ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന്
Wednesday, April 9, 2025 1:05 AM IST
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ മേയിൽ പ്രത്യേക കാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസരംഗത്തു പിന്നോട്ടു പോകുന്നതു ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
തദ്ദേശ സ്ഥാപന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോടു ചേർന്നുനിൽക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.
മേയ് ഏഴിന് എറണാകുളത്തു നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിപ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇവർക്കായി ആവിഷ്കരിച്ച റോഷ്നി പദ്ധതി, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പാക്കിവരുന്ന സമാന പദ്ധതികൾ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എസ്സിഇആർടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രിൽ 30നകം തയാറാക്കും.
മേയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ ഭരണം, തൊഴിൽ, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്സിഇആർടി തയാറാക്കിയ പ്രവർത്തന രൂപരേഖ അന്തിമമാക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളും സ്കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറു മാസത്തിലൊരിക്കൽ രജിസ്റ്റർ പരിഷ്കരിക്കണം.
വാർഡ്, തദ്ദേശ സ്ഥാപന തലത്തിൽ അവധി ദിവസങ്ങളിൽ കലാ-കായിക, സർഗാത്മക പ്രവർത്തനങ്ങൾക്ക് പൊതു ഇടങ്ങൾ സൃഷ്ടിച്ച് തദ്ദേശീയരായ കുട്ടികളുമായി ചേർന്ന് സാംസ്കാരിക വിനിമയത്തിന് അവസരമൊരുക്കണം. ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ നടത്താൻ പ്രത്യേക പോർട്ടലും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകൾകൂടി ചേർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി, തൊഴിൽ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എ. ഷാനവാസ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ എന്നിവർ പങ്കെടുത്തു.