തുതന്നെ താത്കാലിക ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടി സ്വീകരിക്കല്‍, പ്രശ്നബാധിതപ്രദേശങ്ങളില്നിന്നു ജനങ്ങളെ മാറ്റാനുള്ള സുരക്ഷിതസ്ഥാനങ്ങള്‍, പാതകള്‍, അറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തല്‍ എന്നിവയാണു പുഴയ്ക്കല്‍ ശോഭാ സിറ്റി റസിഡന്‍സ് പരിസരത്തു നടത്തിയ മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത്. സ്ഫോടനംപോലെയുണ്ടാകുന്ന അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനവും പ്രശ്നബാധിത പ്രദേശങ്ങളിൽനിന്നു ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാനുള്ള പ്രവർത്തനങ്ങളുമാണ് ഗുരുവായൂര്‍ അമ്പലപരിസരത്തു മോക്ഡ്രില്ലായി അവതരിപ്പിച്ചത്. അപകടമുണ്ടാകുമ്പോള്‍ റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ്, അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സുരക്ഷാക്രമീകരണങ്ങളും മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു. ശോഭാ സിറ്റി റസിഡന്‍സ് പരിസരത്തു നടത്തിയ മോക് ഡ്രില്ലില്‍ സബ്കളക്ടര്‍ അഖില്‍ വി. മേനോന് സന്ദര്‍ശനം നടത്തി. പുഞ്ച സ്പെഷല്‍ ഓഫീസര്‍ പ്രാണ്‍സിംഗ്, ജില്ലാ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വിജയ് കൃഷ്ണ, അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷൻ ഓഫീസര്‍ ബി. ഹരികുമാര്‍, എന്‍ഡിആര്‍ എഫ് ടീം കമാന്‍ഡര്‍ അലോക് കുമാര്‍ ശുക്ല, 23 കേരള ബറ്റാലിയന് ജിസിഐ കെ.ആര്. പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. ഗുരുവായൂര്‍ അമ്പലപരിസരത്തു നടത്തിയ മോക്ഡ്രില്ലില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. സന്തോഷ്, ചാവക്കാട് തഹസില്‍ദാര്‍ എം.കെ. കിഷോര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ഗുരുവായൂര്‍ വില്ലേജ് ഓഫീസര്‍ കെ.എ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മോക് എക്സര്‍സൈസിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വൈകീട്ട് നാലിനും നാലരയ്ക്കും ഇടയിൽ പൊതുജനങ്ങള്‍ക്കായി അലര്‍ട്ട് വാണിംഗ് നല്കി.
ഡീക്കൻ ജോനസ് പള്ളിപ്പുറത്തിന്റെ പൗരോഹിത്യസ്വീകരണം ഇന്ന്
കുരിയച്ചിറ: ബിടെക്കുകാരനായ ഡീക്കൻ ജോനസ് പള്ളിപ്പുറത്തിന്റെ പൗരോഹിത്യസ്വീകരണം ഇന്നു കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. രാവിലെ ഒന്പതിനു സാഗർ രൂപത ബിഷപ് മാർ ജെയിംസ് അത്തിക്കളത്തിന്റെ കൈവയ്പുവഴിയാണു വൈദികപട്ടം സ്വീകരിക്കുക. കുരിയച്ചിറ പള്ളിപ്പുറം പി.സി. ഡേവിസിന്റെയും ജൂലിയുടെയും മകനാണ് ജോനസ്. ബിടെക് ബിരുദം നേടിയശേഷം എൻജിനീയറായും അഞ്ചുവർഷക്കാലം ലക്ചററായും ജോലിചെയ്തശേഷമാണ് ഒരു മിഷനറി വൈദികനാകുകയാണ് തന്റെ ദൈവവിളിയെന്നു തിരിച്ചറിഞ്ഞ് 27-ാം വയസിൽ 2017 ജൂൺ 13ന് സാഗർ രൂപതയ്ക്കായി സെമിനാരിയിൽ ചേർന്നത്. നാലുമാസത്തെ പഠനശേഷം അന്നത്തെ സാഗർ ബിഷപ് മാർ ആന്റണി ചിറയത്ത് തന്റെ വിവേചനാധികാരം ഉപയോഗിച്ച് നാലാംവർഷത്തിലേക്കു പ്രമോട്ട് ചെയ്യുകയായിരുന്നു. പിന്നീട് തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കിയ ജോനസ് ഇക്കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ മാർച്ച് 30 വരെ ഒല്ലൂർ സെന്റ് ആന്റണീസ് പള്ളിയിൽ ഡീക്കൻ മിനിസ്ട്രിയും പൂർത്തിയാക്കി. ഇന്നു വൈകീട്ട് 5.30 നു നവവൈദികനു സ്വീകരണവും ഇടവകദിനാഘോഷവും നടക്കുമെന്നു കുരിയച്ചിറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് വടക്കൂട്ട് അറിയിച്ചു. ഇടവകദിനാഘോഷം രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും.
പാവറട്ടി തിരുനാളിന് ഒരുകോടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 9, 10, 11 തീയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാൾ ആഘോഷിക്കുന്നത്. കൊടികയറ്റം മുതൽ തിരുനാൾ ദിനം വരെയുള്ള ദിവസങ്ങളിൽ പാവറട്ടി സാൻജോസ് ആശുപത്രിയിൽ ഒപി ടിക്കറ്റുകൾ പൂർണമായും സൗജന്യമാണ്. തിരുനാളിന്റെ ഭാഗമായി അഞ്ഞൂറ് പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകും. തീർഥകേന്ദ്രത്തിന്റെ ശതോത്തര സുവർണജൂബിലിയുടെ ഭാഗമായി അഞ്ച് വീടുകൾ ജാതിമത ഭേദമെന്യേ പാവപെട്ടവർക്ക് നിർമിച്ചു നൽകുന്നുണ്ട്. തീർഥകേന്ദ്രത്തിൽ ലഭ്യമാകുന്ന ചികിത്സാസഹായം, ഭവനനിർമാണം, വിവാഹസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ അപേക്ഷകൾ പരിഗണിച്ച് വിവിധ സഹായങ്ങൾ നൽകും. വെള്ളിയാഴ്ച രാത്രി ഏഴിന് പാവറട്ടി ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് ദേവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺകർമം നടത്തുന്നതോടെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് തിരുമുറ്റ മെഗാഫ്യൂഷൻ നടക്കും. ശനിയും ഞായറുമാണ് പ്രധാന തിരുനാൾ ദിനങ്ങൾ. തീർഥകേന്ദ്രം റെക്ടർ ഫാ. ഡോ. ആന്റണി ചെമ്പകശേരി, മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജോൺ പുലിക്കോട്ടിൽ, വി.എസ്.സെബി, എൻ.ജെ.ലിയോ, സി.സി. ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പൂരം കഴിഞ്ഞു, മണിക്കൂറുകൾക്കകം നഗരം ശുചിയാക്കി കോർപറേഷൻ
തൃശൂർ: പൂരച്ചടങ്ങുകൾ അവസാനിച്ചു മണിക്കൂറുകൾക്കുള്ളിൽ നഗരം വൃത്തിയാക്കി തൃശൂർ കോർപറേഷൻ. തേക്കിൻകാട് മൈതാനവും അനുബന്ധറോഡുകളും പൂർണമായും വൃത്തിയാക്കി. മേയർ എം.കെ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സെക്രട്ടറി വി.പി. ഷിബു, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എ.ജെ. ഷാജു എന്നിവരും ആരോഗ്യവിഭാഗം ജീവനക്കാരും നേതൃത്വം നൽകി. അഞ്ഞൂറിലേറെ ശുചീകരണവിഭാഗം ജീവനക്കാരും നൂറിലേറെ ആരോഗ്യവിഭാഗം ജീവനക്കാരും സജീവമായി പങ്കെടുത്തു. സാന്പിൾ വെടിക്കെട്ടുമുതൽ കോർപറേഷൻ ഭരണസമിതിയും എല്ലാ ജീവനക്കാരും പൂർണസമയവും വിവിധങ്ങളായ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തൃശൂർ പൂരം ആനന്ദകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും മേയർ നന്ദി അറിയിച്ചു.
പൂരത്തിനിടെ ആന വിരണ്ടോടി; 42 പേർക്കു പരിക്ക്
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയതു പരിഭ്രാന്തി സൃഷ്ടിച്ചു. ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടത്. തിക്കിലും തിരക്കിലും 42 പേർക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നുപേർ 15 മിനിറ്റോളം നിലത്തിറങ്ങാൻ കഴിയാതെ കുടുങ്ങി. വിരണ്ടോടിയ കൊന്പൻ നഗരത്തിലെ പാണ്ടിസമൂഹമഠം എംജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ഓടിയത്. ആന ആരെയും ഉപദ്രവിക്കാന്‍ ശ്രമിക്കാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സമീപത്തുനിന്ന ആന തൊട്ടതോടെയാണ് രാമൻ ഓടിയത് എലിഫന്റ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആനയെ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരെയും പ്രാഥമികചികിത്സയ്ക്കുശേഷം വിട്ടയച്ചു. മെഡിക്കൽ കോളജിൽ മൂന്നുപേർ ചികിത്സ തേടി. പരിക്കേറ്റു ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രി കെ. രാജൻ സന്ദർശിച്ചു. പരിക്കേറ്റവർക്കു തിരുവമ്പാടി ദേവസ്വം ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ഇതിനുപുറമെ പരിക്കേറ്റവരുടെ ചികിത്സാചെലവ് തിരുവമ്പാടി ദേവസ്വം വഹിക്കുമെന്നും സെക്രട്ടറി കെ. ഗിരീഷ്കുമാർ അറിയിച്ചു.
