വീട്ടിലെ പ്രസവം: സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം കുറ്റകരം
Wednesday, April 9, 2025 2:40 AM IST
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് പ്രതിവർഷം 400 ഓളം പ്രസവങ്ങൾ വീട്ടിൽ നടക്കുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെ ആകെ 2,94,058 പ്രസവങ്ങളാണു നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണു നടന്നത്.
അതിഥിതൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചികിത്സ നിഷേധിക്കുന്നതു കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി.
ജനപ്രതിനിധികളുടെയും സാമുദായിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റെയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ചു തുടർനടപടി സ്വീകരിക്കാൻ ജില്ലകൾക്കു നിർദേശം നൽകി.
ആരോഗ്യ വകുപ്പിനോടൊപ്പം മറ്റു വകുപ്പുകളും ഒരുമിച്ച് പ്രവർത്തിക്കണം. ഓരോ പ്രദേശത്തിന്റെയും വിവരങ്ങൾ കൃത്യമായി ശേഖരിക്കണം. സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും തെറ്റായ ആരോഗ്യ വിവരങ്ങൾ നൽകുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഐഎസ്എം ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർആർടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.