പോക്സോ കേസ്: മദ്രസ അധ്യാപകന് 187 വര്‍ഷം തടവ്
Wednesday, April 9, 2025 1:05 AM IST
തളിപ്പറമ്പ്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിലായി 187 വര്‍ഷം തടവും 9,10,000 രൂപ പിഴയും വിധിച്ചു.
ആലക്കോട് ഉദയഗിരി സ്വദേശി കീച്ചേരി മുഹ്യുദീന്‍ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫി (41) യെയാണു തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്.
2020ൽ ലോക്ഡൗണ്‍ സമയം മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പഴയങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ പതിനാറുകാരിയെ ഇയാള്‍ പീഡിപ്പിച്ചത്. പ്രദേശത്ത് മദ്രസ അധ്യാപകനായ ഇയാള്‍ പതിനാറുകാരിയെ സ്വര്‍ണമോതിരം സമ്മാനമായി നല്കി വശീകരിച്ചായിരുന്നു തടുർച്ചയായ പീഡനം. വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അന്നത്തെ പഴയങ്ങാടി എസ്ഐ രൂപ മധുസൂദനനാണു സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷൻ എസ്എച്ചഒ ടി.എന്‍. സന്തോഷ് കുമാറാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇയാൾക്കെതിരേ വളപട്ടണം സ്റ്റേഷനിലും ഒരു പോക്സോ കേസ് ഉണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ ശിക്ഷയ്ക്ക് ആസ്പദമായ പീഡനം നടത്തിയത്.