ത്രസിപ്പിച്ച് വെടിക്കെട്ട്; മനംനിറഞ്ഞ് പൂരപ്രേമികൾ
തൃശൂർ: പൂരനഗരിയിൽ പുലർച്ചെ നാലുവരെയുള്ള കാത്തിരിപ്പ് വെറുതെയായില്ല. തിരുവന്പാടിക്കാരുടെ ആദ്യവെടിക്കെട്ടിനു തിരികൊളുത്തിയതു നാലുമണി കഴിഞ്ഞ്. ജനസാഗരത്തെ ത്രസിപ്പിച്ച വെടിക്കെട്ട് വാനിൽ വിസ്മയം രചിച്ചപ്പോൾ വെടിക്കെട്ടുപ്രേമികളുടെ ഉള്ളുനിറഞ്ഞു. അഞ്ചരയോടെ പാറമേക്കാവും ആവേശക്കെട്ടിനു തിരികൊളുത്തിയതോടെ ആവേശം ഇരട്ടിയായി. പൂരങ്ങളുടെ പൂരമായ തൃശൂർപൂരത്തിന്റെ പ്രസിദ്ധമായ വെടിക്കെട്ടാണു പുലർച്ചെ നയനസുന്ദരകാഴ്ചകൾ സമ്മാനിച്ചു പെയ്തിറങ്ങിയത്. നേരത്തേ നിശ്ചയിച്ച സമയത്തെക്കാൾ അല്പം വൈകിയാണ് വെടിക്കെട്ട് തുടങ്ങിയത്. ഉച്ചയ്ക്കു നിശ്ചയിച്ചിരുന്ന പകൽവെടിക്കെട്ടും വൈകിയാണു നടന്നത്. ഉപചാരംചൊല്ലൽ കഴിഞ്ഞ് ഉച്ചകഴിഞ്ഞു 2.20നായിരുന്നു തിരുവന്പാടിയുടെ വെടിക്കെട്ട്. പിന്നീട് മൂന്നിനു പാറമേക്കാവും വെടിക്കെട്ട് നടത്തി. പുലർച്ചെ വെടിക്കെട്ട് വർണശബളമായിരുന്നെങ്കിൽ നഗരത്തെ പ്രകന്പനം കൊള്ളിച്ച കരിമരുന്നുപ്രയോഗമായിരുന്നു ഉച്ചയ്ക്കു നടന്നത്. തിരുവന്പാടിക്കുവേണ്ടി മുണ്ടത്തിക്കോട് പി.എം. സതീഷും പാറമേക്കാവിനുവേണ്ടി ബിനോയ് ജേക്കബുമാണു വെടിക്കെട്ട് ഒരുക്കിയത്.
കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
നന്തിക്കര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൊവ്വൂക്കാരൻ പരേതരായ അരവിന്ദാക്ഷന്റെയും ലക്ഷ്മിയുടെയും മകൻ ദിപീഷ് (ബിബി-47) ആണ് മരിച്ചത്. നന്തിക്കരയിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റത്. രാത്രിയിൽ ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നു വരികയായിരുന്ന ദിപീഷിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിപീഷ് അബോധാവസ്ഥയിൽ ഒന്നരമാസമായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സംസ്കാരം നടത്തി. സഹോദരങ്ങൾ: സലിലൻ, സജീഷ്. മരുമകൾ: ഷിബി.
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു
ചാവക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. തിരുവത്ര ചെങ്കോട്ട കേരന്റകത്ത് മുഹമ്മദ്-ബീന ദമ്പതികളുടെ മകൾ റിസാന(17)യാണ് മരിച്ചത്. ഇക്കഴിഞ്ഞ 29ന് ഉമ്മയുടെ വീടായ പാലപ്പെട്ടിയിൽ നിന്ന് തിരുവത്രയിലേക്ക് വരുന്നതിനു ബസ് കയറാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. കബറടക്കം ഇന്ന് തിരുവത്ര പുതിയറ പള്ളി കബർസ്ഥാനിൽ. സഹോദരൻ: റിസാൻ.
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
പറപ്പൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറപ്പൂർ സ്വദേശിയായ യുവാവ് മരിച്ചു. കിഴക്കേ അങ്ങാടി സ്വദേശി പുത്തൂക്കര ജോണിയുടെ മകൻ ഫ്രാൻസീസ് (49) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഈസ്റ്റർ ദിനത്തിൽ പുലർച്ചെ ആറരയോടെ വീട്ടിൽ നിന്ന് പള്ളി മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പറപ്പൂർ മെയിൻ റോഡിലൂടെ പോകുന്പോഴാണ് യുവാക്കൾ സഞ്ചരിച്ച ബൈക്ക് നടന്നുപോവുകയായിരുന്ന ഫ്രാൻസീസിനെ ഇടിച്ചിട്ടത്. ഉടനടി പറപ്പൂർ ആക്ട്സ് പ്രവർത്തകർ ഫ്രാൻസീസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. സംസ്കാരം ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് നാലിന് പറപ്പൂർ സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോന പള്ളിയിൽ. അമ്മ: മേരി. ഭാര്യ: സിമി. മക്കൾ: ഫെമി, ഫെബി, സിബിൻ.
റോഡരികിലെ കാനയില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി
കല്ലൂര്‍: അയ്യങ്കോട് റോഡരികിലെ കാനയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാനിക്കോട് വട്ടക്കൊട്ടായി സ്വദേശി കണ്ണംപടത്തി വീട്ടില്‍ വര്‍ഗീസ്(67) ആണ് മരിച്ചത്. ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് കാനയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വര്‍ഗീസ് വീട്ടില്‍ നിന്ന് പോയതാണെന്ന് പറയുന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: മേരി. മകള്‍: ഷൈല. മരുമകന്: ബാബു.
കുഴഞ്ഞുവീണ് മരിച്ചു
പുന്നയൂർക്കുളം: ചങ്ങരംകുളം റോഡിൽ കൊടിക്കര പറന്പിൽ മാഞ്ചുവിന്റെ മകൻ ബാബു (51) ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്. മാതാവ്: കാളി. ഭാര്യ: രാധ. മക്കൾ: സുരഭി, യദുകൃഷ്ണ, യാധാവ് കൃഷ്ണ.
മങ്കര ചേപ്പലക്കോട് അട്ടിപറമ്പ് ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു
വടക്കാഞ്ചേരി: നഗരസഭയിലെ 17ാം ഡിവിഷൻ മങ്കര ചേപ്പലക്കോട് അട്ടിപറമ്പ് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ അർധരാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ കാർഷിക വിളകളും നശിപ്പിച്ചു. പ്രദേശത്ത് ഇതു രണ്ടാംതവണയാണ് കാട്ടാനകൾ ഇറങ്ങുന്നത്. വിവരമറിയിച്ചതിനെത്തുടർന്ന് വാഴാനി ഫോറസ്റ്റ് ഓഫീസിൽനിന്നും വനപാലകരും വാച്ചർമാരും എത്തി നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ പാടുപെട്ടാണ് ആനകളെ ഉൾവനത്തിലേക്ക് കയറ്റിവിട്ടത്. പടക്കംപൊട്ടിച്ചും പാട്ടകൊട്ടിയുമാണ് ആനകളെതുരത്തിയത്. പ്രദേശത്ത് സൗരോർജവേലി സ്ഥാപിച്ച് ജനങ്ങളെയും കാർഷിക വിളകളെയും സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ സ്ഥലത്തെത്തിയിരുന്നു.
അമലയിൽ പുതിയ പൾമനോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
തൃശൂർ: അമല മെഡിക്കൽ കോളജിൽ അത്യാധുനികസൗകര്യങ്ങളോടെ ആരംഭിച്ച പൾമനോളജി ആൻഡ് റെസ്പിരേറ്ററി ബ്ലോ ക്കിന്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു. അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റി പൾമനോളജി വിഭാഗം മേധാവി ഡോ. അഷുതോഷ് സച്ചിനേവ മുഖ്യാതിഥിയായി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പൾമനോളജി മേധാവി ഡോ. റെന്നീസ് ഡേവിസ്, റെസ്പിരേറ്ററി വിഭാഗം മേധാവി ഡോ. ഡേവിസ് പോൾ എന്നിവർ പ്രസംഗിച്ചു. മേരിലാൻഡ് യൂണിവേഴ്സിറ്റിയും അമലയും പൾമനോളജി ചികിത്സയിലും ഗവേഷണത്തിലും പരസ്പരം സഹകരിക്കാൻ ധാരണയിലെത്തി.
