വയനാട് ദുരന്തബാധിതരുടെ പ്രശ്നങ്ങളിൽ ഫലപ്രദമായ തീരുമാനം എടുത്തെന്നു മന്ത്രി
Saturday, March 1, 2025 2:47 AM IST
തൃശൂർ: വയനാട്ടിൽ ദുരന്തബാധിതരുടെ അവശേഷിക്കുന്ന പ്രശ്നങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തെന്നു റവന്യു മന്ത്രി കെ. രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു.
ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്കു പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്.
എൽസ്റ്റോണ് എസ്റ്റേറ്റിൽ ഇവർക്കു സ്ഥലം നൽകും. 1,000 സ്ക്വയർഫീറ്റിൽ വീട് വച്ചുനൽകും. 12 വർഷത്തേക്കു വിൽക്കാൻ പാടില്ലെന്നതു ഭൂപതിവുചട്ടപ്രകാരം നേരത്തേയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
ദുരന്തബാധിതരിൽ 2,188 പേർക്കുള്ള 300 രൂപ ദിനബത്തയും ദുരന്തബാധിതർക്കുള്ള ചികിത്സയും ഉറപ്പാക്കും. 1000 രൂപയുടെ മാസക്കൂപ്പണ് നൽകും. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ ബിൽ ഡിഎംഒയ്ക്കു സമർപ്പിക്കണം. ഡിഎംഒ തുക അനുവദിക്കും. എട്ടു പ്രധാന റോഡുകൾ, നാലു പാലങ്ങൾ എന്നിവ കൊണ്ടുവരും.
മൈക്രോപ്ലാൻ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങൾക്ക് ജീവനോപാധി ഒരുക്കും. ഡിഡിഎംഎയാണ് വീടുകളുമായി ബന്ധപ്പെട്ട പട്ടിക തയാറാക്കുന്നത്. സർക്കാർ അതിൽ ഇടപെടില്ല. ഇനിയും പരാതികളുണ്ടെങ്കിൽ സർക്കാർ പട്ടികയിൽ ഇടപെടാം.
ഒന്ന്, രണ്ട് പട്ടികയിൽ പേരുള്ളവരെ പൂർണമായും ഒരുമിച്ചായിരിക്കും പുനരധിവസിപ്പിക്കുക. ഒരു വീടിനു 30 ലക്ഷവും ജിഎസ്ടിയുമാണ് നിർമാണ ഏജൻസി നൽകിയ കണക്ക്. 20 ലക്ഷം സ്പോണ്സർ നൽകിയാൽ ബാക്കി തുക മെറ്റീരിയലായും അല്ലാതെയും കണ്ടെത്തും.
‘നോ ഗോ’ സോണിൽ അവശേഷിക്കുന്ന വീടുകളുടെ അവശിഷ്ടങ്ങൾ പൊളിച്ചുകളയാൻ നടപടിയെടുക്കും. അവിടെ കൃഷിയും മറ്റും ചെയ്യാൻ ഉടമസ്ഥർക്ക് അവകാശമുണ്ടെന്നും മന്ത്രി അറിയിച്ചു.