വാഴൂര്‍ 110 കെവി സബ്സ്റ്റേഷന് ഉദ്ഘാടനം ചെയ്തു
1540937
Tuesday, April 8, 2025 11:45 PM IST
വാഴൂര്‍: വാഴൂര്‍ 110 കെവി സബ്സ്റ്റേഷന് ഉദ്ഘാടനം വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.2 കോടി രൂപയാണ് സബ് സ്റ്റേഷനുള്ള ആകെ നിര്‍മാണച്ചെലവ്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാഴൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലേക്ക് പാമ്പാടി 110 കെവി, കാഞ്ഞിരപ്പള്ളി 110 കെവി, കറുകച്ചാല്‍ 33 കെവി സബ്സ്റ്റേഷനുകളില്‍ നിന്നാണ് നിലവില്‍ വൈദ്യുതി എത്തുന്നത്. തുടർച്ചയായ വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവും ഇവിടെ പതിവായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പുതിയ സബ്സ്റ്റേഷനുള്ള അനുമതിക്കായി വൈദ്യുതിവകുപ്പിന് നിവേദനം സമര്‍പ്പിക്കുകയും നിയമസഭയില്‍ സബ്മിഷന് അവതരിപ്പിക്കുകയും ചെയ്തത് പരിഗണിച്ചാണ് ഭരണാനുമതി ലഭിച്ചത്.
പള്ളം-കാഞ്ഞിരപ്പള്ളി 220 കെവി ലൈനില്‍നിന്നാണ് വാഴൂര്‍ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 12.5 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് ട്രാന്‍സ്ഫോര്‍മറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറ് പുതിയ ഫീഡറുകളാണ് വൈദ്യുതി പുറത്തേക്ക് പോകുന്നതിന് നിര്‍മിച്ചിട്ടുള്ളത്.
മൂന്നു ഫീഡറുകള്‍ വാഴൂര്‍ സെക്ഷനിലേക്കും രണ്ട് ഫീഡര്‍ പത്തനാട് സെക്ഷനിലേക്കും ഒരു ഫീഡര്‍ പള്ളിക്കത്തോട് സെക്ഷനിലേക്കുമാണ് അലോട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വാഴൂര്‍ സെക്ഷനു പുറമേ പത്തനാട്, പൊന്‍കുന്നം, പാമ്പാടി, പള്ളിക്കത്തോട് എന്നിവയുടെ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തടസരഹിതമായി വൈദ്യുതി എത്തിക്കാനാകും. പുതിയ സബ്സ്റ്റേഷന് അനുയോജ്യമായ 127 സെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിരുന്നു.
ഉദ്ഘാടനച്ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, ജനപ്രതിനിധികളായ ടി.എന്‍. ഗിരീഷ് കുമാര്‍, ഗീത എസ്. പിള്ള, പി.എം. ജോണ്‍, സേതുലക്ഷ്മി, ജിബി വര്‍ഗീസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി.ജി. ലാല്‍, എം.എ. ഷാജി, എ.എം. മാത്യു ആനിത്തോട്ടം, എം.ടി. കുര്യന്, ജീരാജ്, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.