ശതോത്തര സുവർണ ജൂബിലി സ്മാരക ഓപ്പൺ സ്റ്റേജ്
പാവറട്ടി: സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ നിർമാണം പൂർത്തിയായ ശതോത്തര സുവർണജൂബിലി സ്മാരക ഓപ്പൺ സ്റ്റേജ് ആശീർവദിച്ചു. തീർഥകേന്ദ്രം റെക്ടർ റവ.ഡോ. ആന്റണി ചെമ്പകശേരി ജൂ ബിലി സ്മാരക ഓപ്പൺ സ്റ്റേജ് ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും നിർവഹിച്ചു. അസി. വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ അധ്യക്ഷത വഹിച്ചു. വിവാഹ സുവർണജൂബിലി സ്മാരകമായി സ്റ്റേജ് സ്പോൺസർ ചെയ്ത, വികെജി ഗ്രൂപ്പിന്റെ ചെയർമാൻ വി.കെ. ജോർജിനെയും പ്രസ്തീന ജോർജിനെയും ആദരിച്ചു. മാനേജിംഗ് ട്രസ്റ്റി ഒ. ജെ. ഷാജൻ, കൺവീനർ വി.വി. ജോർജ്, ഭാരവാഹികളായ കെ.ജെ. വിൻസന്റ്്, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നീലങ്കാവിൽ, വികെ ജി ഗ്രൂപ്പ് ഡയറക്ടർ വി.ജി. ബാസ്റ്റ്യൻ, എൻ.ജെ. ലിയോ, സേവിയർ അറയ്ക്കൽ, ജെറോം ബാബു, സേവിയർ കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ലിയോയ്ക്കു കൂട്ടായി റെമോ
പുത്തൂർ: സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ കഴിയുന്ന പുലിക്കു പേരിട്ടു. റെമോ എന്നാണു സുവോളജിക്കൽ പാർക്കിലെ പുതിയ അതിഥി ഇനി അറിയപ്പെടുക. കാസർഗോഡ് കാണിയിൽ കുടുങ്ങിയ ആറുവയസുള്ള പുലിക്കുട്ടിയെ മാർച്ച് 27 നാണു സുവോളജിക്കൽ പാർക്കിലെത്തിച്ചത്. കൈകൾക്കും കാലുകൾക്കും പരിക്കേറ്റ പുലിക്കുട്ടി ഒരു മാസത്തിലേറെയായി ചികിത്സയിലാണ്. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേയും സുവോളജിക്കൽ പാർക്കിലേയും ഡോക്ടർമാരാണ് പുലിയെ ചികിത്സിച്ചത്. റെമോ വെള്ളവും ഭക്ഷണവും കഴിക്കുന്നുണ്ട്. പരിക്കു ഭേദമായതിനെത്തുടർന്നു കൂടിനുള്ളിൽ നടക്കുന്നുണ്ട്. ഒരു വർഷംമുന്പ്് പാല ക്കാടുനിന്ന് പികൂടിയ ലിയോയും രണ്ടുകടുവകളും സുവോളജിക്കൽ പാർക്കിലുണ്ട്.
കെഎസ്ആർടിസി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ
തൃപ്രയാർ: കെഎസ്ആർടിസി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു (29), കൊട്ടുക്കൽ വീട്ടിൽ അമിത്ത് (20), വലപ്പാട് സ്വദേശി ചാഴുവീട്ടിൽ കുട്ടി (19) എന്നിവരെയാണ് വലപ്പാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ എടമുട്ടം ജംഗ്ഷനു വടക്കുവശത്തുവച്ച് എതിർദിശയിൽനിന്നും സ്കൂട്ടറിൽ വന്നിരുന്ന പ്രതികൾ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിന്റെ ഡോർ ഗ്ലാസ് പൊ ട്ടിക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തു കയും ബസിന്റെ തുടർസർവീസ് മുടക്കുകയും ചില്ലുപൊട്ടിക്കുകയും ചെയ്തതിൽ 50,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറായ നാട്ടിക ബീച്ച് നായരുശേരി വീട്ടിൽ മഹേഷിന്റെ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ വിഷ്ണുവിനു കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ട് അടിപിടിക്കേസുകളുണ്ട്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് എസ്ഐ സദാശിവൻ, സിപിഒമാരായ പ്രബിൻ, പി.കെ. അനൂപ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
പാചകപ്പുര വെഞ്ചരിച്ചു
പാവറട്ടി: സെന്റ് ജോസഫ് തീർഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാൾ തയാറാക്കുന്ന പാചകപ്പുര വെഞ്ചരിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി ആശീർവാദം നിർവഹിച്ചു. തുടർന്ന് പ്രധാന അടുപ്പിലേക്ക് അഗ്നിപകർന്നു. ഒന്നരലക്ഷം പേർക്കാണ് ഇത്തവണ നേർച്ചഭക്ഷണം ഒരുക്കുന്നത്. ഊട്ടുസദ്യയിൽ ചോറ്, സാമ്പാ ർ, ഉപ്പേരി, ചെത്തുമാങ്ങ എന്നിവയാണു വിളമ്പുക. മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജൻ, അരിവെപ്പ് കൺവീനർ കെ.ഡി. ജോസ്, കറിവെപ്പ് കൺവീനർ വി.ആർ. ജോൺ, കലവറ കൺവീനർ ആൽബർട്ട് തരകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാവറട്ടി സ്വദേശി സമുദായമഠത്തിൽ വിജയനാണ് ഇത്തവണയും രുചിവട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ് ക്കുശേഷം നേർച്ചഭക്ഷണം ആശീർവദിക്കും. തുടർന്ന് ആരംഭിക്കുന്ന ഊട്ട് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുവരെയുണ്ടാകും.
ലത്തീൻപള്ളി ഊട്ടുതിരുനാൾ പന്തലിനു കാൽനാട്ടി
തൃശൂർ: തിരുഹൃദയ ലത്തീൻ പള്ളിയിൽ ജൂണ്‍ 10 നു നടക്കുന്ന വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന്റെ പന്തൽകാൽനാട്ടുകർമം വള്ളുവള്ളി അമലോത്ഭവമാതാ പള്ളി വികാരി ഫാ. ജോളി തപ്പലോടത്ത് നിർവഹിച്ചു. ഇടവകവികാരി ഫാ. ജോഷി മുട്ടിക്കൽ, സഹവികാരിമാരായ ഫാ. അനീഷ് ജോസഫ് പുത്തൻപറന്പിൽ, ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ എന്നിവർ പ്രസംഗിച്ചു. ജനറൽ കണ്‍വീനർ ആർ.എസ്. ഷാരോണ്‍, കൈക്കാരന്മാരായ മൈക്കിൾ നോറോണ, റോമി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ജൂണ്‍ മൂന്നിനു കൊടിയേറ്റവും എട്ടിനു തിരുഹൃദയ തിരുനാളും 10ന് ഊട്ടുതിരുനാളും ആഘോഷിക്കും.
നഗരസഭ അങ്കണവാടി ക്രഷ് പ്രവർത്തനം ആരംഭിച്ചു
ചാലക്കുടി: മൂഞ്ഞേലി ഐശ്വര്യ അങ്കണവാടിയിൽ ഒരുക്കിയ ക്രഷ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ മുഖ്യപ്രഭാഷണംനടത്തി. പൊതുമരാമത്ത് കമ്മിറ്റി ചെയർപേഴ്സൺ ആനി പോൾ, ബ്ലോക്ക് ക്ഷേമകാര്യകമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, വികസനകാര്യ ചെയർമാൻ കെ.വി. പോൾ, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, എം. നിഷ എന്നിവർ പ്രസംഗിച്ചു.
പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണോദ്ഘാടനം
എടക്കുളം: പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധകാരണങ്ങളാല്‍ തകര്‍ന്ന 30 റോഡുകള്‍ക്കായി 8.39 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിപ്രകാരം അനുവദിച്ചത്. പൂമംഗലം പഞ്ചായത്തിലെ എസ്എന്‍ നഗര്‍ റോഡ് 20 ലക്ഷം, പായമ്മല്‍ റോഡ് 40 ലക്ഷം എന്നീ റോഡുകളുടെ പുനരുദ്ധാരണ നിര്‍മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ചടങ്ങില്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് അമ്മനത്ത് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹൃദ്യ അജീഷ്, മെമ്പര്‍മാരായ കെ.എന്‍. ജയരാജ്, ലതാ വിജയന് എന്നിവര്‍ സംസാരിച്ചു.
