ബന്ധുക്കൾക്കു പത്ത് ലക്ഷം ധനസഹായം നൽകും
Wednesday, April 16, 2025 3:09 AM IST
തൃശൂർ: കാട്ടാന ആക്രമണത്തിൽ മരിച്ച അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20), വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കൾക്കു പത്തുലക്ഷം രൂപ ധനസഹായം നൽകുമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻഅറിയിച്ചു.
അടിയന്തരധനസഹായമായി അഞ്ചുലക്ഷം രൂപ വീതം ജില്ലാ കളക്ടർ കൈമാറി. മരിച്ചവരുടെ ബന്ധുക്കൾക്കു വനംവകുപ്പിൽ താത്കാലികജോലി നൽകാൻ സർക്കാരിനു ശിപാർശ നൽകുമെന്നു കളക്ടർ അറിയിച്ചു.
ജില്ലാ കളക്ടർ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. അംബികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയിലും കളക്ടർ എത്തി ബന്ധുക്കളുമായി സംസാരിച്ചു.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സബ് കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതായി കളക്ടർ പറഞ്ഞു. സംഭവം നടന്ന ഉടൻതന്നെ ജില്ലാ കളക്ടർ ഊരുമൂപ്പത്തിയുമായി നേരിട്ടുസംസാരിച്ച് സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു.
നാട്ടുകാരുടെ പരാതികൾ പരിശോധിക്കാൻ വനംവകുപ്പുമായി ചേർന്നു യോഗം വിളിച്ചുചേർക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെൻസിംഗ് എന്നിവയുടെ നിർമാണം വേഗം നടപ്പാക്കാൻ വനംവകുപ്പിനു നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ പരിഗണനയിൽ വരേണ്ട വിഷയങ്ങൾ കാലതാമസംകൂടാതെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.