ചുഴിലിക്കാറ്റും വേനൽമഴയും ; വ്യാപക നാശനഷ്ടം
1542858
Wednesday, April 16, 2025 2:02 AM IST
ഉളിക്കൽ: വിഷുദിനത്തിൽ വീശിയടിച്ച ചുഴലി കാറ്റിലും വേനൽ മഴയിലും ഉളിക്കൽ, പയ്യാവൂർ പഞ്ചാത്തുകളിൽ വ്യാപക നാശം. രണ്ട് വീടുകൾ പൂർണമായും 100 ഓളം വീടുകൾ ഭാഗികമായും തകർന്നു. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷികൾ പൂർണമായതും നശിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി, ഫോൺ, ഗതാഗത ബന്ധങ്ങൾ പൂണമായും തടസപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് മലയോര മേഖലയിൽ മഴക്കൊപ്പം ചുഴലിക്കാറ്റും വീശിയടിച്ചത്. ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ, കോട്ടപ്പാറ, ആനയടി, അമേരിക്കൻ പാറ, ശാന്തിനഗർ, പയ്യാവൂർ പഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ് ,കുന്നത്തൂർ മേഖലകളിലാണ് മിന്നൽ ചുഴലി വീശിയടിച്ചത്. റബർ, കശുമാവ്, പ്ലാവ്, മാവ്, തേക്ക് , കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങി കാർഷിക വിളകൾ ഉൾപ്പെടെ കൃഷികൾ സർവതും കാറ്റിൽ നിലംപൊത്തി. മരങ്ങൾ പൊട്ടിവീണ് വീണ് വൈദ്യുതി ബന്ധവും നിലച്ചതോടെ മൊബൈൽ ബന്ധങ്ങളും തകരാറിലായി. മരങ്ങൾ പൊട്ടിവീണ് പ്രധാന റോഡിലെയും പഞ്ചായത്ത് റോഡിലെയും ഗതാഗത സംവിധാനം തടസപ്പെട്ടു.
രാത്രി എട്ടോടെ നാട്ടുകാർ ഗതാഗതം പുനഃസ്ഥാപിച്ചു. വീടിനുള്ളിൽ കുടുങ്ങിപോയവരെയും നാട്ടുകാർ ചേർന്ന് വെളിയിൽ എത്തിച്ചു. മരം പൊട്ടിവീണും കാറ്റിൽ ഓടും അസ്പറ്റോസ് ഷീറ്റും പറന്നുപോയുമാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂര തകർന്നതോടെ മഴയിൽ നനഞ്ഞ് വീട്ടുപകരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പല വീടുകളിലും തലനാരിഴക്കാണ് വീട്ടുകാർ അപകടത്തിൽ നിന്നും രക്ഷപെട്ടത്. സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാർ , വിവിധ ജനപ്രതിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ ,അമേരിക്കൻ പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജിനു ജോൺ ,കുഞ്ഞിപ്പറമ്പ് ഇടവക വികാരി ഫാ. ടോണി കുന്നത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരോട് സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങളെ സംബന്ധിച്ച യഥാർഥ വിവരങ്ങൾ ശേഖരിക്കാൻ എംഎൽഎ നിർദോശം നൽകി.
വീടുകളും കൃഷിയും
നശിച്ചു
ഉളിക്കൽ പഞ്ചായത്തിലെ അമേരിക്കൻ പാറയിലെ മീനോത്ത് ദാമുവിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പൂർണമായും പറന്നുപോയി. വീടിന്റെ ചിമ്മിനിക്ക് വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. മരോട്ടിപ്പറമ്പിൽ മേഴ്സി, മണത്തിനാംകണ്ടി കല്യാണി, ചാന്തനാട്ട് കൃഷ്ണൻ കുട്ടി, മരോട്ടിക്കുഴി ബിനോയി, മേഴ്സി പൂവ്വത്തിങ്കൽ തുടങ്ങി നിരവധി വീടുകൾ ഭാഗികമായി തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അമേരിക്കൻപാറ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 200 അധിക റബർ മരങ്ങൾ കാറ്റിൽ തകർന്നു.കൂട്ടുങ്കൽ ജോയി, പൊന്നംതാനത്ത് മാത്യു, മാടപ്പള്ളിക്കുന്നേൽ ലൈജു, നരിവേലിൽ ജിൽസ്, താനംചേരി ബാലകൃഷ്ണൻ തുടങ്ങി നിരവധി കർഷകരുടെ കൃഷികളാണ് കാറ്റിൽ നിലം പൊത്തിയത്. സ്വകാര്യ നെറ്റ് വർക്ക് ശൃംഖലയുടെ കേബിൾ പല സ്ഥലങ്ങളിലും പൊട്ടിവീണ് വലിയ നഷ്ടം സംഭവിച്ചു.