പറപ്പൂക്കര വിശുദ്ധ ലോനമുത്തപ്പന്റെ തിരുനാളിനു കൊടിയേറി
പറപ്പൂക്കര: പതിനാറാം ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോന ദേവാലയത്തിലെ വിശുദ്ധ ലോനമുത്തപ്പന്റെ തിരു നാൾ കൊടിയേറി. ഇന്നലെ വൈകീട്ട് ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ തിരുനാളിനു കൊടിയേറ്റി. രൂപത വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കൽ, ചാൻസലർ ഫാ. കിരണ്‍ തട്ട്ള, പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ, അസി. വികാരി ഫാ.ആൽബിൻ പുതുശേരി, ഫാ. പോൾ പനംകുളം, ഫാ. ഫ്രാൻസിസ് കാവിൽ, അഘോഷകമ്മിറ്റി ജനറൽ കണ്‍വീനറും ട്രസ്റ്റിയുമായ സൈമണ്‍ പുതുപ്പുള്ളിപ്പറന്പിൽ, കൈക്കാരന്മാരായ ജോസ് തെക്കെത്തല, ജോസ് തട്ട്ള, ആഘോഷ കമ്മിറ്റി സെക്രട്ടറി റെജിൻ പാലത്തിങ്കൽ, കണ്‍വീനർമാർ, ജോയിന്റ് കണ്‍വീനർമാർ വിവിധ കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് പ്രസിഡന്റുമാർ, ഇടവക അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 15,16 തീയതികളിലാണു തിരുനാൾ. 15ന് വൈകീട്ട് പുണ്യവാന്റെ അദ്ഭുതരൂപം കൂട്ടിൽനിന്നിറക്കി പള്ളിചുറ്റിയുള്ള പ്രദക്ഷിണവും 16ന് രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും വൈകീട്ട് മൂന്നിനുള്ള ദിവ്യബലിക്കുശേഷം ആഘോ ഷമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാൾ ദിവസങ്ങളിൽ അടിമയിരുത്താനും വിവിധ നേർച്ചകൾ നടത്താനും സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ അറിയിച്ചു.
ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട്; പ്രശ്നപരിഹാരമില്ലാത്തതിൽ പ്രതിഷേധം
പെരിഞ്ഞനം: ചെറിയ മഴയിലും ദേശീയപാത 66ൽ പെരിഞ്ഞനം വടക്കേ ബസ് സ്റ്റോപ്പില്‍ വെള്ളക്കെട്ട്. വർഷങ്ങളായി ഈ ബസ് സ്റ്റോപ്പിലെ അവസ്ഥ ഉങ്ങനെയാണ്. ചെറിയ മഴയിൽപോലും വെള്ളംകെട്ടിക്കിടക്കുന്ന അവസ്ഥ. ബോട്ടുജെട്ടിയെന്നാണ് ഇതിനെ പരിഹസിച്ച് യാത്രക്കാർ പറയുന്നത്. പൊതുജനങ്ങളുടെ വ്യാപകമായ പരാതിയെത്തുടർന്ന് വെള്ളക്കെട്ടിലായ ബസ് സ്റ്റോപ്പിൽ കാന നിർമിക്കണമെന്ന് പെരിഞ്ഞനം പഞ്ചായത്ത് ഭരണസമിതി ദേശീയപാത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കുകയുണ്ടായില്ല. വാർഡ് മെമ്പർ സുജ ശിവരാമന്റെ പ്രത്യേക താത്പര്യം കണക്കിലെടുത്ത് നീരൊഴുക്കിന് പഞ്ചായത്ത് താത്കാലിക നടപടികൾ സ്വീകരിച്ചുവെങ്കിലും പണ്ടത്തെപ്പോലെ ഇപ്പൊഴും ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചൂടിലെ ഒറ്റപ്പെട്ട വേനൽമഴയിൽ ഇതാണവസ്ഥയെങ്കിൽ ഇടവിടാതെപെയ്യുന്ന ഇടവപ്പാതിയിൽ എന്തായിരിക്കും സ്ഥിതിയെന്നാണ് ബസ് കാത്തുനിൽക്കുന്നവരും പ്രദേശവാസികളും ചോദിക്കുന്നത്. ഈ മഴക്കാലത്തിനുമുമ്പ് ഇതുവല്ലതും നടക്കുമോ എന്നാണ് അധികാരികളോടുള്ള ചോദ്യം.
കേരള മാസ്റ്റേഴ്സ് ലീഗ്; തൃശൂര്‍ ടെന്നീസ് ട്രസ്റ്റ് ജേതാക്കള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് ബാഡ്മിന്റണ്‍ അക്കാദമിയിലും കാത്തലിക് സെന്ററിലുമായിനടന്ന കേരള മാസ്റ്റേഴ്സ് ലീഗ് സമാപിച്ചു. എട്ട് ഫ്രാഞ്ചൈസികളിലായി 80 ഓളം കളിക്കാര്‍ പങ്കെടുത്ത ലീഗ് മത്സരത്തില്‍ ഇരിങ്ങാലക്കുട വിന്നേഴ്സിനെ പരാജയപ്പെടുത്തി തൃശൂര്‍ ടെന്നീസ് ട്രസ്റ്റ് ചാമ്പ്യന്മാരായി. ഫൈനല്‍ മത്സരങ്ങളില്‍ ടെന്നീസ് ട്രസ്റ്റിന്റെ ബൈജു ബിജുമോഹന്‍ സഖ്യം ഇരിങ്ങാലക്കുട വിന്നേഴ്സിന്റെ ക്ലിന്‍സ് സുമേഷ് സഖ്യത്തെ പരാജയപ്പെടുത്തി ലീഡ് നേടി. രണ്ടാമത്തെ മത്സരത്തില്‍ ഇരിങ്ങാലക്കുട വിന്നേഴ്സിന്റെ ഷിയാസ്, പ്രസന്നന് സഖ്യം ടെന്നീസ് ട്രസ്റ്റിന്റെ ശ്രീനിവാസന്, ജ്യോതിഷ് സഖ്യത്തെ പരാജയപ്പെടുത്തി. മൂന്നാംമത്സരത്തില്‍ ടെന്നീസ് ട്രസ്റ്റിന്റെ ഗിരീഷ്, അജിത്കുമാര്‍ സഖ്യം ഇരിങ്ങാലക്കുട വിന്നേഴ്സിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വിജയികള്‍ക്ക് 50,000 രൂപയുടെ കാഷ് അവാര്‍ഡുകളും ട്രോഫികളും വിതരണംചെയ്തു. ഇരിങ്ങാലക്കുട സിഐ എം.എസ്. ഷാജന് മത്സരങ്ങള്‍ ഉദ്ഘാടനംചെയ്തു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര മുഖ്യപ്രഭാഷണംനടത്തി. കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍ മുഖ്യാതിഥിയായിരുന്നു. സമാപനച്ചടങ്ങില്‍ ക്രൈസ്റ്റ് മോണാസ്ട്രി മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജാസ്മിന് ജോസഫ്, ബിജോ ജോസഫ് എന്നിവര്‍ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണംചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മുന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് പി.ആര്. സ്റ്റാന്‍ലിയെ ആദരിച്ചു. പീറ്റര്‍ ജോസഫ്, സ്റ്റാന്‍ലി ലാസര്‍, ടോമി മാത്യു, ലിഷോണ്‍ ജോസ്, ആള്‍ജോ ജോസഫ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വംനല്കി.
