ആറളം ഫാം പുനരധിവാസ മേഖലയിൽ 137 കുടുംബങ്ങൾക്ക് കൂടി ഭൂമി നൽകും
1513520
Wednesday, February 12, 2025 7:56 AM IST
കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ ഭൂരഹിതരായ 137 കുടുംബങ്ങൾക്ക് കൂടി ഭൂമി നൽകും. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് കുടുംബങ്ങളെ കണ്ടെത്തിയത്.
ആലക്കോട്, ഉദയഗിരി, നടുവിൽ, ചെറുപുഴ, കോളയാട്, പേരാവൂർ, മാങ്ങാട്ടിടം, കണ്ണൂർ കോർപറേഷൻ, ശ്രീകണ്ഠപുരം, മട്ടന്നൂർ മുനിസിപ്പാലിറ്റികൾ, ഉളിക്കൽ, ആറളം, കണിച്ചാർ, പാട്യം പഞ്ചായത്ത് എന്നിവിടങ്ങളിലെ പൂജ്യം മുതൽ അഞ്ച് സെന്റെ വരെ ഭൂമിയുള്ള 137 കുടുംബങ്ങളാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. ഓരോ കുടുംബത്തിനും ഒരേക്കർ ഭൂമിയാണ് നൽകുക. ആറളം പുനരധിവാസ മിഷന്റെ ഭാഗമായി റദ്ദാക്കിയ ഭൂമിയാണ് പുനർവിതരണം ചെയ്യുക.
അഞ്ചു ഘട്ടങ്ങളിലായി 3375 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചിരുന്നു. അതിൽ 1746 കുടുംബങ്ങൾ അനുവദിച്ച സ്ഥലത്ത് താമസിക്കുന്നില്ലെന്ന് ഫീൽഡ് സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതിൽ 1017 പേരുടെ പട്ടയം ജില്ലാ കളക്ടർ റദ്ദാക്കി. ഇതിൽ നിന്നും ഏറ്റവും വാസയോഗ്യമായ 220 പ്ലോട്ടുകൾ തെരഞ്ഞെടുത്താണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്തത്.
മുന്പ് അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് 121 പേർ പ്ലോട്ട് മാറിത്താമസിക്കുന്നുണ്ട്. 250 ഓളം ഉപകുടുംബങ്ങളും പുറമേ നിന്നുള്ള 93 പേരും കൈയേറി താമസിക്കുന്നുണ്ട്. ഇവർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സർവെ നടപടികൾ പുരോഗമിക്കുകയാണ്. നറുക്കെടുത്ത പ്ലോട്ടുകൾ പട്ടയം തയാറാക്കി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസർ വിനോദ്കുമാർ പറഞ്ഞു. ഇതിന് ശേഷം വീട് നിർമിക്കുന്നതിനുള്ള സൗകര്യമൊരുക്കും.
ആനയുടെ ആക്രമണം ഒഴിവാക്കാനായുള്ള മതിൽ നിർമാണവും ഉടൻ പൂർത്തിയാക്കും. ഡെപ്യൂട്ടി കളക്ടർ കെ.സി ഷാജി, അസി. പ്രോജക്ട് ഓഫീസർ കെ.ബിന്ദു, സബ് കളക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.നിസാർ, ടിആർഡിഎം ആറളം സൈറ്റ് മാനേജർ സി. ഷൈജു എന്നിവർ പങ്കെടുത്തു.