പയ്യാവൂർ പഞ്ചായത്തിൽ കുഞ്ഞിപ്പറമ്പിലെ പൗലോസ് അറയ്ക്കപറമ്പിലിന്റെ വീട് മരം വീണ് പൂർണമായും തകർന്നു. ജയൻകുട്ടി കൽകുന്നത്ത്, മാത്യു കുളത്തിനപ്രായിൽ,റോയ് നെടുംതുണ്ടത്തിൽ,ജോൺസൺ ചൊറിയൻമാക്കൽ, ജോയി ചാരംകുഴിയിൽ, ചിന്നമ്മ പൈമ്പള്ളിൽ, വിൽസൺ നെടുമറ്റത്തിൽ, ജിമ്മി വല്ലേൽപുത്തേട്ട്, മോഹനൻ പൂണൂൽപറമ്പിൽ, തങ്കച്ചൻ മാപ്പറയിൽ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
റോയി ഇടകഴിക്കൽ, മാത്യു അറക്കൽ, മാത്യു കുളത്തിനാപ്രായിൽ,ജിമ്മി വല്ലേൽപുത്തേട്ട്, തങ്കച്ചൻ കുപ്പക്കുഴിയിൽ, ക്രിസ്തുദാസി കോൺവെന്റ് കുഞ്ഞിപ്പറമ്പ്, സെന്റ് ജോസഫ് പള്ളി കുഞ്ഞിപ്പറമ്പ്, പെണ്ണമ്മ വാളിപാക്കൽ, സജി പുലിക്കുന്നേൽ, ജിമ്മി അറക്കൽ, ഉമ്മർ പയ്യാവൂർ, ഗിരിധരൻ അവരോത്ത്, രവീന്ദ്രൻ വെട്ടൂപറമ്പിൽ, സിബി പൂവന്നിക്കുന്നിൽ, ലിജു പുല്ലുമുറ്റത്തിൽ, സാബു കൂനാനിക്കൽ , ജോസഫ് എടാട്ട് എന്നിവരുടെ കൃഷിയിടങ്ങൾ പൂർണ്ണമായും നശിച്ചു.
കേളകം: കനത്ത കാറ്റും മഴയും കേളകം പഞ്ചായത്തിലെ വിവിധ മേഖലകളിലും വ്യാപക നാശം വിതച്ചു. കൃഷിനാശത്തിനൊപ്പം വീടുകൾക്കും നാശനഷ്ടമുണ്ടായി. വെണ്ടേക്കുംചാൽ, പൊയ്യ മല, കമ്പിപ്പാലം, പാറത്തോട്,വാളുമുക്ക് പ്രദേശങ്ങളാലാണ് കാറ്റ് നാശം വിതച്ചത്. വെണ്ടയ്ക്കൽ സ്വദേശി മംഗലത്തിൽ ജോസിന്റെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു.
വെണ്ടക്കഞ്ചാൽ സ്വദേശി പനക്ക പതാലിൽ അനീഷിന്റെ കോഴി ഷെഡുകൾ മരം വീണു പൂർണായും തകർന്നു. അടക്കാത്തോട് പാറത്തോട്ടിലെ പുതുശേരി പൗലോസിന്റെ തൊഴുത്തിന്റെ മേൽക്കൂര കനത്ത കാറ്റിൽ പറന്നു പോയി. മരം കടപുഴകി വീണ് പാറത്തോട് ഗ്രാമീണ വായനശാലയുട സൺഷേഡ് തകർന്നു. മരം കടപുഴകി വീണ് കേളകം വൈദ്യുതി സെക്ഷനിലെ ഒൻപതിന് വൈദ്യുതി തൂണുകൾ തകർന്നു. വാഴ തെങ്ങ് കമുങ്ങ് റബർ തുടങ്ങിയ കാർഷിക വിളകളാണ് നശിച്ചത്. ഇടിമിന്നലിൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്. മണിക്കൂറുകൾക്ക് ശേഷമാണ് പലയിടങ്ങളിലും വൈദ്യുത ബന്ധം പുനസ്ഥാപിച്ചത്.
സർക്കാർ അടിയന്തര സഹായം
എത്തിക്കണം: സജീവ് ജോസഫ്
വീശിയടിച്ച ചുഴലിക്കാറ്റിൽ കൃഷി നശിച്ചവർക്കും വീട് നഷ്ടമായവർക്കും സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ കാലവർഷ കെടുതിയിൽ വീടും കൃഷിയും നശിച്ചവർക്ക് ഒരുവർഷം പിന്നിട്ടിട്ടും സർക്കാർ നഷ്ടപരിഹാരം നൽകാത്തത് കർഷകരോട് കണിക്കുന്ന അവഗണക്ക് ഉദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തികച്ചും നിർധനയ കുടുംബങ്ങളാണ് നാശ നഷ്ടങ്ങൾക്ക് ഇരയായിരിക്കുന്നത്. ഇവരുടെ ആവശ്യങ്ങൾക്ക് നേരെ സർക്കാർ കണ്ണടക്കരുതെന്നും വീട് നഷ്ടപെട്ടവർക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്നും അപകടാവസ്ഥയിലായ വീട്ടിൽനിന്നും ജനങ്ങളെ മാറ്റിതാമസിപ്പിക്കാനുള്ള നടപടികൾ സർക്കാർ ഇടപെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.