ഭരണാധികാരികളുടെ അവഗണനയുടെ ഇരയായി മഹാത്മാ പാര്‍ക്ക്
ഇരിങ്ങാലക്കുട: ഭരണാധികാരികളുടെ അവഗണനയുടെ ഇരയായി നഗരഹൃദയത്തിലുള്ള കളിയിടം. രാഷ്ട്രപിതാവിന്റെപേരില് വാര്‍ഡ് 25 കൂടല്‍മാണിക്യം വാര്‍ഡിലുള്ള മഹാത്മാ പാര്‍ക്കാണ് മാസങ്ങളായി പുല്ലും മണ്ണും നിറഞ്ഞ് കാടുപിടിച്ച് കിടക്കുന്നത്. തൊണ്ണൂറുകളില്‍ ഓള് കേരള ബോള്‍ ബാഡ്മിണന് ടൂര്ണമെന്റ്നടന്ന വേദി കൂടിയാണിത്. 2006 മുതല്‍ 2017 വരെ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്, യംഗ്സ്റ്റേഴ്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ സമ്മര്‍ കോച്ചിംഗ്ക്യാമ്പും ഇവിടെ നടന്നു. ഒഴിവുദിനങ്ങളിലും അവധിക്കാലത്തും ക്രിക്കറ്റ് ഉള്‍പ്പടെയുള്ള കളികള്‍ക്കായി കുട്ടികള്‍ ധാരാളമായി മഹാത്മാ പാര്‍ക്കില്‍ എത്തിയിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അടുത്തായുള്ള പാര്‍ക്ക് വയോജനങ്ങള്‍ പ്രഭാതനടത്തത്തിനായും ഉപയോഗപ്പെടുത്തിയിരുന്നു. കൂടല്‍മാണിക്യ ഉത്സവക്കാലത്ത് കാട്ടൂര്‍, കാറളം തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നുള്ള ഭക്തജനങ്ങള്‍ സ്വകാര്യ വണ്ടികള്‍ പാര്‍ക്ക് ചെയ്യാനും പാര്‍ക്ക് ഉപയോഗപ്പെടുത്തി. പട്ടണത്തിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്കായി ടാര്‍ മിക്സ് ചെയ്യാനും മണ്ണ് നിക്ഷേപിക്കാനുള്ള കേന്ദ്രമായി അടുത്തവര്ഷങ്ങളായി മഹാത്മാ പാര്‍ക്ക് മാറുകയായിരുന്നു. കൂടല്‍മാണിക്യ ഉത്സവത്തിന് പാര്‍ക്ക് വൃത്തിയാക്കാനും പുല്ല് വെട്ടാനുമുള്ള ഒരു ശ്രമങ്ങളും നഗരസഭ അധികൃതര്‍ നടത്തിയില്ല. ഇതില്‍ ഏറെ വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയുടെ പാര്‍ക്ക് നവീകരണപദ്ധതിക്ക് ഭരണാനുമതി കിട്ടിയെന്നും ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ നല്കുന്ന വിശദീകരണം. ഗാലറി, നടപ്പാത, കുട്ടികള്‍ക്കായി ഊഞ്ഞാല് അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കൗണ്‍സിലര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം പദ്ധതികളുടെ പേരുംപറഞ്ഞ് എറെ ചരിത്രമുള്ള ഒരു കളിയിടത്തെ അവഗണിക്കുന്ന നിലപാടില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. തൃശൂര്‍ പൂരത്തിന്റെ പിറ്റേന്ന് മേടമാസത്തിലെ ഉത്രംനാളിലാണ് കൂടല്‍മാണിക്യം കൊടിയേറ്റം. നാളെ രാവിലെ 8.30 മുതല്‍ 12 വരെ ശ്രീരാമപഞ്ചശതി പാരായണം. വൈകീട്ട് 6.30ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓണ്‍. തുടര്‍ന്ന് കൊടിയേറ്റച്ചടങ്ങുകള്‍ ആരംഭിക്കും. 7.30ന് ആചാര്യവരണം. തുടര്‍ന്ന് രാത്രി 8.10നും 8.40നും മധ്യേ ഉത്സവം കൊടിയേറും. 8.45ന് മിഴാവ് ഒച്ചപ്പെടുത്തല്‍. 8.50ന് നങ്ങ്യാര്‍കൂത്ത്. രാത്രി 9.15ന് കിഴക്കേനടയില്‍ കൊരമ്പ് മൃദംഗകളരിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മൃദംഗമേള. കൊടിപ്പുറത്ത് വിളക്ക് ദിവസം മുതല്‍ പള്ളിവേട്ട ദിവസംവരെ ക്ഷേത്രം സോപാനത്തില്‍ കൊട്ടിപ്പാടിസേവ നടക്കും. ശീവേലിക്കുശേഷം കിഴക്കേനടപ്പുരയില്‍ രാജീവ് വെങ്കിടങ്ങിന്റെ ഓട്ടന്തുള്ളല്, വൈകീട്ട് കുലീപിനീ തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാരുടെ പാഠകം. 6.30ന് പടിഞ്ഞാറെ നടപ്പുരയില്‍ രാജീവ് വെങ്കിടങ്ങിന്റെ കുറത്തിയാട്ടം. വൈകീട്ട് 4.30ന് സന്ധ്യവേലപ്പന്തലില് സോപാനസംഗീതം. 6.30ന് നാഗസ്വരം, 7.30ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പറ്റ്. കൊടിപ്പുറത്ത് വിളക്ക് ദിവസമായ വെള്ളിയാഴ്ച രാത്രി ഏഴിന് സാംസ്കാരിക പൊതുസമ്മേളനം നടക്കും. 10 മുതല്‍ 17 വരെ എല്ലാ ദിവസവും രാവിലെ 8.30ന് ശീവേലി എഴുന്നള്ളിപ്പും രാത്രി 9.30ന് വിളക്കെഴുന്നള്ളിപ്പും നടക്കും. സംഗമംവേദിയില് ദിവസവും കഥകളി.
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്കു തുടക്കം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനായുള്ള കലവറനിറയ്ക്കല്‍ നടന്നു. 10 ദിവസമായി നടക്കുന്ന ഉത്സവത്തില്‍ കൊടിയേറ്റ ദിവസവും ആറാട്ടുദിവസവും ഒഴികെയുള്ള ദിവസങ്ങളില്‍ അന്നദാനംനടക്കും. കിഴക്കേനടപ്പുരയില്‍ രാവിലെനടന്ന ചടങ്ങില്‍ ഭക്തജനങ്ങള്‍ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര എന്നിവ സമര്‍പ്പിച്ചു. പ്രവാസി വ്യവസായി ബാലന് കണ്ണോളി ആദ്യസമര്‍പ്പണം നിര്‍വഹിച്ചു. ദേവസ്വം ചെയര്മാന് ടി.എ. ഗോപി ചടങ്ങില്‍ അധ്യക്ഷനായി. ഭരണസമിതിയംഗം അഡ്വ.കെ.ജി. അജയകുമാര്‍ സ്വാഗതവും മുരളി ഹരിതം നന്ദിയും പറഞ്ഞു. കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിച്ചു. രാവിലെ കൊട്ടിലായ്ക്കല്‍ ഗണപതിക്ഷേത്രത്തില്‍ മഹാഗണപതിഹവനം നടന്നു. വൈകീട്ട് ക്ഷേത്രത്തിനകത്ത് പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്തുകലശപൂജ, അസ്ത്രകലശപൂജ എന്നിവ നടന്നു. ഇന്നുരാവിലെ എതൃത്തുപൂജ, പഞ്ചകം എന്നിവ നടക്കും. ക്ഷേത്രം തന്ത്രിമാരുടെ നേതൃത്വത്തിലാണ് താന്ത്രികകര്മങ്ങളും ശുദ്ധികര്‍മങ്ങളും നടക്കുന്നത്.
തെക്കോട്ടിറക്കത്തിന്റെ സാമ്പിളായി രാമന്റെ തെക്കോട്ടിറക്കം
തൃശൂർ: അതൊരു വരവായിരുന്നു... തുറന്നുകിടന്ന തെക്കേഗോപുരനട കടന്ന് രാമന്റെ വരവ്. ചെന്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥന്റെ തെക്കേഗോപുരനട കടന്ന് പുറത്തിറങ്ങിയപ്പോൾ താഴെ പൂഴിവീണാൽ വീഴാത്ത പുരുഷാരം നിറഞ്ഞിരുന്നു. ജനസഞ്ചയത്തെ കണ്ട രാമന് തുമ്പിക്കൈ ഉയർത്തി അവരെ അഭിവാദ്യം ചെയ്യാതിരിക്കാനായില്ല. മുൻപ് തെക്കേഗോപുരനട തുറന്ന് പൂരം വിളംബരം നടത്തിയശേഷം എങ്ങനെയാണോ അവൻ ജനക്കൂട്ടത്തെ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തിരുന്നത് അതുപോലെ, ചെമ്പുക്കാവ് ഭഗവതിയെ ശിരസിലേറ്റി അവൻ തുമ്പിക്കൈ ഉയർത്തിയപ്പോൾ ആൾക്കൂട്ടം കൈയടിച്ച് ആർപ്പുവിളിച്ചു... രാമൻ രാമൻ... അതുകേട്ട് വീണ്ടും വീണ്ടും അവൻ തുമ്പിക്കൈയുയർത്തി പൂരപ്രേമികളെ ആവേശക്കൊടുമുടിയിലേക്ക് ഉയർത്തി. അപ്പോഴേക്കും രാമനും പറ്റാനകൾക്കുംചുറ്റും പ്രളയംപോലെ ജനം വന്നുനിറഞ്ഞിരുന്നു. തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിലും കാണുന്ന തിക്കും തിരക്കുമാണ് രാമൻ ചെമ്പുക്കാവ് ഭഗവതിയെയുംകൊണ്ട് തെക്കേനട ഇറങ്ങുന്ന സമയത്തുണ്ടായത്. ഇത്തവണ പൂരത്തിനു രാമനുണ്ടാകില്ലെന്ന പ്രചാരണങ്ങളിൽ രാമന്റെ ആരാധകർ മനംനൊന്തിരിക്കുമ്പോഴാണ് ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ രാമനെത്തുന്നുവെന്നു പൂരനഗരിയറിഞ്ഞത്. അതോടെ പൂരാവേശം ഇരട്ടിയായി. ഇന്നലെ രാവിലെ ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പ് ശിരസിലേക്കുകയറ്റാനായി നടമടക്കി കുനിഞ്ഞ ശേഷം രാമൻ എഴുന്നേറ്റ് ശിരസുയർത്തിയപ്പോൾ ആ തലയെടുപ്പിനു ഗാംഭീര്യമേറെയായിരുന്നു. ചെമ്പുക്കാവിനുവേണ്ടി ഇതാദ്യമായിട്ടാണ് രാമൻ തിടമ്പേറ്റാൻ എത്തിയത്. പുഷ്പവൃഷ്ടിയോടെയാണ് രാമന്റെ ശിരസിലേറി പൂരത്തിനു പുറപ്പെട്ട ചെമ്പുക്കാവ് കാർത്യായിനിദേവിയെ തട്ടകക്കാർ യാത്രയാക്കിയത്. രാമന്റെ ആരാധകർ ജില്ലയ്ക്കു പുറത്തുനിന്നുവരെ ചെമ്പുക്കാവിന്റെ പൂരത്തിനെത്തിയിരുന്നു.
