കൂടൽമാണിക്യം കഴകംജോലി: ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു
Friday, April 11, 2025 2:17 AM IST
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കഴകംജോലിക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതിവിവേചനത്തെത്തുടർന്നു തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണു പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്.
കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദവിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണു കരുതുന്നത്. റിക്രൂട്ട്മെന്റ് ബോർഡിന്റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു നേരത്തേതന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ടു തന്ത്രിമാർ ആവശ്യപ്പെടുന്ന ജാതിപരിഗണന അംഗീകരിക്കില്ലെന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ് വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന ജാതിസംവരണം നടപ്പാക്കും.
ഓപ്പണ് കാറ്റഗറി പ്രകാരമാണു ബാലുവിനു നിയമനം നൽകിയത്. അടുത്തതു കമ്യൂണിറ്റി നിയമനമാണ്. നിയമന ഉത്തരവ് ദേവസ്വം ബോർഡ് വേഗത്തിൽത്തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്നു കരുതുന്നില്ലെന്നും മോഹൻദാസ് പ്രതികരിച്ചു.
ദേവസ്വം ഭരണസമിതിയെപ്പോലും അറിയിക്കാതെയാണ് ബാലുവിനെ അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്കു മാറ്റിനിയമിച്ചതെന്നു മോഹൻദാസ് പറഞ്ഞു. വേഗത്തിൽത്തന്നെ അഡ്വൈസ് മെമ്മോ കൊടുക്കണമെന്നു ചെയർമാനും ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗാർഥിയുടെ അഭിപ്രായം അറിയുക എന്നുള്ള ഒരു പ്രൊസീജിയർ ഇല്ല. തന്ത്രി തനിക്കു നേരത്തേ കത്തയച്ചിരുന്നു.
കഴകക്കാരന്റെയും കീഴ്ശാന്തിയുടെയും നിയമനം സംബന്ധിച്ചായിരുന്നു കത്ത്. കീഴ്ശാന്തിനിയമനത്തിലെ അഭിമുഖപരീക്ഷയിൽ തന്ത്രിയെ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം- അദ്ദേഹം പറഞ്ഞു.