അലയടിച്ച് ഘടകപൂരങ്ങൾ
കെ.കെ. അർജുനൻ തൃശൂർ: അലയടിച്ച പൂരക്കടലിൽ ആവേശത്തിരകളുയർത്തി തട്ടകങ്ങളിൽനിന്നുള്ള എട്ടു പൂരങ്ങളും. ചെറുപൂരങ്ങളെന്നു വിളിക്കുമെങ്കിലും, ഒട്ടും ചെറുതല്ലാത്ത ഘടകപൂരങ്ങൾ തേക്കിൻകാട് മൈതാനിയിൽ നിറഞ്ഞലിഞ്ഞു. പലവഴികളിലൂടെ വടക്കുന്നാഥനെ വണങ്ങാനെത്തിയ ദേവീദേവൻമാർക്കൊപ്പം ജനസാഗരംതന്നെയാണ് തേക്കിൻകാട് മൈതാനിയിലെത്തിയത്. പതിവുപോലെ വെയിൽ തിളങ്ങുംമുന്പേ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി മടങ്ങി കണിമംഗലം ശാസ്താവ്. നെയ്തലക്കാവ് ഭഗവതി പൂരവിളംബരം നടത്തി തുറന്നിട്ട തെക്കേഗോപുരനടവഴി കടന്നു പടിഞ്ഞാറേനടവഴി പുറത്തിറങ്ങി തട്ടകത്തിലേക്കു മടങ്ങി. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ക്ഷേത്രം, ചെന്പൂക്കാവ് കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ക്ഷേത്രം, നെയ്തലക്കാവ് ക്ഷേത്രം, കാരമുക്ക് എന്നിവിടങ്ങളിൽനിന്നുള്ള ചെറുപൂരങ്ങളും വടക്കുന്നാഥനെ വണങ്ങി തിരിച്ചുപോയി. മൂന്നാനമുതൽ 14 ആനകളുള്ള പൂരങ്ങളും ഘടകക്ഷേത്രങ്ങളുടേതായി എത്തി. അവരാണു പൂരപ്പറന്പിനെ ഉണർത്തിയത്. ഉച്ചയോടെ പകൽപ്പൂരങ്ങൾക്കു സമാപനമായി. കണിമംഗലം, കാരമുക്ക്, ലാലൂർ, നെയ്തലക്കാവ് പൂരങ്ങളിൽ ഒന്‍പത് ആനകൾ വീതവും പനമുക്കുംപിള്ളി, ചെന്പുക്കാവ് പൂരങ്ങളിൽ ക്കു മൂന്നാനകളുമുണ്ടായി. 14 ആനകളുമായി ചൂരക്കോട്ടുകാവും 13 ആനകളുമായി അയ്യന്തോൾ കാർത്യായനി ഭഗവതിയും പൂരംകൊണ്ടു. ചൂരക്കോട്ടുകാവിനും നെയ്തലക്കാവിനും നാദസ്വരവും പാണ്ടിമേളവും അകന്പടിയായപ്പോൾ മറ്റുള്ളവർക്കെല്ലാം പഞ്ചവാദ്യവും പാണ്ടിമേളവുമാണ് അകന്പടിയായത്.
മണലിപ്പുഴയിൽ പ്ലസ്വൺ വിദ്യാർഥി മുങ്ങിമരിച്ചു
പട്ടിക്കാട്: മണലിപ്പുഴയിൽ ആൽപ്പാറ ചോരക്കടവിൽ പ്ലസ്വൺ വിദ്യാർഥി മുങ്ങിമരിച്ചു. ആൽപ്പാറ ചുള്ളിവളപ്പിൽ ഹരിദാസിന്റെയും പ്രിയയുടെയും മകൻ അമിതേഷ്(17) ആണ് മരിച്ചത്. പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. സംസ്കാരം പിന്നീട്.
പുഴയിൽ ചാടി മരിച്ചു
കുന്നംകുളം: എറണാകുളം നോർത്ത് പറവൂർ ചെറായി പാലത്തിൽ നിന്ന് പുഴയിൽ ചാടി കുന്നംകുളം അയ്യമ്പറമ്പ് സ്വദേശിനി മരിച്ചു. എറണാകുളം ഗാന്ധിനഗറിൽ താമസിക്കുന്ന അകതിയൂർ അയ്യംപറമ്പ് ചെറുവത്തൂർ ഷാജന്റെ മകൾ ഹിമ(18) ആണ് മരിച്ചത്. കുന്നംകുളം അയ്യംപറമ്പ് സ്വദേശിയായ ഇവർ ഏറെനാളായി കുടുംബത്തോടെ എറണാകുളത്തായിരുന്നു താമസിച്ചിരുന്നത്. സംസ്കാരം കുന്നംകുളത്ത് നടത്തി.
ലോഡ്ജിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
വാടാനപ്പിള്ളി: ലോഡ്ജിൽ താമസിച്ചു വരുന്ന മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. എടമുട്ടം തൊട്ടാരത്ത് ശങ്കരനാരായണന്റെ മകൻ ശ്രീകുമാർ(57) ആണ് മരിച്ചത്. ഒരു മാസമായി ഇയാൾ വാടകയ്ക്ക് ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ ലോഡ്ജിലെ മാനേജരാണ് ഇയാളെ അനക്കമില്ലത്ത നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. വാടാനപ്പിള്ളി പോലിസ് മേൽനടപടികൾ സ്വീകരിച്ചു.
തിരുത്തിപ്പറമ്പ് തിരുനാൾ സമാപിച്ചു
വടക്കാഞ്ചേരി: തിരുത്തിപ്പറമ്പ് സെന്റ്് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാൾ ഭക്തിസാന്ദ്രമായി. രാവിലെ വിശുദ്ധ കുർബാന, പ്രസുദേന്തിവാഴ്ച എന്നിവ നട ന്നു. പത്തിനുനടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഗ്ലെസിൻ ഒഎഫ്എം മുഖ്യകാർമികനായി. ഫാ. സിന്റോ നങ്ങിണി തിരുനാൾ സന്ദേശം നൽകി. വൈകീട്ട് നാലിനുനടന്ന വിശു ദ്ധ കുർബാനയ്ക്ക് മുണ്ടത്തിക്കോ ട് പള്ളി വികാരി ഫാ. ഫ്രാങ്കോ പുത്തിരി മുഖ്യകാർമികനായി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ഫാൻസി വെടിക്കെട്ടുംനടന്നു. ഇന്നലെ രാവിലെ പരേതർക്കു ള്ള വിശുദ്ധ കുർബാനയും രാത്രി ഏഴിന് തൃശൂർ കലാസദന്റെ ഗാനമേളയും ഉണ്ടായി. ഇടവക വികാരി ഫാ. ജോൺസൻ അരിമ്പൂർ, കൈക്കാരന്മാർ, തിരുനാൾ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്: പൈലിംഗ് ആരംഭിച്ചു
പുതുക്കാട്: മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴില് എത്തിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന പുതുക്കാട് മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യത്തിലേക്ക്. സ്റ്റേഷന് നിര്‍മാണത്തിന്റെ ഭാഗമായി പൈലിംഗ് പ്രവൃത്തികള്‍ക്ക് ഇന്നലെ തുടക്കമായി. കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട സിവില്‍ സ്റ്റേഷന് സ്ഥലം സന്ദര്‍ശിച്ച് പൈലിംഗ് പ്രവൃത്തികള്‍ വിലയിരുത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. ചന്ദ്രന്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, ബ്ലോക്ക് മെമ്പര്‍ അഡ്വ. അല്‍ജോ പുളിക്കന്‍, അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ നിമേഷ് പുഷ്പന്, അസി. എൻജിനീയര്‍ എ.ആര്. പ്രിയ തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണു പുതുക്കാട് മിനി സിവില്‍ സ്റ്റേഷന് ഒന്നാംഘട്ടം നിര്‍മാണം നടത്തുന്നത്.
ജൂബിലിയിൽ ബിരുദദാനംനടത്തി
തൃശൂർ: ജൂബിലി മിഷൻ നഴ്സിംഗ് കോളജിലെ 18-ാം ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് നടന്നു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗണ്‍സിൽ രജിസ് ട്രാർ പ്രഫ.ഡോ. പി.എസ്. സോന ബിരുദദാനം നിർവഹിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയക്ടർ ഫാ. റെന്നി മുണ്ടൻ കുരിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, അസി. ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, നഴ് സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഏയ് ഞ്ചല ജ്ഞാനദുരൈ, വൈസ് പ്രിൻസിപ്പൽമാരായ സിസ്റ്റർ ഡോ. ഫിലോ രശ്മി, സിസ്റ്റർ ഡോ. ട്രീസ ആന്റോ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ, നഴ് സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ, പിടിഎ പ്രസിഡന്റ് കെ.ഡി. ബാബു എന്നിവർ പ്രസംഗിച്ചു.
ഓട്ടുപാറയിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം
വടക്കാഞ്ചേരി: ഓട്ടുപാറയിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമം. തുണിക്കടയിൽ നിന്നു തുണികൾ മോഷ്ടിച്ചു. സിസിടിവി കാമറകൾ കറുത്തതുണി ഉപയോഗിച്ചു മറച്ചിരുന്നു. സമീപത്തെ ജ്വല്ലറികളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. ഞായറാഴ്ച അർധരാത്രിയിലാണു മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയും ഇടിമിന്നലും മോഷ്ടാക്കൾക്ക് അനുകൂലമായി. കടതുറക്കാൻ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്ഥാപനങ്ങളുടെ പിറകുവശത്തെ ഭിത്തി പൊളിച്ചാണു മോഷ്ടാക്കൾ അകത്തുകയറിയത്. ടോപ്പ് ഇൻ ടൗണ്‍ എന്ന സ്ഥാപനത്തിൽനിന്നാണ് തുണികൾ മോഷ്ടിച്ചിരിക്കുന്നത്. സമീപത്തെ മറ്റു കടകളിലേക്കും കടക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയിട്ടുണ്ട്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍നിന്ന് സിപിഐ വിട്ടുനിന്നു
പുതുക്കാട്: വരന്തരപ്പിള്ളിയില്‍ ഇടതുമുന്നണിയില്‍ ആഭ്യന്തര കലാപം. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍നിന്ന് സിപിഐ വിട്ടുനിന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ ധാരണപ്രകാരമുള്ള ഉറപ്പ് സിപിഎം പാലിച്ചില്ലെന്നാണു സിപിഐയുടെ ആരോപണം. നേരത്തേയുള്ള ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്കും സ്റ്റാൻഡിംഗ് കമ്മിറ്റി കേരള കോണ്‍ഗ്രസിനുമായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം സിപിഐക്ക് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങളും സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ സിപിഎമ്മിലെ അജിതാ സുധാകരന് മാറി, സിപിഐയിലെ കലാപ്രിയ സുരേഷ് പ്രസിഡന്റും സിപിഐയിലെ എം.ബി. ജലാലിനു പകരം സിപിഎമ്മിലെ ടി.ജി. അശോകന് വൈസ് പ്രസിഡന്റുമായിട്ടും കേരള കോണ്‍ഗ്രസിലെ റോസിലി തോമസ് സ്ഥാനമൊഴിയാന്‍ തയാറായിട്ടില്ല. ഇതിന് സിപിഎമ്മിന്റെ മൗനാനുവാദമുണ്ടെന്നാണ് സിപിഐയുടെ ആരോപണം. നേരത്തേ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം ലഭിക്കേണ്ടതു സംബന്ധിച്ച് സിപിഐ നേതൃത്വം വരന്തരപ്പിള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതിരുന്നതോടെ മുന്നണി പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കണ്വന്ഷന് ബഹിഷ്കരണം. കഴിഞ്ഞ രണ്ടുമാസത്തിനിടെ നടന്ന എല്‍ഡിഎഫ് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും എല്‍ഡിഎഫ് കണ്‍വന്‍ഷന്റെ ആലോചനായോഗത്തിലും സിപിഐ പങ്കെടുത്തിട്ടില്ല. നേരത്തേ മുന്നണി മര്യാദയുടെ പേരില്‍ സിപിഐ മത്സരിച്ചിരുന്ന ഇഞ്ചക്കുണ്ട് വാര്‍ഡ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതാണെന്നും തെരഞ്ഞെടുപ്പ് ധാരണകള്‍ പാലിക്കാത്തപക്ഷം ബഹിഷ്കരണം തുടരുമെന്നുമാണ് സിപിഐ വരന്തരപ്പിള്ളി ലോക്കല്‍ കമ്മിറ്റിയുടെ നിലപാട്. എന്നാല്‍, വരന്തരപ്പിള്ളി പഞ്ചായത്തിലെ സിപിഐ പാലപ്പിള്ളി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് കണ്വന്ഷന് ബഹിഷ്കരിച്ച് സിപിഐ സമാന്തരമായി കണ്വന്ഷന് നടത്തിയതായും സിപിഐക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അതു ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കെ.ജെ. ഡിക്സന് അറിയിച്ചു.
മാർ ഫ്രാൻസിസ് വാഴപ്പിള്ളിയെ അനുസ്മരിച്ച് 100 വൈദികരുടെ സമൂഹബലി
തൃശൂർ: ബസിലിക്കയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു മാർ ഫ്രാൻസിസ് വാഴപ്പിള്ളിയെ അനുസ്മരിച്ചു. അനുസ്മരണ ദിവ്യബലിയിൽ 100 വൈദികർ പങ്കെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമായി പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയെ മാറ്റിയതിനു നേതൃത്വംനൽകിയതു മാർ ഫ്രാൻസിസ് വാഴപ്പിള്ളിയാണ്. അദ്ദേഹത്തിന്റെ സഹോദരപുത്രനും മൈസൂർ രൂപതയുടെ എമരിറ്റസ് ബിഷപ്പുമായ മാർ തോമസ് വാഴപ്പിള്ളി ദിവ്യബലിക്കു നേതൃത്വം നൽകി. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മോണ്‍. ജോർജ് മാനാടൻ, ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി എന്നിവർ ഉൾപ്പെടെ നൂറു വൈദികർ സഹകാർമികരായി. അനുസ്മരണ ബലിയിലും തിരുക്കർമങ്ങളിലും സാഹിത്യകാരൻമാരായ വി.ജി. തന്പി, ഡോ. റോസി തന്പി എന്നിവരടങ്ങുന്ന വാഴപ്പിള്ളി കുടുംബാംഗങ്ങൾ പങ്കെടുത്തു. തുടർന്നു നടന്ന ആദരണീയം പരിപാടിയും മാർ തോമസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജൂബിലേറിയൻമാരായ വൈദികർ, വികാരിമാർ, അസിസ്റ്റന്റ് വികാരിമാർ, കൈക്കാരൻമാർ, ദേവാലയ ശുശ്രൂഷികൾ, ഇടവകാംഗങ്ങളായ വൈദികർ, സിസ്റ്റർമാർ എന്നിവരെ ആദരിച്ചു. ഷംഷാബാദ് രൂപതയിലെ ഒരു ദേവാലയത്തിന്റെ നിർമാണത്തിനുള്ള ധനസഹായം ശതാബ്ദി ആഘോഷകമ്മിറ്റി ജനറൽ കണ്‍വീനർ ടി.കെ. അന്തോണിക്കുട്ടി, മാർ ടോണി നീലങ്കാവിലിനു കൈമാറി. ആദരിക്കപ്പെട്ട വൈദികരെ പ്രതിനിധീകരിച്ചു മോണ്‍. ജോർജ് മാനാടൻ മറുപടി പ്രസംഗം നടത്തി. മാനേജിംഗ് ട്രസ്റ്റി വി.ആർ.ജോണ്‍ സ്നേഹോപഹാരം നൽകി. ജനറൽ കണ്‍വീനർ ടി.കെ. അന്തോണിക്കുട്ടി, പ്രോഗ്രാം കമ്മറ്റി കണ്‍വീനർ ജോയ് കെ. ജോണ്‍ എന്നിവർ പ്രസംഗിച്ചു.
വാഴാനി ജലസേചന പദ്ധതി: അന്തിമഘട്ടത്തിലെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ
പുന്നംപറമ്പ്: വാഴാനി ഇറിഗേഷൻ പ്രോജക്ടിനായി സംസ്ഥാന സർക്കാർ വകയിരുത്തിയ 63.8 ലക്ഷം രൂപയുടെ പ്രവൃത്തികൾ നിർവഹണഘട്ടത്തിലാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. 2024 സെപ്റ്റംബറിൽ ഉണ്ടായ ശക്തിയായ മഴയെത്തുടർന്ന് അതിശക്തിയോടെ മണ്ണൊലിച്ചുവന്ന് മൺതിട്ടകൾ ഇടിയുകയും കല്ലും മണ്ണും അടിഞ്ഞ് കനാലിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുയും കനാലിന്റെ സർപ്ലസ് എസ്കേപ്പ് ഭിത്തിയും ബണ്ടുകളിലുണ്ടായ മണ്ണിടിച്ചിൽമൂലം പലഭാഗത്തെയും കനാൽ ഭിത്തികൾ തകരുകയും ചെയ്തിരുന്നു. കാക്കിനിക്കാട് കനാലിൽ ഉണ്ടായിട്ടുള്ള ഈ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുകയാണ്. ശക്തമായ മഴയെത്തുടർന്ന് വാഴാനി ജലസേചന പദ്ധതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ കത്ത് നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ വാഴാനി ജലസേചന പദ്ധതിയുടെ സമഗ്രമായ വികസനം ആവശ്യപ്പെട്ട് സബ്മിഷൻ അവതരിപ്പിച്ചിരുന്നു. വാഴാനി ഡാമിൽ ഭൂകമ്പമാപിനി സ്ഥാപിക്കണമെന്ന ആവശ്യം സർക്കാരിനു മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. ഈ ഇടപെടലുകളുടെ ഭാഗമായി വാഴാനി ഡാമിൽ 9.2 ലക്ഷം രൂപയുടെ സിവിൽ പ്രവൃത്തികൾക്കും 11.6 ലക്ഷം രൂപയുടെ മെക്കാനിൽ പ്രവൃത്തികൾക്കും സാമ്പത്തിക അനുമതി ലഭിച്ചു. സിവിൽ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും മെക്കാനിക്കൽ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയുമാണ്. വാഴാനി ഡാം ബ്യൂട്ടിഫിക്കേഷനായി ഏഴുലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. 2024 മേയ് മാസത്തിലെ കനത്ത മഴയെ തുടർന്ന് വാഴാനി ഇറിഗേഷൻ പ്രൊജക്ടിലെ ഇടതുകര മെയിൻ കനാലിൽ മുണ്ടത്തിക്കോട് കനാൽ ബണ്ടും കനാൽ പ്രൊട്ടക്ഷൻ വാളും 58 മീറ്ററോളം ഇടിഞ്ഞുവീണത് പുനർനിർമിക്കാൻ പ്രൊപ്പോസൽ സമർപ്പിച്ചതിനെ തുടർന്ന് 26 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രാരംഭഘട്ടത്തിലാണ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാന ഇറിഗേഷൻ പദ്ധതിയായ വാഴാനി ഇറിഗേഷൻ പ്രോജക്ടിൽ ആകെ 63.8 ലക്ഷം രൂപയുള്ള പ്രവൃത്തികളാണ് നിർവഹണഘട്ടത്തിലുള്ളതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കമാകണം കേരള കോണ്‍ഗ്രസ് ക്യാമ്പ്: പി.ജെ. ജോസഫ്
ഇരിങ്ങാലക്കുട: 2001, 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായ തുടര്‍ച്ചയായ വിജയം വീണ്ടും തിരികെ കൊണ്ടുവരണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം പാര്‍ട്ടിക്കും യുഡിഎഫിനും ശക്തി പകരും. ആസന്നമായ തദ്ദേശ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ഭരണം ഉറപ്പാക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡല ദ്വിദിന ക്യാമ്പ് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു പി. ജെ. ജോസഫ്. ക്യാമ്പിന്റ സമാപന സമ്മേളനം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. അന്തരിച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് നേതാക്കളെ അനുസ്മരിക്കുന്ന ചടങ്ങ്, മുതിര്‍ന്ന നേതാക്കളെ ആദരിക്കുന്ന ചടങ്ങ് എന്നിവയെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രോഗ്രാം ചീഫ് കൊ ഒാര്‍ഡിനേറ്റര്‍ മിനി മോഹന്‍ദാസ് അവതരിപ്പി ച്ച രാഷ്ട്രീയ സംഘടനാ പ്രമേയത്തില്‍ ചര്‍ച്ച നടന്നു. യുഡിഎഫ് പ്രവര്‍ത്തനത്തില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ നിരന്തരം സമരരംഗത്ത് വരണമെന്നും യുഡിഎഫ് എംഎല്‍എയുടെ കാലത്തുണ്ടായ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ക്യാമ്പ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്മാന് മുന്‍ എംപി പി.സി. തോമസ്, ജില്ലാ പ്രസിഡന്റ്് സി.വി. കുര്യാക്കോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജോയ് ഗോപുരന്‍, കെ.വി. കണ്ണന് ഭാരവാഹികളായ എം.കെ. സേതുമാധവന്, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, ജോസ് ചെമ്പകശേരി, സതീഷ്, മാഗി വിന്‍സെന്റ്്, അഡ്വ. ഷൈ നി ജോജോ, വിവേക് വിന്‍സെന്റ്്, ഫെനി എബിന്, തുഷാര ബിന്ദു, അജിത സദാനന്ദന്, ലിംസി ഡാര്വിന്, ദീപക് അയ്യഞ്ചിറ, വിനീത് വിന്‍സെന്റ്്, ആര്‍തര്‍ വിന്‍സെന്റ്്, ലാല വിന്‍സെന്റ്്, എം. എസ്. ശ്രീധരന്, എബിന് വെള്ളാനിക്കാരന്‍, എ. കെ. ജോസ് അരിക്കാട്ട്, ശിവരാമന് കൊല്ലം പറമ്പില്‍, ശങ്കര്‍ പഴയാറ്റില്‍, ടോം ജോസ് അഞ്ചേരില്‍, റാണി കൃഷ്ണന്, ഷീല ജോയ് എപ്പറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇടവക വാര്‍ഷികദിനാഘോഷം നടത്തി
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇടവക വാര്‍ഷിക ദിനാഘോഷം ചാലക്കുടി സെന്റ്് മേരീസ് ഫെറോനയിലെ അസിസ്റ്റന്റ് വികാരി ഫാ. അഖില്‍ തണ്ടിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. പൗളാലയം കോണ്‍വന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഖില സിഎസ്എസ്, കൈക്കാരന്മാരായ ടി.പി. പോള്‍, റോയ് മരത്തമ്പിള്ളി, കുടുംബ സമ്മേളന കേന്ദ്ര സമിതി സെക്രട്ടറി ലിസി സജി, കേന്ദ്ര സമിതിയുടെ ട്രഷറര്‍ കെ.ജെ. ജോണ്സണ് കോക്കാട്ട്, മതബോധന പ്രധാന അധ്യാപകന് ടി.എ. ജോസ് മാസ്റ്റര്‍, യുവജന പ്രതിനിധി റിപ്സി ടോബി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ടി.കെ. ആന്റു എന്നിവര്‍ സംസാരിച്ചു.
പരിഹാരംകാണും: മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട: എടതിരിഞ്ഞി വില്ലേജിലെ ഫെയര്‍ വാല്യു പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഇക്കാര്യം റവന്യു വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുള്ളതാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ചയ്ക്കായി മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമായത്. വില്ലേജിലെ 3500 ഭൂവുടമകളില്‍ പത്ത് ശതമാനത്തില്‍ താഴെ പേര് മാത്രമാണ് ഇത് സംബന്ധിച്ച അദാലത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭാ യോഗ തീരുമാനമാണ് വേണ്ടതെന്നും കഴിഞ്ഞ യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നടന്ന അദാലത്തില്‍ സബ് രജിസ്ട്രാര്‍ പങ്കെടുത്തതായി കാണുന്നില്ലെന്നും നിലവിലെ ഫെയര്‍ വാല്യു പ്രകാരം ധാരാളം രജിസ്ട്രേഷനുകള്‍ നടന്നിട്ടുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി നില്‍നില്‍ക്കുന്നുണ്ടെന്നും നിലവില്‍ അപേക്ഷ നല്‍കിയിട്ടുള്ള 423 പേരില്‍ 43 പേരുടെ ഫയല്‍ സമര്പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു റവന്യു ഉദ്യോഗസ്ഥയുടെ മറുപടി. നഗരസഭ ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കേണ്ട വിഷയം യോഗത്തില്‍ എംപി യുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ഉന്നയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കാമെന്ന് കഴിഞ്ഞ യോഗങ്ങളില്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്ന് കൃപേഷ് ചെമ്മണ്ട ചൂണ്ടിക്കാട്ടി. എവിടെയാണ് സ്ഥാപിക്കേണ്ടതെന്ന് പോലീസ് വ്യക്തമാക്കിയാല്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉറപ്പ് നല്കി. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തണമെന്നും കോവിഡ് ഘട്ടത്തില്‍ നിറുത്തലാക്കിയ ദീര്‍ഘദൂരസര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്നും സ്റ്റേഷന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലളിത ബാലന്, പഞ്ചയത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിപ്പിള്ളി, ലിജി രതീഷ്, ടി.വി. ലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തഹസില്‍ദാര്‍ സിമീഷ് സാഹൂ സ്വാഗതം പറഞ്ഞു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
Kerala
2
ഇന്ത്യൻ പ്രഹരം; വിറങ്ങലിച്ച് പാക്കിസ്ഥാൻ
National
3
സംഘർഷം അവസാനിപ്പിക്കണം, എന്തു സഹായത്തിനും ഞാനുണ്ട്: ട്രംപ്
International
4
ലെക്സസ് ഇന്ത്യ എല്‍എം 350 എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു
Business
5
ആഴ്സണലിനെ കീഴടക്കി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലില്‍
Sports
ADVERTISEMENT
LATEST NEWS
അതിർത്തിയിൽ പാക് ഷെൽ ആക്രമണം; മരണം രണ്ടായി
ശ്രീനഗറില്‍ കുടുങ്ങി അമ്പതോളം മലയാളി വിദ്യാര്‍ഥികള്‍
വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ; യാത്രക്കാർ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എത്തണം
പാക് സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യ; ദൃശ്യങ്ങൾ പങ്കുവച്ച് സൈന്യം
ഇന്ത്യ-പാക് സംഘര്‍ഷം; സംസ്ഥാനത്ത് കണ്ട്രോള് റൂം തുറന്നു
ADVERTISEMENT
ADVERTISEMENT